കണ്ണൂര്‍: മുസ്ലിംലീഗിന്റെ സംസ്ഥാന നേതാക്കളും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കണ്‍വെന്‍ഷനിടയില്‍ സംഘര്‍ഷം. ഇന്നലെ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന കണ്വെന്ഷനിടയിലാണ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോരുമായി ബന്ധപ്പെട്ട് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
കണ്വെന്ഷന് ആരംഭിച്ച് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഒരു വിഭാഗം യൂത്ത് ലീഗുകാര്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകരും സംഘാടകരായ ലീഗ് നേതാക്കളും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും നടന്നു. ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിനെ ഉള്‍പ്പെടെ യൂത്ത് ലീഗ് സംഘം തടഞ്ഞുവെച്ചു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസുകളെടുക്കുന്ന ആലക്കോട് സിഐ എം.എ.മാത്യുവിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ പാര്‍ട്ടി നേതൃത്വം മുന്‍കയ്യെടുക്കണമെന്ന് യൂത്ത് ലീഗുകാര്‍ ആവശ്യപ്പെട്ടു.
മുസ്ലിംലീഗ് അഖിലേന്ത്യാ പ്രസിഡണ്ടും കേന്ദ്രവിദേശകാര്യ സഹമന്ത്രിയുമായ ഇ.അഹമ്മദ്, സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി എം.കെ.മുനീര്‍ എന്നിവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയിരുന്നു. സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് നേതാക്കള്‍ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ സമ്മേളന ഹാള്‍ വിട്ടു. ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത യോഗത്തിനിടയില്‍ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുസ്ലിംലീഗ് ജില്ലാസെക്രട്ടറി അബ്ദുള്‍ റഹ്മാന് കല്ലായി രാജിവെക്കുന്നതായി കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കുകയും എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ രാജി സ്വീകരിച്ചില്ല. തുടര്‍ന്ന് യൂത്ത് ലീഗുകാര്‍ അവരുടെ ആവശ്യങ്ങളുന്നയിച്ച് മുദ്രാവാക്യം വിളികള്‍ തുടര്‍ന്നു. ജില്ലാ സെക്രട്ടറി രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ജില്ലാ പ്രസിഡണ്ട് കെ.എം.സൂപ്പി യോഗത്തെ അറിയിച്ചു. കഴിഞ്ഞമാസം നടുവിലില്‍ കാന്തപുരം സുന്നി വിഭാഗവുമായി ഉണ്ടായ സംഘര്‍ഷത്തില്‍ രണ്ട് ലീഗ് പ്രവര്‍ത്തകരെ സിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നേതൃത്വം ഇടപെട്ടില്ലെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. കണ്വെന്ഷന് ഹാളിന് പുറത്തും ഇരുവിഭാഗം ലീഗുകാര്‍ ഏറ്റുമുട്ടി.
മുസ്ലിംലീഗിന്റെ കണ്ണൂര്‍ ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ച ഘട്ടംതൊട്ട് ഒരു വര്‍ഷത്തിലധികമായി ജില്ലയിലെ പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പ് പോര് രൂക്ഷമാണ്. ഏതാനും മാസം മുമ്പ് കണ്ണൂരില്‍ നടന്ന പ്രവര്‍ത്തക യോഗത്തിനിടയിലും സംഘര്‍ഷം ഉണ്ടായിരുന്നു. ജില്ലാ കമ്മറ്റി ഓഫീസിന് നേരെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അക്രമം നടത്തിയ സംഭവവുമുണ്ടായിരുന്നു. ഇന്നലത്തെ സംഭവത്തോടെ ജില്ലയിലെ പാര്‍ട്ടിക്കകത്തെ ഗ്രൂപ്പ് പോര് കൂടുതല്‍ ശക്തമാകും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: