ആറന്മുള : പമ്പാനദിയില്‍ ആറന്മുളയിലെ മണ്‍പുറ്റുകളും മാലിന്യങ്ങളും അടുത്ത വള്ളംകളിക്ക് മുമ്പായി നീക്കാന്‍ ധാരണയായി. മേജര്‍ ഇറിഗേഷന്‍ വകുപ്പും പൈതൃകഗ്രാമ കര്‍മ്മസമിതിയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ജലലഭ്യത ഉറപ്പാക്കുവാന്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബൃഹത് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ഉത്രട്ടാതി വള്ളംകളിയ്ക്കും പള്ളിയോടങ്ങളുടെ യാത്രയ്ക്കും ഭീഷണിയായിരുന്നു ഈ മണ്‍പുറ്റുകളും മാലിന്യങ്ങളും. ഈവര്‍ഷത്തെ വള്ളംകളിയ്ക്കു ശേഷം മണ്‍പുറ്റുകള്‍ നീക്കം ചെയ്യുവാന്‍ ജലസേചന വകുപ്പ് നടത്തിയ ശ്രമം കര്‍മ്മസമിതി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഉദ്യോഗസ്ഥ തലത്തില്‍ ചര്‍ച്ചകള്‍ നടത്തി ധാരണകള്‍ രൂപപ്പെടുവാന്‍ അവസരമൊരുങ്ങിയത്.
പമ്പാനദിയില്‍ വെള്ളം ഏറ്റവും കുറവുള്ള ഫെബ്രുവരി – മാര്‍ച്ച് മാസക്കാലത്തു തന്നെ പരപ്പുഴക്കടവു മുതല്‍ മാലേത്തു കടവ് വരെയുള്ള മണ്‍പുറ്റുകള്‍ നീക്കം ചെയ്തു തുടങ്ങുവാനും പള്ളിയോടങ്ങള്‍ക്ക് ക്ഷേത്രക്കടവില്‍ അനായാസം എത്തുന്നതിനുമുള്ള ക്രമീകരണങ്ങള്‍ നടപ്പാക്കുവാനും തീരുമാനിച്ചു. തിരുവോണത്തോണി എത്തുന്ന ക്ഷേത്രക്കടവിനു മുകള്‍ഭാഗത്തായി രൂപപ്പെട്ട മണ്‍പുറ്റ് നീക്കം ചെയ്ത് ക്ഷേത്രക്കടവിലെ സ്നാനഘട്ടത്തിലേക്കുള്ള ഒഴുക്കു സുഗമമാക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിയ്ക്കും. ആറന്മുള ക്ഷേത്രത്തിലെ ആറാട്ടു കടവില്‍ നിലവിലുള്ള തടസ്സങ്ങള്‍ നീക്കി സുഗമമായി ആറാട്ടു നടത്തുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി. പള്ളിയോടപ്പുരയ്ക്കു മുന്‍ഭാഗത്തായി സ്ഥാപിച്ച റാമ്പിന്റെ നീളം കൂട്ടി കടവിന്റെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്പെടുംവിധം കടവിന്റെ രൂപകല്‍പ്പന നടത്തുവാനും തീരുമാനിച്ചു.
ചെറുകോല്‍പ്പുഴ കണ്വെന്ഷന് നഗര്‍, മാരാമണ്‍ കണ്വെന്ഷന് നഗര്‍, ആറന്മുള വള്ളംകളി ട്രാക്കുകള്‍ എന്നിവിടങ്ങളില്‍ സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്, സി ഡബ്ലിയു ആര് ഡി എം, സെസ്സ് മുതലായ ദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി ശാസ്ത്രീയ പഠനങ്ങള്‍ നടത്തി നദിയുടെ രൂപ-ഘടനാ സവിശേഷതകളെ മാറ്റിമറിയ്ക്കാത്ത രീതിയിലുള്ള സുസ്ഥിര രീതികള്‍ അവലംബിയ്ക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ മുമ്പാകെ ഉന്നയിക്കുവാനും തീരുമാനിച്ചു.
പൈതൃകഗ്രാമ കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എന്‍.ജി. ഉണ്ണിക്കൃഷ്ണന്, കണ്‍വീനര്‍ എന്‍.കെ. നന്ദകുമാര്‍, മേജര്‍ ഇറിഗേഷന്‍ അസി. എക്സി. എന്‍ജിനീയര്‍ സജി തോമസ് ജേക്കബ് , അസി. എക്സി. എന്‍ജിനീയര്‍ ബിനു ബേബി, ഓവര്‍സീയര്‍ മത്തായി ശാമുവേല്‍, ഇടശ്ശേരിമല കരയോഗ അംഗങ്ങളായ മനീഷ് നായര്‍, കെ വിജയകുമാര്‍ മുളയ്ക്കല്‍ മല്ലപ്പുഴശ്ശേരി പള്ളിയോട കരയോഗം പ്രസിഡന്റ് ആര് ഗീതാകൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: