ചിറയിന്‍കീഴ്: കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സോണിയയെ കൊണ്ടുവന്ന് പട്ടയവിതരണം നടത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തിരുവനന്തപുരം ജില്ലയിലെ ഭൂമിയില്ലാത്തവര്‍ക്ക് നല്‍കിയത് ശ്മശാന ഭൂമി. ഇതോടെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ കൊട്ടിഘോഷിച്ചു നടത്തിയ ഭൂമി വിതരണം തട്ടിപ്പായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണ്.
ചിറയിന്‍കീഴ്, അഴൂര്‍, കടയ്ക്കാവൂര്‍, അഞ്ചുതെങ്ങ്, കിഴുവിലം തുടങ്ങിയ അഞ്ചോളം പഞ്ചായത്തുകളിലേയും ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേയും മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്ന പൂവിളക്കുന്ന് പൊതുശ്മശാനമാണ് പഞ്ചായത്തുകളോ നാട്ടുകാരോ അറിയാതെ സര്‍ക്കാര്‍ തുണ്ടുകളായി തിരിച്ച് പട്ടയം നല്‍കിയത്. ഒന്നര ഏക്കറോളമുള്ള ശ്മശാന ഭൂമി കിഴുവിലം പഞ്ചായത്തിനു കീഴിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും ചിറയിന്‍കീഴ് പഞ്ചായത്താണ് കൈകാര്യം ചെയ്തിരുന്നത്.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രി സ്ഥാപിച്ചപ്പോള്‍ അവിടുത്തെ ആവശ്യത്തിന് കിഴുവിലം പഞ്ചായത്ത് നല്കിയ ഭൂമിയാണ് പൂവിളക്കുന്ന് ശ്മശാനം. ആശുപത്രി രേഖകളില്‍ ഇക്കാര്യം ഉണ്ട്. കൂന്തള്ളൂര്‍ വില്ലേജിലെ രേഖകളില്‍ സര്‍വ്വേനമ്പര്‍ 978-979, ഇത് പുറമ്പോക്ക് വസ്തുവാണെങ്കിലും ശ്മശാനഭൂമിയായും രേഖപ്പെടുത്തിയിട്ടുണ്ട്. കൂന്തള്ളൂര്‍ വില്ലേജ് ഓഫീസറുടെ നേതൃത്വത്തില്‍ പൂവിളക്കുന്ന് സര്‍വ്വേ നടത്തി കല്ലിടാന്‍ എത്തിയപ്പോള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു. എന്നാല്‍ ഇരുപത്തി ഒന്‍പത് പേര്‍ക്ക് മൂന്നര സെന്റ് വീതം പതിച്ചുനല്കിയശേഷമാണ് ഇവിടുത്തെ എംഎല്‍എ പോലും വിവരം അറിഞ്ഞത്.
എല്ലാ പഞ്ചായത്തിനും പൊതു ശ്മശാനം വേണമെന്ന് തീരുമാനമെടുത്ത സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് അഞ്ച് പഞ്ചായത്തിനും ഒരു താലൂക്ക് ആശുപത്രിക്കും വേണ്ടി ഉപയോഗിക്കുന്ന ശ്മശാനം രാഷ്ട്രീയനാടകങ്ങള്‍ കളിച്ച് ഇല്ലാതാക്കുവാന്‍ ശ്രമിയ്ക്കുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലെ ഇലക്ട്രിക്കല്‍ ശ്മശാനം നിര്‍മ്മിയ്ക്കുവാനുള്ള പ്രോജക്ട് നല്കി പണി ആരംഭിക്കുവാന്‍ ശ്രമിയ്ക്കുന്നതിനിടയിലാണ് സര്‍ക്കാരിന്റെ നടപടി. ഇന്നലെ ചിറയിന്‍കീഴില്‍ ശ്മശാന ഭൂമിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു സമരം തുടങ്ങി. ഈ മാസം 11ന് താലൂക്ക് ഓഫീസിലേയ്ക്കു മാര്‍ച്ച് നടത്താനും ഈ പ്രശ്നത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടാനും തീരുമാനിച്ചു.
ശ്മശാന ഭൂമി പതിച്ചുകിട്ടിയ ഭൂരഹിതരാണ് ഇപ്പോള്‍ കൂടുതല്‍ വെട്ടിലായിരിക്കുന്നത്. ശ്മശാന ഭൂമി താമസ സൗകര്യത്തിന് ഉപയോഗ്യമല്ലെന്നതാണ് പ്രധാനകാരണം. ശ്മശാന ഭൂമിയില്‍ വീടുവയ്ക്കാന്‍ കഴിയില്ല. ഇവിടെ തങ്ങള്‍ക്കനുവദിച്ചു തന്ന ഭൂമിക്ക് പകരമായി വേറെ ഭൂമി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം നഗരത്തില്‍ നൂറുകോടിയോളം രൂപ വിലവരുന്ന ഭൂമി ക്രിസ്ത്യന്‍ പള്ളിക്ക് സൗജന്യമായി പതിച്ചു നല്കാന് തീരുമാനമെടുത്ത ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് ശ്മശാന ഭൂമി പതിച്ചുനല്‍കി പാവങ്ങളെ പറ്റിക്കുന്നത്. സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം വ്യാപകമാകുകയാണ്.
ഹരി.ജി.ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: