കൊച്ചി: കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസിലെ വിധികേട്ടശേഷം പുറത്തേക്ക് കൊണ്ടുവന്നപ്പോള്‍ കോടതിക്കെതിരെ പ്രതികളുടെ ആക്രോശം. വിധിയില്‍ സംതൃപ്തിയുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യമാണ് പ്രതികളെ ചൊടിപ്പിച്ചത്. വിധിപ്പകര്‍പ്പില്‍ പ്രതികള്‍ക്ക് അവരുടെ മാനസിക പരിവര്‍ത്തനത്തിന് ഉതകുന്ന തരത്തിലുള്ള ക്ലാസുകള്‍ ജയില്‍ അധികൃതര്‍ നല്‍കണമെന്ന കോടതി നിര്‍ദ്ദേശങ്ങള്‍ തോന്ന്യവാസമാണെന്ന് പ്രതികള്‍ ആക്രോശിച്ചു.
ബോഫോഴ്സ് കേസില്‍ കോടികള്‍ കട്ടവരാണോ തങ്ങളെ ദേശസ്നേഹം പഠിപ്പിക്കുന്നതെന്നായിരുന്നു പ്രതികളുടെ ആക്രോശം. പറങ്കികള്‍ക്ക് വിടുവേല ചെയ്തവരാണോ കുഞ്ഞാലിമരക്കാരുടെ അനുയായികളായ ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കുന്നതെന്നും പ്രതികള്‍ ചോദിച്ചു. എന്‍ഐഎ കേസ് കെട്ടിച്ചമച്ചതാണെന്നും നിരപരാധികളാണെന്നും ഇവര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. കേസിന്റെ വിധി പറയാന്‍ ആറുമാസ കാലാവധി കൂടി നല്കിയ ജഡ്ജിയാണ് ഇപ്പോള്‍ തോന്ന്യവാസം പോലെ വിധി പ്രഖ്യാപിച്ചിരിക്കുന്നതെന്നും അവര്‍ അലറിവിളിച്ചു.
രാവിലെ 11ന് തന്നെ കോടതി നടപടികള്‍ ആരംഭിച്ചു. ഒരു മണിക്കൂര്‍ നീണ്ടു നിന്ന വാദപ്രതിവാദങ്ങള്‍ക്കുശേഷം 12.45ന് വിധി പറയാന്‍ മാറ്റിവെച്ചു. കുറച്ചുനേരത്തെ ഇടവേളക്കുശേഷം ശിക്ഷാ വിധിക്കായി കോടതി ചേര്‍ന്നു. നസീര്‍ ഉള്‍പ്പെടെ 13 പ്രതികളും യാതൊരു കൂസലുമില്ലാതെയാണ് കോടതിമുറിക്കുള്ളില്‍ നിന്നത്. ചില പ്രതികളുടെ മുഖത്ത് ആകാംഷ നിഴലിച്ചിരുന്നു. ചിലര്‍ മുഖം താഴ്ത്തിയും നിന്നു. വിധി പറഞ്ഞശേഷം രണ്ടുപേരടങ്ങുന്ന സംഘമായി വിലങ്ങണിയിച്ചാണ് പ്രതികളെ പുറത്തേക്ക് കൊണ്ടുപോയത്. നൂറിലധികം പോലീസ് സേനാ അംഗങ്ങളും, പ്രതിരോധ സേനാ അംഗങ്ങളും ഉണ്ടായിരുന്നു. ഏറെ പണിപ്പെട്ടാണ് പ്രതികളെ പോലീസ് വാഹനത്തില്‍ കയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: