തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദ സംഘടനകള്‍ക്ക് സഹായവും പിന്തുണയും നല്‍കുന്നതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അടുത്തിടെ പ്രക്ഷേപണം തുടങ്ങിയ വാര്‍ത്താചാനലും ചില പത്രങ്ങളും കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സികളുടെയും സംസ്ഥാന പോലീസിന്റെയും നിരീക്ഷണത്തില്‍. തീവ്രവാദ സംഘടനയായ എന്‍ഡിഎഫിന്റെ പുതിയ മുഖമായ എസ്ഡിപിഐയുടെ മുഖപത്രമായ തേജസിന്റെ പ്രസിദ്ധീകരണം തടയാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത് ഇതിന്റെ ഭാഗമായാണ്.
ദേശവിരുദ്ധ വാര്‍ത്തകള്‍ പ്രസീദ്ധീകരിച്ചു, മതതീവ്രവാദ സംഘടനകള്‍ക്ക് ഒത്താശ ചെയ്തു എന്നീ കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നോട്ടീസ് നല്‍കിയത്. ഇത് സംബന്ധിച്ച് വ്യക്തമായ തെളിവു ലഭിക്കുകയും കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. രാജ്യദ്രോഹ, വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ സഹായിക്കാന്‍ ആശയപ്രചാരണം നടത്തിയെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ സംസ്ഥാനത്തിന് നല്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്. തേജസ് പത്രത്തിന്റെ പത്രാധിപസമിതിയിലെ പ്രമുഖര്‍ക്ക് നിരോധിത സംഘടനയായ സിമിയുമായി ഇപ്പോഴും സജീവബന്ധമുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ട്. മുമ്പും ഇത്തരം സംഘടനകളുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ തേജസ് പത്രത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. അന്ന് പത്രത്തിനു നല്കിവന്നിരുന്ന പിആര്‍ഡി പരസ്യം സംസ്ഥാന സര്‍ക്കാര്‍ തടയുകയും ചെയ്തിരുന്നു. ഇടതു സര്‍ക്കാരിന്റെ കാലത്തായിരുന്നു ഇത്. പിന്നീട് യുഡിഎഫ് സര്‍ക്കാര്‍ പരസ്യം നല്കിതുടങ്ങുകയായിരുന്നു.
കേന്ദ്രം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തേജസ് പത്രത്തെക്കുറിച്ച് വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പത്രത്തിന്റെ പ്രാദേശിക ലേഖകരടക്കമുള്ളവര്ക്ക് തീവ്രവാദസംഘടനകളുമായുള്ള ബന്ധത്തിന് വ്യക്തമായ തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ തേജസ് യൂണിറ്റുകളില്‍ അഡീഷണല്‍ ഡിസ്ട്രിക് മജിസ്ട്രേറ്റുമാര്‍ നോട്ടീസ് നല്‍കിയത്. പത്രത്തിന്റെ ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണങ്ങള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കണമെന്നാണ് നോട്ടീസിലുള്ളത്.
സംസ്ഥാനത്ത് 1987 മുതല്‍ പ്രസിദ്ധീകരണമാരംഭിച്ച മറ്റൊരു പത്രത്തെക്കുറിച്ചും കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പത്രത്തിലെ വാര്‍ത്തകളും ലേഖനങ്ങളും തീവ്രവാദസംഘടനകളെയും ദേശവിരുദ്ധ ശക്തികളെയും സഹായിക്കുന്നതാണെന്നാണ് കണ്ടെത്തല്‍. വിദേശ രാജ്യങ്ങളില്‍ നിന്നടക്കം വ്യാപകമായ തോതില്‍ സാമ്പത്തിക സഹായവും ഈ പത്രത്തിന്റെ നടത്തിപ്പിനായി ലഭിക്കുന്നുണ്ട്. പത്രത്തിന്റെ തലപ്പത്തുള്ള പ്രമുഖര്‍ക്ക് നിരോധിത സംഘടനകളുമായി സജീവ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുമുണ്ട്.
2011ല്‍ സംപ്രേഷണം ആരംഭിച്ച ഒരു വാര്‍ത്താചാനലിനു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്നവര്‍ എന്‍ഡിഎഫിന്റെയും സിമിയുടെയും തലപ്പത്തുള്ളവരാണെന്നാണ് വിവരം. നടത്തിപ്പിനുള്ള സാമ്പത്തിക സഹായം ഇവരാണ് നല്‍കിവരുന്നത്. ചാനലിന്റെ ഉദ്ഘാടനത്തിന് എന്‍ഡിഎഫിന്റെ നേതാക്കള്‍ പങ്കെടുത്തത് വിവാദമായിരുന്നു. ചാനലിന്റെ ഇത്തരം ബന്ധങ്ങളാണ് ഇപ്പോള്‍ അന്വേഷണ വിഭാഗം നിരീക്ഷിച്ചുവരുന്നത്. തേജസ് പത്രം കഴിഞ്ഞ കുറേനാളുകളായി നീരീക്ഷണത്തിലാണ്. പത്രത്തില്‍ വരുന്ന വാര്‍ത്തകളും ലേഖനങ്ങളും പത്രാധിപസമിതി അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളും എല്ലാം നീരീക്ഷിച്ചുവരികായിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണിപ്പോള്‍ നടപടി.
സ്വന്തംലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: