തിരുവനന്തപുരം: തലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് 100 കോടിയിലധികം വിലമതിക്കുന്ന സര്‍ക്കാര്‍ഭൂമി പള്ളിക്ക് നല്കാന് മന്ത്രിസഭാ തീരുമാനം. കോടതിവിധിയേയും കളക്ടര്‍ അടക്കമുള്ള ഉന്നത റവന്യൂ ഉദ്യോഗസ്ഥരുടെ എതിര്‍പ്പിനെയും അവഗണിച്ചാണിത്. പാളയം ഫൈന്‍ ആര്ട്സ്കോളേജിന് എതിര്‍വശത്തുള്ള 2.43 ഏക്കര്‍ ഭൂമിയാണ് സിഎസ്ഐ ചര്‍ച്ചിന് പതിച്ചുനല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. റവന്യൂവകുപ്പ് തന്നെ 50 കോടി രൂപക്ക് മുകളില്‍ വിലവരുമെന്ന് കണക്കാക്കിയ ഭൂമിയുടെ കമ്പോളവില കണക്കാക്കുമ്പോള്‍ 100 കൊടിയിലേറെ വരും.
1944ല്‍ ശ്രീചിത്തിരതിരുനാളിന്റെ കാലത്ത് സ്ഥലം സര്‍വ്വകലാശാലക്ക് കൈമാറുന്നതിന് ഔദ്യോഗിക വിജ്ഞാപനവുമിറങ്ങി. ഇപ്പോഴത്തെ പള്ളി ഉള്‍പ്പെടുന്ന സ്ഥലമടങ്ങിയ പട്ടാള ബാരക്ക് കോമ്പൗണ്ട്, യൂണിവേഴ്സിറ്റി ഓഫീസ് എന്നീ സ്ഥലങ്ങള്‍ കൈമാറുന്നതായി കാട്ടിയായിരുന്നു വിജ്ഞാപനം.
വിജ്ഞാപനത്തിനുശേഷം പിന്നീട് മൊത്തം വസ്തുവിന്റെ വില കണക്കാക്കാന്‍ ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്ന് 52 ലക്ഷംരൂപയാണ് മൊത്തം ഭൂമി വില കണക്കാക്കിയത്. ഈ തുക സര്‍വ്വകലാശാല കെട്ടി വയ്ക്കണമെന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. സര്‍വ്വകലാശാല അധികൃതര്‍ സാമ്പത്തികശേഷിയില്ലെന്ന് ചൂണ്ടിക്കാട്ടിയതിനെതുടര്‍ന്ന് ഒരു പബ്ലിക്ക് ട്രസ്റ്റ് എന്ന കാഴ്ചപ്പാടില്‍ സര്‍വ്വകലാശാലക്ക് സൗജന്യമായി ഭൂമി വിട്ടുനല്കുകായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് പട്ടാളത്തിലെ കമ്മീഷന്‍സ് ഓഫീസര്‍മാര്‍ക്ക് ആരാധന നടത്താന്‍ സര്‍ക്കാര്‍ തന്നെ കെട്ടികൊടുത്തതാണ് ഇപ്പോഴത്തെ വിവാദഭൂമിയിലുള്ള ആരാധനാലയം. ഇത് സംബന്ധിച്ച് വ്യക്തമായ രേഖകളുണ്ട്. 1957ല്‍ സര്‍വ്വകലാശാല സ്വയംഭരണ സ്ഥാപനമായപ്പോള്‍ നേരത്തേ പതിച്ചുനല്‍കിയ ഭൂമിയില്‍ 11 ഓളം സ്ഥലങ്ങള്‍ സര്‍ക്കാര്‍ തിരിച്ചെടുത്തു. ഈ സ്ഥലം തിരിച്ചെടുത്തിരുന്നില്ല. സിഎസ്ഐയുടെ നേതൃത്വത്തില്‍ പള്ളിയും പരിസരപ്രദേശങ്ങളും ക്രമേണ കയ്യേറുകയായിരുന്നു. സ്ഥലവും പള്ളിയും കൈക്കലാക്കാന്‍ തിരുവനന്തപുരം മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പള്ളി അധികൃതര്‍ തന്നെ പള്ളി സര്‍ക്കാര്‍ നിര്‍മ്മിച്ചതാണെന്നും 141 വരെ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരുന്നുവെന്നും ബോധിപ്പിച്ചിരുന്നു. ഈ നിലപാട് കേസില്‍ തിരിച്ചടിയാവുമെന്ന് കണ്ട് പിന്നീട് പള്ളി തങ്ങള്‍ നിര്‍മ്മിച്ചതാണെന്ന് അവകാശപ്പെട്ടുവെങ്കിലും പള്ളി അധികൃതര്‍ക്ക് ഭൂമിയില്‍ അവകാശമില്ലെന്ന് വിധിച്ച് മുന്‍സിഫ് കോടതി 2007 ആഗസ്റ്റ് 24ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ പളളി അധികൃതര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. ഹൈക്കോടതിയില്‍ പല വേളകളിലും അവധിക്ക് അപേക്ഷ കൊടുത്ത് കേസ് നീട്ടികൊണ്ടുപോയ പള്ളി അധികൃതര്‍ ഇതിനിടെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സര്‍ക്കാരിനെകൊണ്ട് അനുകൂല തീരുമാനമെടുപ്പിക്കുകയായിരുന്നു.
പള്ളിയും സ്ഥലവും തങ്ങള്‍ക്ക് പതിച്ചുനല്കണമെന്നാവശ്യപ്പെട്ട് സിഎസ്ഐ നല്കിയ അപേക്ഷയില്‍ ഇത് ഒരു കാരണവശാലും അനുവദിക്കരുതെന്നാവശ്യപ്പെട്ട് 2011 നവംബറിലും 2012 ഒക്ടോബറിലും ജില്ലാകളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരള സര്‍വ്വകലാശാല നല്കിയ വിശദീകരണം പരിശോധിച്ചശേഷമായിരുന്നു നടപടി. മതസ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നത് നിയമവിരുദ്ധമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു.
സി. രാജ
പ്രതികരിക്കാൻ ഇവിടെ എഴുതുക: