ബ്രസല്‍സ്: ഇന്ത്യയിലേക്ക് ഭീകരര്‍ നുഴഞ്ഞുകയറുന്നത് സ്വര്‍ഗകവാടംവഴിയല്ലെന്നും പാക് മണ്ണില്‍ നിന്നു തന്നെയാണെന്നും രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി.
ഭീകരതയെ സ്പോണര്‍സര്‍ ചെയ്യുന്ന നയം പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദേശവിരുദ്ധ ശക്തികളാണ് ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലെന്ന പാക് ആരോപണവും പ്രണബ് തള്ളിക്കളഞ്ഞു. ബല്‍ജിയം സന്ദര്‍ശനത്തിനിടെ യൂറോ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രാഷ്‌ട്രപതി പാക്കിസ്ഥാനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്.
പാക്കിസ്ഥാനുമായി എല്ലായ്‌പ്പോഴും സമാധാനം കാംക്ഷിക്കുന്നു. എന്നാല്‍ ഇന്ത്യയുടെ പരമാധികാരത്തിന്റെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്‌ച്ചയ്‌ക്കുമില്ല. പാക് മണ്ണില്‍ നിന്നു ഇന്ത്യയെ ലക്ഷ്യമിട്ട് നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. ഒരു രാജ്യം ഭീകരരെ പിന്തുണയ്‌ക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ല, പ്രണബ് പറഞ്ഞു.
ഇന്ത്യയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത് ദേശവിരുദ്ധ ശക്തികളെന്നു പ പാക്കിസ്ഥാന്‍ പറയുന്നു. ഇന്ത്യയെ നശിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുന്നത് പാക് അതിര്‍ത്തിക്കുള്ളില്‍ നിന്നാണ്. ഇന്ത്യാ വിരുദ്ധ സംഘടനകള്‍ക്ക് പാക് മണ്ണില്‍ ഇടം നല്‍കില്ലെന്ന് അവര്‍ 2004ല്‍ സമ്മതിച്ചിരുന്നതാണ്, പ്രണബ് ഓര്‍മ്മിപ്പിച്ചു.
അതിര്‍ത്തിയില്‍ ഇന്ത്യയ്‌ക്ക് പ്രത്യേക താത്പര്യങ്ങളൊന്നുമില്ല. പരമാധികാരത്തിനു കോട്ടംതട്ടാതെ അയല്‍ക്കാരുമായുള്ള സൗഹൃദം നിലനിര്‍ത്തുകയാണ് ഉദ്ദേശം. 1971ലെ സിംല കരാര്‍ പ്രകാരം പട്ടാളക്കാര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം തടവുകാരെ പാക്കിസ്ഥാന് കൈമാറിയിരുന്നു. ഇന്ത്യയുടെ നയതന്ത്ര മര്യാദയുടെ ഔന്നത്യമാണ് ഇതു തെളിയിക്കുന്നത്.
അയല്‍ക്കാരുമായി എപ്പോഴും നാം നല്ലബന്ധം നിലനിര്‍ത്തിയെ മതിയാവു. എനിക്ക് തോന്നുമ്പോള്‍ എന്റെ കൂട്ടുകാരെ മാറ്റാം പക്ഷേ അതുപോലെ അയല്‍വാസികളെ മാറ്റാനാവില്ല. ഇക്കാര്യം വിദേശകാര്യമന്ത്രിയായിരുന്ന കാലത്തും ഞാന്‍ പറഞ്ഞിട്ടുള്ളതാണെന്നും പ്രണബ് കൂട്ടിച്ചേര്‍ത്തു.
















