കോഴിക്കോട്: ഭീകരവാദ കേസുകളില്‍ സംസ്ഥാനസര്‍ക്കാര്‍ മൃദുസമീപനം പുലര്‍ത്തുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. ഇടതുസര്‍ക്കാരിന്റെ കാലത്ത് കാശ്മീര്‍ റിക്രൂട്ട്മെന്റ് കേസ് കേരള പോലീസ് അന്വേഷിച്ച് തുമ്പില്ലാതാക്കിയിടത്തു നിന്നാണ് എന്‍ഐഎ ഏറ്റെടുക്കുന്നത്.
ഐ ജി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ 300ലധികം ആളുകള്‍ ഇതില്പ്പെട്ടിരുന്നുവെന്ന് കണ്ടെത്തി. ഇക്കാര്യത്തില്‍ തുടരന്വേഷണമുണ്ടായില്ല, സുരേന്ദ്രന് പറഞ്ഞു.
പാനായിക്കുളം, വാഗമണ്‍ തീവ്രവാദ കേസുകള്‍ പോലീസ് എഴുതിത്തള്ളുകയാണ് ചെയ്തത്. അറസ്റ്റ് ചെയ്തവരെ വിട്ടയച്ച് കേസ് ഇല്ലാതാക്കി. മറ്റു സംസ്ഥാനങ്ങളില്‍ നടന്ന ഊര്‍ജ്ജിതമായ അന്വേഷണത്തിന്റെ ഫലമായാണ് ഭീകരവാദികള്‍ പിടിയിലായത്. മധ്യപ്രദേശ്, രാജസ്ഥാന് സംസ്ഥാന പോലീസുകള്‍ നടത്തിയ അന്വേഷണത്തിലാണ് കേരളത്തിലെ ഭീകരവാദകേസുകളുടെ തെളിവുകള്‍ പലതും പുറത്തുവന്നത്.
കൈവെട്ട് കേസില്‍ എന്‍ഐഎ അന്വേഷിക്കുന്ന ഒന്ന്, നാല് പ്രതികള്‍ക്ക് രാജ്യം വിടാന്‍ സംസ്ഥാന പോലീസിന്റെ സഹായമുണ്ടായി. മാധ്യമസ്ഥാപനത്തിലെ നാലു പേരുടെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചുവെന്ന് തെളിഞ്ഞിട്ടും അന്വേഷണമുണ്ടായില്ല. നാറാത്ത് കേസിലും അന്വേഷണം എങ്ങുമെത്തിയില്ല. സംസ്ഥാന സര്‍ക്കാരും പോലീസും തീവ്രവാദകേസുകളോട് മൃദുസമീപനം പുലര്‍ത്തുകയും എന്‍ഐഎ അന്വേഷണത്തിന് സഹായകരമല്ലാത്തനിലപാട് എടുക്കുകയും ചെയ്തു. എന്‍ഐഎ സംഘത്തന്റെ അന്വേഷണത്തിന് തടയിടുന്ന സമീപനമാണ് കേരളത്തിലുള്ളതെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി.
കോഴിക്കോട് പുസ്തപ്രസാധകസംഘം പിടിയിലായ കേസിലും പോലീസ് തികഞ്ഞ അവഗണനയാണ് കാണിക്കുന്നത്. ഭീകരവാദ പ്രവര്‍ത്തനത്തിന് ആശയപരമായ പിന്തുണ നല്കുന്ന പ്രസിദ്ധീകരണങ്ങളുടെ കേന്ദ്രമായി കോഴിക്കോട് മാറിയിരിക്കുന്നു. മതേതര മുഖംമൂടിയുള്ള ചിലരാണ് ഇതിന് പിന്തുണ. ജമാഅത്തെഇസ്ലാമി ഭീകരപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനശിലയാണ്. എന്‍ഡിഎഫും സിമിയും ഊര്‍ജം സ്വീകരിക്കുന്നത് ജമാഅത്തെ ഇസ്ലാമിയില്‍ നിന്നാണ്.
കേരളത്തിലെ 14 സ്ഥലങ്ങള്‍ പോലീസിന് കടന്നുചെല്ലാന്‍ കഴിയാത്ത കേന്ദ്രങ്ങളായി മാറിയെന്ന് റിപ്പോര്‍ട്ടുണ്ട്. ഇരുമുന്നണികളും ഭീകരവാദശക്തികളെ പിന്തുണയ്ക്കുകയാണ്. പിണറായി വിജയന്റെ ഇപ്പോഴത്തെ നിലപാട് അവസരവാദമാണ്.
സിമിയുടെ മുന്‍കാല നേതാവിനെ വേദിയിലിരുത്തിയാണ് പിണറായി പ്രസംഗിച്ചതെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: