കണ്ണൂര്‍: മലബാറിലെ മുസ്ലിങ്ങളുടെ പ്രശ്നങ്ങള്‍ സിപിഎം സവിശേഷമായി പരിഗണിക്കുമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്. കണ്ണൂര്‍ സ്റ്റേഡിയത്തില്‍ മലബാറിലെ മുസ്ലീങ്ങളും ഇടതുപക്ഷവും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി. ലീഗ് മുസ്ലിങ്ങളിലെ ധനികരുടെ സംരക്ഷണത്തിനുള്ള പാര്‍ട്ടിയാണ്. അധികാരത്തിലെത്തിയാല്‍ സാധാരണക്കാരായ മുസ്ലിങ്ങളെ ഇവര്‍ മറക്കും. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കുന്നത് അവരുടെ വിദ്യാഭ്യാസത്തെ പിന്നോട്ടടിപ്പിക്കും. ഇതിനെ വിമര്‍ശിക്കുന്നവരെ മസ്ലീം വിരുദ്ധരെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും പിണറായി പറഞ്ഞു.
പഴശ്ശിയുടെയും വേലുത്തമ്പിയുടെയും സമരം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ മാത്രമായിരുന്നു. എന്നാല്‍ മലബാറില്‍ നടന്ന മാപ്പിള ലഹള ഏറെ വ്യത്യസ്തമാണ്. മാപ്പിള ലഹള ഒരേസമയം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴി ജന്മിത്വത്തിനെതിരെയുമായിരുന്നു. മാപ്പിള ലഹളയെ ബ്രിട്ടീഷുകാര്‍ ശക്തമായാണ് നേരിട്ടത്. ലീഗും കോണ്‍ഗ്രസ്സും കലാപത്തെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിനകത്തെ ഇടതുപക്ഷം മാത്രമാണ് മാപ്പിള ലഹളയെ അനുകൂലിച്ചത്. കലാപത്തെ ഒറ്റുകൊടുത്ത ചേക്കൂട്ടി അധികാരിയെ പോലുള്ളവരെയാണ് കലാപകാരികള്‍ കൊലപ്പെടുത്തിയത്. മുസ്ലിങ്ങള്‍ക്ക് ആരാധനാലയങ്ങളുണ്ടാക്കുന്നതിലുള്ള നിയന്ത്രണങ്ങള്‍ നീക്കിയത് 1957 ലെ ഇടതുപക്ഷ സര്‍ക്കാരാണ്. ഭൂപരിഷ്കരണം കൊണ്ട് മലബാറിലെ ഭൂരഹിതരായ മുസ്ലിങ്ങള്‍ക്ക് ഭൂമി ലഭിച്ചുവെന്നും പിണറായി പറഞ്ഞു.
മുസ്ലിം സംഘടനകളായ എന്‍ഡിഎഫ്, എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകള്‍ക്ക് മലബാറിലെ മുസ്ലിങ്ങളെ സംരക്ഷിക്കാന്‍ സാധിക്കില്ല. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം മത രാഷ്ട്രമാണ്. മതേതര മൂല്യങ്ങളില്‍ അവര്‍ വിശ്വസിക്കുന്നില്ല. മത നവീകരണത്തിന് വേണ്ടി ആരംഭിച്ച മുജാഹിദ്ദീന്‍ പുതിയകാലഘട്ടത്തില്‍ ഏറെയൊന്നും ചെയ്യാനില്ല. ഷിയാ വിഭാഗത്തിനാണെങ്കില്‍ കേരളത്തില്‍ സ്വാധീനം കുറവാണ്. മാറിയ പരിതസ്ഥിതിയില്‍ മുസ്ലീങ്ങള്‍ മതേതര നിലപാടെടുക്കണമെന്നും ഇടതു പക്ഷത്തിന് മാത്രമെ മുസ്ലിം സംരക്ഷണം സാധ്യമാകൂ എന്നും പിണറായി പറഞ്ഞു.
റിട്ട. ജഡ്ജ് എം.എ.നിസാര്‍ അധ്യക്ഷത വഹിച്ചു. ഡോ.ഹുസൈന് രണ്ടത്താണി, ടി.കെ.ഹംസ, പി.ടി.എ.റഹിം, ഡോ.ഫസല്‍ ഗഫൂര്‍, എസ്.എ.പുതിയ പളപ്പില്‍, പി. ജയരാജന് തുടങ്ങിയവര്‍ സംസാരിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: