തിരുവനന്തപുരം: കേരള സന്ദര്‍ശനത്തിനെത്തിയ സോണിയ ഗുരുതരമായ ഭരണഘടനാ ലംഘനം നടത്തിയതായി ആക്ഷേപം. രാജ്ഭവനില്‍ താമസിച്ചതും സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ ഉദ്ഘാടകയായതുമാണ് വിവാദമാകുന്നത്. സാധാരണ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ക്കാണ് രാജ്ഭവനില്‍ താമസ സൗകര്യം നല്‍കാറ്. ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ അധ്യക്ഷയും വെറും എംപിയുമായ സോണിയ രാജ്ഭവനില്‍ താമസിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ നടത്തുകയും വിവിധ രാഷ്ട്രീയനേതാക്കള്‍ക്ക് സന്ദര്‍ശനാനുമതി നല്‍കുകയും ചെയ്തു.
സാധാരണ വിഐപി പരിഗണന നല്‍കേണ്ട രാഷ്ട്രീയ നേതാക്കള്‍ സന്ദര്‍ശനത്തിനെത്തിയാല്‍ പ്രമുഖ ഹോട്ടലുകളില്‍ താമസ സൗകര്യം ഒരുക്കുകയാണ് പതിവ്. ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്രമോദി അടുത്തിടെ കേരളത്തില്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ടൂറിസം വകുപ്പിന്റെ അധീനതയിലുള്ള മാസ്കറ്റ് ഹോട്ടലിലാണ് താമസസൗകര്യം ഒരുക്കിയത്. ഇസഡ് പ്ലസ് ഗാറ്റഗറി പരിഗണനയുള്ള നരേന്ദ്രമോദിക്കും സോണിയയ്ക്കും ഒരേ സുരക്ഷയാണ് അനുവദിച്ചിട്ടുള്ളതെന്നിരിക്കെ സോണിയ രാജ്ഭവനില്‍ താമസിച്ചതും അവിടെ വച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയതും ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
തിരുവനന്തപുരത്ത് സോണിയ ഉദ്ഘാടനം ചെയ്ത പദ്ധതികള്‍ സംബന്ധിച്ച് വിവാദം നേരത്തെ ഉയര്‍ന്നിരുന്നു. ഇതില്‍ നെയ്യാര്‍ ഡാമിലെ പരിപാടി മാത്രമായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരിപാടി. കെപിസിസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസിന് വേണ്ടി നെയ്യാര്‍ ഡാമിന് സമീപം നിര്‍മ്മിച്ച പുതിയ മന്ദിര സമുച്ചയമാണ് സോണിയ ഉദ്ഘാടനം ചെയ്തത്. കൂടാതെ ആര്.ശങ്കര്‍ പ്രതിമ അനാച്ഛാദനം, ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഉദ്ഘാടനം, കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ബയോ ഇന്നൊവേഷന് സെന്ററിന്റെ ശിലാസ്ഥാപനം എന്നിവയായിരുന്നു പരിപാടികള്‍. നെയ്യാര്‍ ഡാമിലെ പരിപാടി ഒഴികെ ബാക്കിയെല്ലാം സര്‍ക്കാര്‍ പരിപാടികളായിരുന്നു. പ്രധാനമന്ത്രിയ്ക്കും രാഷ്ട്രപതിക്കും നല്‍കാറുള്ള പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ സോണിയയെ കൊണ്ട് ഇതെല്ലാം ഉദ്ഘാടനം ചെയ്യിപ്പിച്ചത്. പ്രോട്ടോകോള്‍ പ്രകാരം എംപി മാത്രമായ സോണിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെക്കാള്‍ താഴെയാണെന്നിരിക്കെ ഇത്രയധികം പ്രാധാന്യം അവര്‍ക്കു നല്കിയതും ഭരണഘടനാ വിരുദ്ധമാണ്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: