കോട്ടയം: നാടിന്റെ വികസനത്തിന് സ്ത്രീകള്‍ സജീവമായി രംഗത്തിറങ്ങണമെന്ന ആഹ്വാനവുമായി മഹിളാമോര്‍ച്ച സംസ്ഥാന നേതൃസംഗമം നടന്നു.
കോട്ടയത്തു നടന്ന സംഗമം ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് ഉദ്ഘാടനം ചെയ്തു. സ്ത്രീകളുടെ സുരക്ഷിതത്വം ഏറ്റവും കൂടുതല്‍ ചോദ്യം ചെയ്യപ്പെടുന്ന കാലമാണിതെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റം അതിരൂക്ഷമാണ്. പാചകവാതകത്തിന്റെയും ഡീസലിന്റെയും വില അടിക്കടി വര്‍ദ്ധിപ്പിക്കുന്നത് ജനജീവിതം ദുരിതപൂര്‍ണ്ണമാക്കി മാറ്റിയിരിക്കുകയാണ്. വിലക്കയറ്റത്തിനും അഴിമതിക്കുമെതിരെയുള്ള സ്ത്രീ മുന്നേറ്റത്തിന് മഹിളാമോര്‍ച്ച നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ത്രീസാക്ഷരതയുള്ള കേരളത്തിലാണ് സ്ത്രീകള്‍ക്ക് ഏറ്റവും കുറവ് തൊഴില്‍ പങ്കാളിത്തമുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മഹിളാമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.എസ് ഗീതാകുമാരി അധ്യക്ഷതവഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ശ്രീശന്, സംസ്ഥാന വൈസ്പ്രസിഡന്റ് പ്രമീളാ നായ്ക്ക്, സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. നാരായണന് നമ്പൂതിരി, ബി. രാധാമണി, രാജി പ്രസാദ്, ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ചന്ദ്രിക ടീച്ചര്‍ സ്വാഗതവും ഷൈലമ്മ രാജന് നന്ദി പറഞ്ഞു.
ഭാരവാഹികളായി ജയശ്രീ പ്രസന്നന്, പത്മിനി പ്രകാശന്, രമാദേവി (വൈസ്പ്രസിഡന്റുമാര്‍), പ്രീതാ ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി), സംഗീത, എം.ഒ ശാലീന, ഗിരിജ, ഷൈലജഭട്ട് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.
രാജ്യത്തിന്റെ പുരോഗതിയെയും ഭാവിയെയും തുരങ്കം വയ്ക്കുന്ന അനാചാരങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനുമെതിരെയും സ്ത്രീകള്‍ ഒന്നടങ്കം ശക്തമായി പോരാടാന്‍ നേതൃയോഗം പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: