വൈക്കം: ബൈക്ക് യാത്രക്കാരായ ദമ്പതികളെ എക്സൈസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നു പരാതി. ടിവിപുരം പള്ളിപ്പുറത്ത് കിഴക്കേപ്പള്ളില് ബേബി (42), ഭാര്യ സിന്ധു എന്നിവരാണ് പരാതിക്കാര്‍. രാവിലെ 11ന് കച്ചേരി കവലയില്‍ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ബൈക്ക് തിരിക്കുന്നതിനിടയില്‍ എതിര്‍ദിശയില്‍ നിന്ന് പാഞ്ഞുവന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കിലെത്തിയവര്‍ ബേബിയെ മര്‍ദ്ദിക്കുകയും തടസം പിടിക്കാന്‍ ചെന്ന ഭാര്യയെ തള്ളിമാറ്റുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ബേബിയെ മര്‍ദ്ദിക്കുന്നതുകണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ബൈക്ക് യാത്രക്കാരെ തടഞ്ഞുവച്ചപ്പോള്‍ എക്സൈസ് ഇന്‍സ്പെക്ടറാണെന്ന് പറഞ്ഞു. ഇവര്‍ ഓട്ടോയില്‍ കയറി രക്ഷപ്പെട്ടു. തുടര്‍ന്ന് മര്‍ദ്ദനമേറ്റ ബേബിയെയും ഭാര്യയെയും വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് ആശുപത്രിയില്‍ അഡ്മിറ്റാക്കാന്‍ എക്സൈസ് വണ്ടിയില്‍ എത്തിയവര്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് തിരിച്ചുപോയി. എക്സൈസ് പ്രിവന്റീവ് ഓഫീസറും സിവില്‍ എക്സൈസ് ഓഫീസറും ഡ്യൂട്ടിയുടെ ഭാഗമായി ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ചിലര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായാണ് തങ്ങള്‍ക്ക് കിട്ടിയ വിവരമെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: