ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോദിക്ക് ഇന്ന് ദേശീയതലത്തില്‍ മാത്രമല്ല അന്തര്‍ദേശീയ തലത്തിലും അംഗീകാരം ലഭ്യമായിരിക്കുകയാണ്. അഴിമതി നടത്തുകയോ അതിന് കൂട്ടുനില്‍ക്കുകയോ ചെയ്യാത്ത നേതാവാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെന്ന് ലോകരാജ്യങ്ങളുടെ അതീവരഹസ്യങ്ങള്‍ തെളിവുസഹിതം പുറത്തുവിടുന്ന വിക്കിലീക്സ് വെളിപ്പെടുത്തുന്നു. അമേരിക്കയുടെ മുംബൈ കോണ്‍സല്‍ മൈക്കേല്‍ എസ്. ഒാവന്‍ വാഷിംഗ്ടണിലേക്കയച്ച രഹസ്യസന്ദേശത്തിലാണ് ഈ പ്രശംസ. മോദി അഴിമതി തീണ്ടാത്ത നേതാവാണെന്നും കാര്യക്ഷമതയുള്ള ഭരണാധികാരിയാണെന്നും കാമ്പുറ്റ വ്യാപാര സംസ്കാരമുള്ള ബിസിനസ് അനുകൂലിയാണെന്നും അബദ്ധം കാട്ടാത്ത ക്രമസമാധാനപാലകനാണെന്നും സ്വയം തെളിയിച്ചിട്ടുള്ള ആളാണെന്നും ഓവന് വിശദീകരിക്കുന്നു. ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യരും മോദിയുടെ പ്രധാനമന്ത്രിസ്ഥാനാര്ത്ഥിത്വം അംഗീകരിക്കുമ്പോള്‍തന്നെ അഴിമതിക്കെതിരെ അതിതീവ്ര നിലപാട് വേണമെന്നും മദ്യനിരോധനം, സൗരോര്‍ജ പദ്ധതി, സോഷ്യലിസത്തിന് പിന്തുണ, നീതിശാസ്ത്രത്തിലൂന്നിയ സോഷ്യലിസം, ഭരണഘടന നിര്‍ദ്ദേശിക്കുന്ന സാമൂഹ്യസംവിധാന ശാക്തീകരണം, ദരിദ്രര്‍ക്ക് സൗജന്യ നീതി-നിയമസഹായം എന്നിവ നടപ്പാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു. മോദിയാകട്ടെ തന്റെ അനിഷേധ്യ നേതൃപാടവം തെളിയിക്കാന്‍ തന്നെയാണ് പ്രധാനമന്ത്രിപദത്തിലേക്കുള്ള ചവിട്ടുപടിയിലേക്ക് കാലെടുത്തുവച്ചിട്ടുള്ളത്.
മോദിക്ക് ഇത് അപ്രാപ്യമല്ല എന്നാണ് പൊതുവിശ്വാസം. അതിന് കാരണം മോദി ഗുജറാത്തില്‍ നടപ്പാക്കിയ, ലോകപ്രശംസ പിടിച്ചുപറ്റിയ വികസനപ്രക്രിയ മാത്രമല്ല. ഇന്ന് ഇന്ത്യക്ക് ഇല്ലാതിരിക്കുന്ന നേതൃപാടവം കൂടിയാണ്. മന്‍മോഹന്‍സിംഗ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ കയ്യിലെ പാവ മാത്രമാണെന്ന് അറിയാത്തവരില്ല. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെ പ്രധാനമന്ത്രിപദത്തിലേക്കുയര്ത്താനാണ് സോണിയാ ലോബി ശ്രമിക്കുന്നത്. പക്ഷെ ജനവികാരം തൊട്ടറിഞ്ഞ് ജനങ്ങള്‍കുവേണ്ടി പ്രവര്‍ത്തിക്കുന്ന മോദിയുടെ വ്യക്തിപ്രഭാവമോ അഖിലഭാരതീയ പ്രതിഛായയോ സോണിയക്കോ രാഹുലിനോ അവകാശപ്പെടാനാവില്ല. ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും വശീകരണ ശക്തിയോ ജനപ്രീതിയോ രാഹുല്‍ഗാന്ധിക്കില്ല. ദരിദ്രരുടെ രാജ്യമായ ഇന്ത്യക്ക് ഇന്ദിര നല്കിയ മുദ്രാവാക്യം ‘ഗരീബി ഹഠാവോ’ എന്നായിരുന്നല്ലോ. എന്നാല്‍ അടുത്തിടെ ഒരു പൊതുസമ്മേളനത്തില്‍ രാഹുല്‍ഗാന്ധി പ്രസംഗിച്ചത് ‘വിശപ്പ് ഒരു മാനസികാവസ്ഥയാണ്’ എന്നാണ്. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ശൈലി, നിശിതമായ വിമര്‍ശനം, മൂര്‍ച്ചയേറിയ വാക്പ്രയോഗം മുതലായവ അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ഏറ്റവും വലിയ ബഹുമതി അദ്ദേഹത്തിന്റെ കൈകള്‍ പരിശുദ്ധവും അഴിമതി വിമുക്തവുമാണെന്നതാണ്.
മോദിയുടെ ദിശാബോധമുള്ള നേതൃത്വത്തിന്‍കീഴില്‍ ഗുജറാത്ത് കൈവരിച്ച നേട്ടം അദ്ദേഹത്തെ ജനങ്ങളുടെ ആരാധനാപാത്രമാക്കി മാറ്റിക്കഴിഞ്ഞു. ഇന്നത്തെ ഇന്ത്യന്‍ പ്രതിസന്ധി തരണം ചെയ്യാന്‍ മോദിയെപ്പോലെ ശക്തനായ, ദിവാസ്വപ്നങ്ങള്‍ കാണാത്ത, സമ്മര്‍ദ്ദങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്ത, അഴിമതിക്കറ പുരളാത്ത മോദിതന്നെയാണ് വേണ്ടതെന്ന് ജനങ്ങള്‍ക്കറിയാം. മന്‍മോഹന്‍സിംഗിനെപ്പോലെ അമേരിക്കന്‍ വിധേയത്വം പുലര്‍ത്തുന്ന വ്യക്തിയല്ല മോദിയെന്നത് അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ മാറ്റുകൂട്ടുന്നു. നരേന്ദ്ര മോദി ഇന്ത്യക്ക് സ്വീകാര്യനാവുമ്പോഴും ആ സത്യം തിരസ്ക്കരിക്കുന്നവരുണ്ട്. ജ്ഞാനപീഠം ജേതാവും പ്രശസ്ത കന്നഡ എഴുത്തുകാരനുമായ യു.ആര്. അനന്തമൂര്‍ത്തിയുടെ പ്രതികരണം തന്നെ ഉദാഹരണം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടും എന്നാണ് അദ്ദേഹത്തിന്റെ അധികപ്രസംഗം. മോദി പ്രധാനമന്ത്രിയായാല്‍ അത് ജനങ്ങളില്‍ ഭീതി ജനിപ്പിക്കുമെന്ന് കോണ്‍ഗ്രസ് കണ്ണട വെച്ച് അനന്തമൂര്‍ത്തി കണ്ടുപിടിച്ചിരിക്കുന്നു. രാഷ്ട്രീയ കാലാവസ്ഥക്കൊത്ത് നിറവും നിലപാടും മാറ്റുന്ന അനന്തമൂര്‍ത്തിയെപ്പോലുള്ളവരുടെ ജല്പ്പനങ്ങള് ഇന്ത്യയിലെ ബഹുഭൂരിപക്ഷം ജനങ്ങളും രണ്ടാമതൊന്ന് ആലോചിക്കാതെ തള്ളിക്കളയുമെന്നുറപ്പാണ്. ഇന്ത്യക്ക് ഇന്ന് അത്യന്താപേക്ഷിതമായ വികസനവും തൊഴിലില്ലായ്മക്ക് പരിഹാരവും കടുത്ത അഴിമതിക്ക് അന്ത്യവുമാണ്. അതാണ് ജനങ്ങള്‍ മോദിയുടെ ഭരണത്തില്‍ ലഭിക്കുമെന്ന് സ്വപ്നം കാണുന്നത്. ഈ സ്വപ്നം എത്രയും വേഗം സാക്ഷാല്‍ക്കരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: