സമരവും സമരസതയും തമ്മില്‍ എന്താണു ബന്ധം. വാസ്തവത്തില്‍ സമരസപ്പെടാനാവാതെ വരുമ്പോഴാണ് സമരം എന്ന ആശയംതന്നെ ഉണ്ടാകുന്നത്. അപ്പോള്‍ സമരവും സമരസതയും തമ്മിലുള്ള ബന്ധം അടുപ്പമല്ല, അകല്‍ച്ചയിലൂടെയാണ്. പക്ഷേ, സമരത്തോടു സമരസപ്പെട്ടുകഴിഞ്ഞ ഒരു ജീവിതമാണ് മലയാളിയുടേത്, അല്ല, കേരളത്തില്‍ പാര്ക്കുന്നവരുടേത്. 48 മണിക്കൂര്‍ ബന്ദും തുടര്‍ച്ചയായി ഏഴുദിവസം ബന്ദും അനുഭവിച്ചു ശീലിച്ചിട്ടുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളെ മറന്നിട്ടല്ല ഇതു പറയുന്നത്.
സമരങ്ങളുടെ അടിസ്ഥാനം സമരസത ഇല്ലാതെ വരുന്നതാണെന്നു പറഞ്ഞല്ലോ. അത്തരം സാഹചര്യങ്ങള്‍ക്ക് പല കാരണങ്ങളുമുണ്ടാകും. എങ്കിലും അതിന്റെയും അടിസ്ഥാനം സംഘടനകളാണ്. സംഘടനകള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനം കേരളമാണ്. ഏറ്റവും കൂടുതല്‍ ഫെഡറേഷനുകളുള്ള ഇന്ത്യന്‍ സംസ്ഥാനവും കേരളം തന്നെ. തൊഴിലാളി സംഘടനകള്‍ ഇല്ലാത്ത മേഖലയില്ലെന്നുതന്നെ പറയാം. രാഷ്ട്രീയമായി ഏറെ ബോധിതരായ ജനതയുടെ സംസ്ഥാനത്ത് അങ്ങനെയല്ലെങ്കിലാണ് അതിശയിക്കേണ്ടത്. ഈ സംഘടനാ സ്വഭാവംതന്നെയാണ് തൊഴിലാളികള്‍ക്ക് ജീവിത സംരക്ഷണം ഏറെ ഉറപ്പാക്കുന്നതും. അയല്‍ സംസ്ഥാനങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍ വന്ന് ലക്ഷക്കണക്കിനു പേര് പണിയെടുക്കുന്ന കേരളം അവരെ സംബന്ധിച്ച് ഗള്‍ഫ് രാജ്യം പോലെയായിരിക്കുന്നതും ഈ സംഘടനകള്‍ ഉണ്ടാക്കിയ അടിസ്ഥാനപരമായ തൊഴില്‍ നിയമങ്ങളും വ്യവസ്ഥകളും മൂലമാണ്. ഈ സംഘടനാ സ്വഭാവംകൊണ്ടാണ് സമരസതയെക്കാള് സമരത്തിന് കേരളത്തില്‍ പ്രചാരവും പ്രയോഗവും വര്‍ദ്ധിച്ചതും.
സമരമുറയില്‍ പ്രധാനപ്പെട്ടതായിരുന്നു കേരളത്തില്‍ ബന്ദ്. തൊഴില്‍ മേഖലയില്‍ എന്നല്ല, രാഷ്ട്രീയമായോ, അല്ലാതെയോ ഉള്ള എല്ലാ ആവശ്യങ്ങള്‍ക്കും സമരം, അതും ബന്ദായിരുന്നു ഒരു പോംവഴി ഇടക്കാലത്ത്. ഇതിന്റെ ആധിക്യത്തിലൊരു ഘട്ടത്തിലാണ് കോടതി ബന്ദ് നിരോധിച്ചത്. ആ നിരോധനത്തെ സംസ്ഥാനത്തെ ജനത സ്വീകരിച്ച രീതി തന്നെ സുവ്യക്തമാക്കിയിരുന്നു, എത്രമാത്രം സമരസപ്പെടാതെയാണ് ജനങ്ങള്‍ ആ സമരമുറയെ സഹിച്ചിരുന്നതെന്ന്. ബന്ദ് അങ്ങനെ ഹര്‍ത്താലായി.
കാലാവസ്ഥാ ഭേദം വന്നപ്പോള്‍ പഞ്ചായത്തു തിരിച്ചു മഴപെയ്യുന്നതു പോലെയായി. കാലം മാറിയപ്പോള്‍ കേരളത്തിലും ഹര്‍ത്താലുകള്‍. ബന്ദുകളും ഹര്‍ത്താലുകളും എങ്ങനെ ഒരു സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്നുവെന്ന പഠനമൊന്നും സാധാരണക്കാര്‍ നടത്താറില്ല. സംഘടനകളും അങ്ങനെ ചെയ്യുന്നുണ്ടെന്നു തോന്നുന്നില്ല. സംസ്ഥാനത്തെ നിശ്ചലമാക്കുന്നതില്‍ വിജയിക്കുന്നതിനപ്പുറം ഇത്തരം സമരങ്ങള്‍ ഒന്നും പ്രതീക്ഷിക്കുന്നുമില്ല. ഇതു പറയുമ്പോള്‍ ഏതു സംഘടനകളുടെയും പ്രവര്‍ത്തനത്തെ എതിര്‍ക്കുകയോ അതിനോടു വിയോജിക്കുകയോ ചെയ്യുന്നുവെന്ന് അര്‍ത്ഥമില്ല. സംഘടനകളാണ് വാസ്തവത്തില്‍ മനുഷ്യാവകാശ കമ്മീഷനുകളേക്കാള്‍ മാനുഷികമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നു സമ്മതിച്ചുകൊണ്ടാണ് ഇങ്ങനെ പറയുന്നത്. പക്ഷേ, മൂന്നു കാര്യങ്ങള്‍ക്കു പ്രസക്തിയുണ്ട്. സമരങ്ങള്‍ കുടാതെ ഒരു ന്യായമായ കാര്യം, അതു വ്യക്തിക്കും സമാജത്തിനും ഗുണകരമായതാണെങ്കില്‍ സാധിച്ചെടുക്കാനാവില്ലേ? ഒരു സമരമോ പണിമുടക്കോ ഹര്‍ത്താലോ കൂടാതെ ഇത്തരമൊരു ന്യായമായ അവകാശം സാധിച്ചുകൊടുക്കാന്‍ സര്‍ക്കാരിന് അഥവാ ബന്ധപ്പെട്ട അധികൃതര്ക്കാവില്ലേ? പിന്നെ എന്തിനാണു സമരം, എന്തുകൊണ്ടാണു സമരം? ഇവിടെയാണ് പത്തൊമ്പതാം നൂറ്റാണ്ടും ഇരുപതും ഇരുപത്തിയൊന്നും നൂറ്റാണ്ടുമെല്ലാം ചരിത്രം പറഞ്ഞെണ്ണി പ്രസംഗിക്കുന്ന ഏവരുടേയും പാപ്പരത്തം വ്യക്തമാകുന്നത്. കൃഷിയില്‍, കച്ചവടത്തില്‍, വ്യവസായത്തില്‍, വിദ്യാഭ്യാസത്തില്‍ എന്നിങ്ങനെ സമസ്ത മേഖലകളിലും ആധുനിക സംവിധാനങ്ങളെക്കുറിച്ചും മറ്റും പ്രസംഗിക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നെങ്കിലും ഇത്തരം കാര്യങ്ങളില്‍ മാത്രം നമ്മള് അറു പഴഞ്ചന്മാരാണ്. എന്തുകൊണ്ട് ഈ രംഗത്തും നമുക്കു മാന്യമായ ഒരു പുതിയ ഡീല്‍ ഉണ്ടാക്കിക്കൂടാ.
അടുത്തിടെ, ഒരു പ്രമുഖ പൊതുപ്രവര്‍ത്തക, കിരണ്‍ ബേദി ഒരു ആശയം മുന്നോട്ടു വെച്ചു. മന്ത്രിമാരെന്നല്ല പൊതുസേവകരെ അവരുടെ കര്‍ത്തവ്യത്തെക്കുറിച്ച് ബോധ്യപ്പെടുത്താന്‍ സേവകര്‍ എന്നു വിളിക്കുന്നതു ഗുണം ചെയ്യുമെന്നും അങ്ങനെ പേരു മാറ്റണമെന്നും മറ്റുമാണ് വിശദീകരണം. പക്ഷേ, അങ്ങനെയൊരു പേരുമാറ്റംകൊണ്ട് എല്ലാമാകില്ല, പേരുമാറ്റമല്ല, പെരുമാറ്റമാണു പ്രധാനം. അതിനു വേണ്ടതു മനംമാറ്റമാണു താനും. അതുണ്ടാകേണ്ടതാകട്ടെ ഓരോരോ വ്യക്തിയുടെ ഉള്ളിലുമാണ്. ബേദിയുടെ യുക്തി അനുസരിച്ചാണെങ്കില്‍ കര്മ്മചാരിയാണ് നമ്മുടെ രാഷ്ട്ര ഭാഷയില്‍ തൊഴിലാളി. ഉത്തരേന്ത്യയില്‍ ഒട്ടുമിക്ക സംഘടനകളുടെയും പേരുകളില്‍ ഈ കര്‍മ്മചാരി പ്രയോഗമുണ്ട്. അതിനാല്‍ അവരെല്ലാം കിറുകൃത്യമായി സ്വന്തം കര്‍മ്മങ്ങള്‍ അണുവിട തെറ്റാതെ അനുഷ്ഠിക്കുന്നവരാണോ. മാത്രമല്ല, സേവകത്വത്തിനപ്പുറം അതാരുടേയും പ്രേരണയില്ലാത്ത സ്വയം സേവകത്വം ആണെന്നു വരുമ്പോഴേ കിരണ്‍ ബേദി മനസില്‍ കണ്ട ആത്മബോധവും സ്വയം ഉത്തരവാദിത്തവും ഉണ്ടാകൂ. പ്രധാനമന്ത്രിയായിരിക്കെ, അടല്‍ബിഹാരി വാജ്പേയി വിദേശത്ത് ഒരു ചടങ്ങില്‍ വെച്ച് ഞാനൊരു സ്വയം സേവകനാണെന്നു പറഞ്ഞപ്പോള്‍ അതിനെതിരെ പണ്ടുപേക്ഷിച്ച ലാത്തി വീശാന്‍ ഈ മുന്‍ ഐപിഎസുകാരിയും മുന്നിലുണ്ടായിരുന്നുവെന്നാണ് ഓര്‍മ്മ. പക്ഷേ തന്റെ സ്വയം സേവകത്വ മനസു വെളിപ്പെടുത്തിയ വാജ്പേയിയുടെ മനസും പിന്നീടു പ്രധാനമന്ത്രിയായി വന്ന മന്മോഹന്റെ ആത്മസേവകത്വവും പാദസേവന ചരിത്രവും ഇന്ത്യന്‍ ജനതമാത്രമല്ല, ലോക ജനതതന്നെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അതവിടെ നില്ക്കട്ടെ….
സമരത്തെക്കുറിച്ചാണ് പറഞ്ഞു വന്നത്. സമരമാണ് ജീവിതമെന്നു പുതുമുറയെ പഠിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കു മുന്നില്‍ സമരസതയായിരുന്നു ഇന്ത്യയുടെ പ്രാചീന തത്വശാസ്ത്രമെന്നു പറഞ്ഞു കൊടുത്താലും കാര്യമില്ല. പക്ഷേ ചില ആനുകാലിക സൂചനകള്‍ നല്‍കുന്നത് ആശയറ്റിട്ടില്ലെന്നുതന്നെയാണ്. അനുകൂലമായ സാഹചര്യം ഉണ്ടായിവരുന്നു. ഇനി അതിനെ ആനുകാലികമായി വഴിതിരിച്ചു വിട്ട് ക്രിയാത്മകമാക്കുകയേ വേണ്ടൂ.
ഏറ്റവും പുതിയ ചില സമര വാര്‍ത്തകളിലേക്കു ശ്രദ്ധ ക്ഷണിക്കട്ടെ. ഒരു സമരം ഏറ്റവും ഒടുവില്‍ നടന്ന മോട്ടോര്‍ വാഹന പണിമുടക്കായിരുന്നു. പെട്രോള്‍-ഡീസല്‍ വില കൂട്ടിയതിനെ തുടര്‍ന്ന് രാഷ്ട്രീയ ഭേദമില്ലാതെ സംസ്ഥാനത്തെ മോട്ടോര്‍ വാഹന തൊഴിലാളി സംഘടനകള്‍ സംയുക്തമായി കൈക്കൊണ്ട തീരുമാനമായിരുന്നു പണിമുടക്ക്. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ഭേദമില്ലാതെ നടപ്പാക്കാനായിരുന്നു തീരുമാനം. പക്ഷേ,കെഎസ്ആര്‍ടിസിയിലെ സകലമാന യൂണിനുകളും കൂടി ഒരു തീരുമാനമെടുത്തു, പണിമുടക്കു വേണ്ട. മാത്രമല്ല, പതിവിനു വിരുദ്ധമായി കൂടുതല്‍ ആത്മാര്‍ത്ഥതയോടെ പണിയെടുക്കുകയും ചെയ്തു. കാരണം പറഞ്ഞത് പൂട്ടിപ്പോകാറായിരിക്കുന്ന സ്ഥാപനത്തിന് ഒരു പണിമുടക്കു താങ്ങാനാവില്ല. പണിമുടക്കില്‍നിന്നു പണിയെടുക്കലിലേക്ക് നയിച്ച ഈ മനംമാറ്റം, സമരത്തില്‍നിന്ന് സമരസതയിലേക്കുള്ള വഴിമാറ്റമാണ്. കെഎസ്ആര്‍ടിസിയെ, അതിന്റെ പഴയ കാല സമരചരിതത്തെക്കുറിച്ച് ഓര്‍മിച്ചാലേ ഈ മനംമാറ്റത്തിന്റെ പ്രാധാന്യം വ്യക്തമാകൂ. നോണ്‍ സ്റ്റോപ്പു സമരങ്ങളുടെ ചെയിന്‍ സര്‍വീസുകളിലാണ് കെഎസ്ആര്‍ടിസി ബ്രേക്ഡൗണായത്. ഒ. ഭരതന് എന്നൊരു ട്രേഡ് യൂണിയന് നേതാവും ആര്.ബാലകൃഷ്ണപിള്ളയെന്നൊരു ഗതാഗത മന്ത്രിയും ആ മേഖലയില്‍ അവരവരുടെ സാമ്രാജ്യം വാണിരുന്ന കാലത്ത് സമരമായിരുന്നു അവിടെ ജീവിതം. ആ സ്ഥാനത്തുനിന്നു ജീവിത സമരത്തിലേക്കുള്ള വഴിത്തിരിവിനു കാരണം കെഎസ്ആര്‍ടിസി എന്ന ചുമര് ഉണ്ടെങ്കിലേ സമരത്തിന്റെയോ ജീവിതത്തിന്റെയോ ചിത്രം വരയ്ക്കാനാവൂ എന്ന യാഥാര്‍ത്ഥ്യത്തിന്റെ തിരിച്ചറിയലാണ്. അതാണു മുമ്പേ സൂചിപ്പിച്ച സമയം പക്വമായെന്ന പ്രസ്താവനയുടെ പ്രസക്തിയും.
മറ്റൊരു പണിമുടക്കിലേക്ക്, സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചു. കാരണം, അമിതവേഗം ഉണ്ടാക്കുന്ന അപകടത്തെ തുടര്‍ന്ന് വേഗം നിയന്ത്രിക്കുന്ന ഉപകരണം വണ്ടികളില്‍ ഘടിപ്പിക്കുന്നതു കര്‍ക്കശമാക്കിക്കൊണ്ടുള്ള മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനത്തിനെതിരെ. പക്ഷേ, അനിശ്ചിതകാല സമരം മണിക്കൂറുകള്‍ക്കുള്ളില്‍ അവര്‍ക്കു പിന്‍വലിക്കേണ്ടി വന്നു. അനാവശ്യവും അനീതികരവുമായ സമരങ്ങള്‍ക്കു ജനങ്ങള്‍ അനുകൂലികളാകില്ലെന്ന തിരിച്ചറിവാണതിനു കാരണം. അനാവശ്യമായ സമരങ്ങളില്‍ വിട്ടുവീഴ്ചയ്ക്കു തയ്യാറാകില്ലെന്ന ഉറച്ച നിലപാടും അതിനു സഹായകമായി.
മറ്റൊരു സമരം, കൊച്ചി നഗരത്തില്‍ മെട്രോ ട്രെയിന്‍ ഓടിക്കാന്‍ ദിവസം കണക്കാക്കി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തികൊണ്ട് നടത്തിയതാണ്. അവിടെ അത്തരമൊരു സമരത്തിന് സര്‍ക്കാര്‍ ഒരു തരത്തിലും അവസരം ഉണ്ടാക്കാതെ നോക്കേണ്ടതാവശ്യമായിരുന്നു. ഒരു മണിക്കൂര്‍ പോലും പണിമുടങ്ങാതെ നോക്കേണ്ടതാവശ്യമാണ്.
കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക വ്യവസായ മേഖലയിലും ഐടി വ്യവസായ മേഖലയിലും തൊഴില്‍ സമരം പാടില്ലെന്ന നിയമം കൊണ്ടുവരാനുള്ള തീരുമാനക്കാലത്തെ ചര്‍ച്ചകള്‍ വായനക്കാര്‍ക്ക് ഓര്‍മ്മയുണ്ടാവും. അതെ, സമരം നിരോധിക്കാനുള്ള നിയമമല്ല ഉണ്ടാകേണ്ടത്്, സമരങ്ങളും പണിമുടക്കുകളും ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കാതിരിക്കാനാണ് നോക്കേണ്ടത്. അതാണു ഇടയ്ക്കു സൂചിപ്പിച്ച മൂന്നു കാര്യങ്ങള്‍. ഒന്ന് സര്‍ക്കാര്‍ തലത്തില്‍ ചെയ്യേണ്ടത്- സമരങ്ങള്‍ക്കും പണിമുടക്കുകള്‍ക്കും ഉളള സാഹചര്യങ്ങള്‍ ഒഴിവാക്കുക. അതിനു വേണ്ടത് നയപരമായ തീരുമാനങ്ങള്‍ക്കു മുമ്പ് അതത് മേഖലയിലെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുമായുള്ള കൂടിയാലോചനകളും അവരുടെ സഹകരണം ഉറപ്പാക്കലുമാണ്. രണ്ടാമതായി ഇത്തരം പണിമുടക്കുകളോ സമരങ്ങളോ നടത്തുന്നവരുടെ പങ്കാണ്- സമരത്തിന്റെ മുറകള്‍ക്കു മാറ്റം വരുത്തേണ്ട കാലം കഴിഞ്ഞിരിക്കുന്നു. പണിമുടക്കങ്ങളില്നിന്ന് പണിയെടുക്കലുകളിലേക്കുള്ള വഴി തുറക്കണം. അതല്ലെങ്കില്‍, കെഎസ്ആര്‍ടിസി മാതൃകയില്‍ തൊഴിലാളികള്‍ പുനശ്ചിന്തക്കു തയ്യാറായാല്‍ സംഘടനകളുടെ ഇന്നത്തെ പ്രസക്തി ഇല്ലാതാകും. മറിച്ച്, സമരസതയുടെ പുതിയ സമര മോഡലുകള്‍ അവതരിപ്പിക്കപ്പെടുകയാണെങ്കില്‍ സംഘടനകള്‍ രാജ്യനിര്‍മ്മിതിയുടെ പുതിയ അദ്ധ്യായം എഴുതുന്നതിനു തുടക്കമാകും. മൂന്നാമത്തെ പങ്കാളിത്തം ജനങ്ങളുടേതാണ്- തൊഴിലാളികളും മുതലാളികളും തെരഞ്ഞെടുക്കപ്പെടുന്നവരും എല്ലാത്തരം സേവകരുമുള്പ്പെടുന്ന ജനങ്ങള്‍. അനാവശ്യ സമരങ്ങള്‍ ഉണ്ടായാല്‍ അതിനെതിരെ സഹന ജീവിതം കുറച്ചു നാളേക്കെങ്കിലും നടത്താന്‍ സമൂഹം തയ്യാറാകണം. അതിനു വേണ്ടത് വ്യക്തിപരമായ നയ നിലപാടുകളാണ്. അവനവന്റെ ആത്മസുഖവും അന്യന്റേതും ഒന്നായി മാറുന്ന ഒരു സമരസതാ സങ്കല്‍പ്പം രൂപപ്പെടുത്തണം. എന്റെ കര്‍ത്തവ്യങ്ങള്‍ നൂറു ശതമാനവും നടപ്പാക്കുന്നുവെന്നുറപ്പാക്കണം. അപ്പോള്‍ അതൊരു സേവകത്വമാകും; പരപ്രേരണയില്ലാത്ത സ്വയം സേവകത്വം. അതിലാണ് മേല്‍പ്പറഞ്ഞ എല്ലാറ്റിന്റേയും അടിത്തറയും. രാജാവ് രാജാവിന്റെയും മന്ത്രി മന്ത്രിയുടെയും സേവകന് സേവകന്റെയും കര്‍ത്തവ്യം ശരിയായി അനുഷ്ഠിക്കുന്ന ഒരു വ്യവസ്ഥ. അവിടെയാണ് വര്‍ഷത്തിലൊരിക്കല്‍ നമ്മള് ആഘോഷിക്കുന്ന ഓണത്തിന്റെ സങ്കല്‍പ്പം ആനുകാലികമായി പുനര്‍ രചിക്കാനാവുക. സമരത്തില്‍നിന്ന് സമരസതയിലേക്കുള്ള സന്മാര്ഗ്ഗം.
കാവാലം ശശികുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: