കൊച്ചി: എസ്കലേറ്റര്‍ സംവിധാനമുള്ള സംസ്ഥാനത്തെ ആദ്യത്തെ റെയില്‍വേ സ്റ്റേഷനെന്ന ബഹുമതി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്. ഇന്നലെ വൈകിട്ട് സൗത്ത് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി തോമസ് എസ്കലേറ്റര്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുത്തു. 78.50 ലക്ഷം രൂപ ചെലവില്‍ ഒന്നാമത്തെ പ്ലാറ്റഫോമിലാണ് എസ്ക്കലേറ്റര്‍ സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകള്‍ ആധുകനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ സ്ഥാപിച്ചത്.
തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴിലുള്ള ആറു പ്രധാന സ്റ്റേഷനുകളില്‍ 30 എസ്ക്കലേറ്ററുകളും 15 പാസഞ്ചര്‍ ലിഫ്റ്റുകളും സ്ഥാപിക്കാന്‍ അനുമതി ലഭിച്ചതായി ചടങ്ങ് ഉദ്ഘാടനം ചെയ്ത് കെ.വി തോമസ് പറഞ്ഞു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ മൂന്ന് എസ്ക്കലേറ്ററുകളും രണ്ടു പാസഞ്ചര്‍ ലിഫ്റ്റുകളും കൂടി സ്ഥാപിക്കും. സൗത്ത് റെയില്‍വേ സ്റ്റേഷന് ലോകോത്തര നിലവാരത്തില്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പരഞ്ഞു. കേരള മാതൃകയിലുള്ള നിര്‍മാണ രീതി അവലംബിച്ച് വെല്ലിംഗ്ടണ്‍ ഐലന്റ്, എറണാകുളം ഓള്‍ഡ് റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ പുനരുജ്ജീവിപ്പിക്കും. കൂടാതെ തൃപ്പൂണിത്തുറ, ഇടപ്പള്ളി, കളമശ്ശേരി സ്റ്റേഷനുകളുടെ സമഗ്ര വികസനത്തിനായുള്ള ശ്രമങ്ങളും നടന്നു വരികയാണ്. വെല്ലിംഗ്ടണ്‍ ഐലന്റില്‍ എഫ്.സി.ഐയുടെ ആധുനിക ഗോഡൗണ്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. അതിനു മുന്നോടിയായി വെണ്ടുരുത്തി പാലത്തിലെ പണികള്‍ പൂര്‍ത്തിയാവുന്നതോടെ വെല്ലിംഗ്ടണ്‍ ഐലന്റ് സ്റ്റേഷനില്‍ നിന്ന് കയറ്റുമതി പുനസ്ഥാപിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
സൗത്ത് സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്ഫോമില്‍ എസ്കലേറ്റര്‍ ഒരു മാസത്തിനകം തുറന്നു കൊടുക്കുമെന്ന് ചടങ്ങില്‍ സ്വാഗത പറഞ്ഞ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ രാജേഷ് അഗര്‍വാള്‍ പറഞ്ഞു. സ്റ്റേഷനു മുന്നില്‍ 5.05 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച ഹൈമാസ്ക് ലൈറ്റുകളുടെ ഉദ്ഘാടനം ഹൈബി ഈഡന് എം.എല്‍.എ നിര്‍വ്വഹിച്ചു. എറണാകുളം ടൗണ്‍, ജംഗ്ഷന് സ്റ്റേഷനുകളുടെ പേരുകള്‍ കാലോചിതമായി മാറ്റാന്‍ റെയില്‍വേ അടിയന്തിരമായി ഇടപെടണമെന്ന് അദ്ദേഹം പറഞ്ഞു. പുറത്തു നിന്നും വരുന്ന യാത്രക്കാരുടെ സൗകര്യത്തിനും പെട്ടെന്ന് തിരിച്ചറിയാനുമായി എറണാകുളം ടൗണ്‍ സ്റ്റേഷന്, എറണാകുളം നോര്‍ത്ത് എന്നും എറണാകുളം ജംഗ്ഷന്, എറണാകുളം സൗത്ത് സ്റ്റേഷനെന്നുമാക്കി പുനര്‍നാമകരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷന്റെ കിഴക്കേ ഭാഗത്തുള്ള പ്രവേശന കവാടത്തിനു മുമ്പിലുള്ള റോഡിലെ കല്‍വര്‍ട്ട് പൊളിച്ചു റോഡിനു വീതി കൂട്ടാന്‍ ഒരു കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: