മജിസ്ട്രേറ്റിന്റെ മുമ്പാകെ കൊടുക്കുന്ന പരാതിയുടെ നിയമപ്രശ്നങ്ങളെപ്പറ്റി ഈ അടുത്തകാലത്തുണ്ടായിട്ടുള്ള വിവാദങ്ങളും മറ്റും കാണുമ്പോള്‍ ക്രിമിനല്‍ കോടതിയില്‍ മുപ്പത്തിമൂന്ന് വര്‍ഷങ്ങളില്‍ കൂടുതലായി പ്രാക്ടീസ്ചെയ്തുവരുന്ന ഒരഭിഭാഷകനും പൊതുപ്രവര്‍ത്തകനുമായ എനിക്ക് എന്റെ അറിവില്‍പ്പെട്ട ചില നിയമകാര്യങ്ങള്‍ പറയേണ്ടതാണെന്ന് കരുതുകയാണ്.
പരാതി എന്താണ് എന്ന് ക്രിമിനല്‍ പ്രോസെജര്‍ കോഡില്‍ 2 (ഡി) വകുപ്പില്‍ നിര്‍വചിച്ചിരിക്കുന്നു. പരാതി എന്നാല്‍ വാക്കാലോ എഴുതിയോ ഒരു മജിസ്ട്രേറ്റിന് ക്രിമിനല്‍ പ്രോസെജര്‍ കോഡനുസരിച്ച് അദ്ദേഹത്തിന്റെ നടപടിക്കായി അറിയപ്പെടുന്നതോ അല്ലാത്തതോ ആയ ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്തതായുള്ള ആരോപണമാണ്. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് ഇതിലുള്‍പ്പെടുന്നതല്ല. ക്രിമിനല്‍ പ്രോസെജര്‍ കോഡ് 173 (2) അനുസരിച്ചുള്ള അന്വേഷണാനന്തരം പോലീസ് മജിസ്ട്രേറ്റിന് നല്കുന്ന റിപ്പോര്‍ട്ടാണ് പോലീസ് റിപ്പോര്‍ട്ട്.
പരാതിയുടെ നിര്‍വചനമനുസരിച്ച് മജിസ്ട്രേറ്റിന് കൊടുക്കുന്ന വാക്കാലുള്ള ആരോപണവും പരാതിയാണ്. അപ്പോള്‍ മജിസ്ട്രേറ്റ് പരാതി എഴുതികൊണ്ടുവരാന്‍ പറയേണ്ട കാര്യമില്ല. പരാതിക്ക് അത്യാവശ്യം വേണ്ടത് രണ്ട് കാര്യങ്ങളാണ്. ഒന്ന്, കുറ്റകൃത്യം ആരോപിച്ചിരിക്കണം. രണ്ട്, ക്രിമിനല്‍ പ്രോസെജര്‍ കേസിലെ വ്യവസ്ഥക്ക് വിധേയമായി നടപടി എടുക്കുവാന്‍ ആവശ്യപ്പെട്ടിരിക്കണം.
പരാതിക്കാരന് പ്രതിയോ കസ്റ്റഡി പ്രതിയോ ആവാന്‍ പാടില്ലാ എന്ന് നിര്‍വചനത്തിലില്ല. ഒരു കേസിന്റെ വിചാരണ വേളയിലോ അന്വേഷണ വേളയിലോ ഉന്നയിക്കുന്ന ആരോപണം പരാതിയല്ല എന്നും പറഞ്ഞിട്ടില്ല. പിന്നെന്തിന് 164-ാം വകുപ്പിലേക്ക് പോകണം?
ഒരു പരാതി ലഭിച്ചാല്‍ മജിസ്ട്രേറ്റിന് രണ്ട് കാര്യങ്ങളില്‍ ഒന്ന് ചെയ്യാവുന്നതാണ്. ഒന്നുകില്‍ മജിസ്ട്രേറ്റിന് വേണമെങ്കില്‍ കേസെടുക്കണമെന്ന് തീരുമാനിക്കാം. അപ്പോള്‍ 190 (എ) പ്രകാരമാണ് അദ്ദേഹം പ്രവര്‍ത്തിക്കുക. അതനുസരിച്ച് അദ്ദേഹം 200-ാം വകുപ്പനുസരിച്ചുള്ള സത്യം ചെയ്തശേഷമുള്ള പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയോ തൃപ്തിയായില്ലെങ്കില്‍ 202 വകുപ്പനുസരിച്ചുള്ള അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി സാക്ഷിമൊഴികളെടുക്കുകയോ ചെയ്യാവുന്നതാണ്. അതിനുശേഷം കേസ് ഫയലില്‍ സ്വീകരിക്കണമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടാല്‍ 204 അനുസരിച്ച് പ്രതിക്ക് സമന്‍സ് അയച്ചുവരുത്തി വിചാരണ നടത്താവുന്നതാണ്.
190 (എ) പ്രകാരം മജിസ്ട്രേറ്റ് പ്രവര്‍ത്തിക്കുന്നില്ലായെങ്കില്‍ അദ്ദേഹത്തിന് 156 (3) അനുസരിച്ച് പോലീസില്‍ നേരിട്ട് എടുക്കാവുന്ന കുറ്റകൃത്യമാണെങ്കില്‍ പോലീസിലോട്ട് അന്വേഷണത്തിന് ഉത്തരവിടുകയോ അല്ലെങ്കില്‍ 156 (2) അനുസരിച്ച് പോലീസിന് നേരിട്ട് എടുക്കുവാന്‍ പറ്റാത്ത കുറ്റകൃത്യമാണെങ്കില്‍ അന്വേഷിക്കുവാന്‍ അനുവാദം നല്‍കിക്കൊണ്ട് ഉത്തരവിടുകയോ ചെയ്യാവുന്നതാണ്.
190 (എ) വകുപ്പുപ്രകാരമാണോ 156 (2) ഓ (3) ഓ അനുസരിച്ച് പ്രവര്‍ത്തിക്കണമോ എന്നത് അദ്ദേഹത്തിന്റെ വിവേചനാധികാരമാണ്. അത് വ്യക്തി എന്ന നിലയിലുള്ള തന്നിഷ്ടമല്ല. മജിസ്ട്രേറ്റിന്റെ നീതിബോധത്തിന്റെ ഭാഗമായ തീരുമാനമാണ് വേണ്ടത്. അതിന് ജുഡീഷ്യല്‍ ആയ മനഃസ്ഥിതിയാണ് വേണ്ടത്. തോന്നിയത് ചെയ്യുവാന്‍ ഒരു മജിസ്ട്രേറ്റിന് കോഡില്‍ അധികാരം കൊടുത്തിട്ടില്ല.
മജിസ്ട്രേറ്റിന്റെ മുമ്പില്‍ വാക്കാല്‍ വരുന്ന പരാതി എത്രയും വേഗം രേഖപ്പെടുത്തുന്നതാണ് ശരിയായ മാര്‍ഗം. അത് വൈകിച്ചാല്‍ ആ മൊഴിയില്‍ അനാവശ്യ കാര്യങ്ങളോ കളവുകളോ കടന്നുകയറി എന്ന് വരാം. അതിനവസരം കൊടുക്കുന്നത് ന്യായമല്ല.
പരാതിക്കാരന് രഹസ്യമൊഴി എടുക്കുവാന്‍ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ പരാതിയില്‍ രഹസ്യമൊഴി എടുക്കേണ്ടതാണെന്ന് ബോധ്യപ്പെടുകയോ ചെയ്യാതെ മജിസ്ട്രേറ്റിന് രഹസ്യമൊഴി എടുക്കുവാന്‍ സാധ്യമല്ല. ജനാധിപത്യത്തിന് കീഴിലുളള കോടതികള്‍ പരസ്യകോടതികള് (ഛുലി രീൗൃി) ആണ്. നമ്മുടെ കോടതി നടപടികള്‍ സുതാര്യമാണ്.
മറ്റ് നിയമതടസമൊന്നുമില്ലെങ്കില് വക്കാലത്ത് ഹാജരാക്കിയ ഒരു അഭിഭാഷകനെ കോടതിയില്‍ ഹാജരാകുന്നതില്‍നിന്നും വിലക്കുവാന്‍ ഒരു കോടതിക്കും അധികാരമില്ല. അഭിഭാഷകന് കോടതിയില്‍ വരരുതെന്ന് കോടതി വിലക്കിയാല്‍ നിയമപരമായി തടസമൊന്നും ഇല്ലാതിരിക്കെ ഒരഭിഭാഷകന് മിണ്ടാതെ പോകുന്നത് ശരിയല്ല. കോടതികളില്‍ നിര്‍ഭയനായി നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് തന്റെ കക്ഷിക്ക് നീതി ലഭിക്കുവാന്‍ വേണ്ടി വാദിക്കേണ്ടത് ഒരഭിഭാഷകന്റെ ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. ജുഡീഷ്യറിയെയും ജനാധിപത്യത്തെയും നിലനിര്‍ത്തുന്നതില്‍ അഭിഭാഷകവൃത്തിക്ക് വലിയ പങ്കുണ്ട്.
സാമാന്യജനത്തിന് കോടതികളില്‍ വിശ്വാസമുണ്ടാകേണ്ടത് ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാല്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരും അഹങ്കാരികളും അറിവില്ലാത്തവരുമായ അപൂര്‍വം ചില ന്യായാധിപര്‍ സാമാന്യജനത്തിന്റെ കോടതിയിലുള്ള വിശ്വാസത്തിന് ക്ഷതമേല്‍പ്പിക്കുന്നു. ഒറ്റപ്പെട്ട അത്തരം ദുഷ്പ്രവണതകള്‍ ജനാധിപത്യത്തെയും ദോഷമായി ബാധിച്ചേക്കാം. അതിനെതിരെ ജാഗരൂകരാകുവാന്‍ സാധാരണ ജനത്തിനും ബാധ്യതയുണ്ട്.
പ്രൊഫ. പി. ഭാര്ഗ്ഗവന് (ബിഎംഎസ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: