ഇത്തവണയും പതിവുപോലെ മാവേലിത്തമ്പുരാന് നാടുകാണാന്‍ വരും. തന്റെ ഭരണകാലത്തെ പോലെയോ അതിനെക്കാളുപരിയോ ജനങ്ങള്‍ സന്തോഷത്തോടെയും സൗഹാര്‍ദ്ദത്തോടെയും കഴിയുന്നുണ്ടോ എന്ന് പരിശോധിക്കും. ഒടുവില്‍ എന്നത്തേയും പോലെ ഹതാശനായി തിരിച്ചുപോവുകയും ചെയ്യും. നാടിന്റെ മഹോത്സവമായ ഓണം ആഘോഷിക്കാന്‍ നാടും നഗരവും ഉത്സാഹപ്രഹര്‍ഷത്തോടെ ഒരുങ്ങേണ്ട സമയമാണിപ്പോള്‍. കള്ളവും ചതിവും ഇല്ലാത്ത അതിമനോഹരമാ യ ഒരു കാലത്തിന്റെ സൗവര്‍ണശോഭ പടര്ന്നുനില്ക്കുന്നത് ഓര്‍മ്മിച്ചോമനിക്കാന്‍ ആരാണ് കൊതിച്ചുപോകാത്തത്. എന്നാല്‍ അതിനൊന്നും കഴിയാത്ത തരത്തില്‍ ജീവിതം ദുസ്സഹമായിരിക്കുകയാണ്.
ഭരണകൂടത്തിന് ജനങ്ങളോടുള്ള ഉത്തരവാദിത്തം എന്താണെന്നുപോലും നിശ്ചയമില്ലാത്ത തരത്തില്‍ സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. കേന്ദ്രത്തിലായാലും കേരളത്തിലായാലും അനുഭവങ്ങള്‍ക്ക് ഒരു വ്യത്യാസവുമില്ല. വിലവര്‍ധനവിന്റെ നീരാളിപ്പിടിത്തത്തില്‍പ്പെട്ട് നട്ടംതിരിയുന്ന ജനങ്ങളെ നോക്കി പുച്ഛത്തോടെയാണ് മന്ത്രിമാര്‍ സംസാരിക്കുന്നത്. വിലവര്‍ധന അത്ര അസാധാരണ പ്രതിഭാസമൊന്നും അല്ലെന്നും ഇതൊക്കെ സ്വാഭാവികമാണെന്നും ഒരുളുപ്പും കൂടാതെ ഒരു കേന്ദ്രമന്ത്രി തട്ടിവിടുന്നു. തനിക്കും ശേഷമുള്ള അനേകം തലമുറകള്‍ക്കും ഒരു പഞ്ഞവും കൂടാതെ ജീവിച്ചുപോകാന്‍ പര്യാപ്തമായ തരത്തില്‍ കാര്യങ്ങള്‍ പരുവപ്പെടുത്തിയ മന്ത്രിമാരെ സംബന്ധിച്ചിടത്തോളം സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ അവജ്ഞയര്ഹിക്കുന്നതാണ്. അവര്‍ക്ക് അതില്‍ വേദന തോന്നേണ്ട കാര്യമില്ല. മുണ്ടു മുറുക്കിയുടുത്തും അത്യാവശ്യവസ്തുക്കള്പോലും ഉപേക്ഷിച്ച് ഭരണകൂടത്തിന് കാലാകാലങ്ങളില്‍ നികുതിപ്പണം കൊടുക്കുക മാത്രമാണ് സാധാരണ ജനങ്ങളുടെ കടമ. അവന് എങ്ങനെ ജീവിച്ചാലും അതൊന്നും ഭരണക്കാരെയും അവര്‍ക്ക് ഒത്താശ ചെയ്യുന്നവരെയും ബാധിക്കുന്നില്ല.
ഭരണകൂട നിസ്സംഗതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിലക്കയറ്റം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തിരുവനന്തപുരത്ത് കഴിഞ്ഞദിവസം ഉന്നതതലയോഗം ചേര്‍ന്നത്. മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ആ യോഗത്തില്‍ ഉത്തരവാദപ്പെട്ട മൂന്ന് മന്ത്രിമാരാണ് പങ്കെടുക്കാതിരുന്നത്. ആ യോഗത്തില്‍ ഏറ്റവും അവശ്യ സാന്നിധ്യമാകേണ്ടവരായിരുന്നു അവര്‍. അവരുടെ നിയന്ത്രണത്തിലുള്ള വകുപ്പുകളാണ് വിലക്കയറ്റ നിയന്ത്രണ കാര്യത്തില്‍ സക്രിയമായ ഇടപെടലുകള്‍ നടത്തേണ്ടിയിരുന്നത്. ധനകാര്യമന്ത്രി കെ.എം. മാണി, കൃഷിവകുപ്പു മന്ത്രി കെ.പി. മോഹനന്, സഹകരണ വകുപ്പുമന്ത്രി സി.എന്‍. ബാലകൃഷ്ണന് എന്നിവരാണ് യോഗത്തില്‍ പങ്കെടുക്കാതെ ഉത്തരവാദിത്തരാഹിത്യം കാണിച്ചത്. അതുമൂലം ഉന്നതതല ചര്‍ച്ച പ്രഹസനമാവുകയും ചെയ്തു. പ്രസ്തുത മന്ത്രിമാര്‍ക്ക് പങ്കെടുക്കാനാവാത്തതിനെക്കുറിച്ച് ന്യായീകരണങ്ങള്‍ ഒരുപാടു നിരത്താനുണ്ടാവും. എന്നാല്‍ വിലവര്‍ധനയില്‍പ്പെട്ട് നട്ടംതിരിയുന്ന സാധാരണക്കാരുടെ മനസ്സില്‍ അവര്‍ക്ക് കുറ്റവാളികളുടെ സ്ഥാനമാണുള്ളത്.
സംസ്ഥാനത്തെ ജനങ്ങളുടെ ഏറ്റവും മഹത്തായ ഒരുത്സവത്തിന്റെ വേളയില്‍ അവര്‍ക്ക് നെഞ്ചിടിപ്പോടെയേ ജീവിക്കാനാവൂ എന്നുവരുന്നത് എത്ര ക്രൂരമാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും മനസ്സമാധാനത്തോടെ ഓണം ആഘോഷിക്കാന്‍ കഴിയാത്ത ഇന്നത്തെ സാഹചര്യത്തില്‍ സാധാരണക്കാരുടെ സ്ഥിതിയെക്കുറിച്ച് പറയേണ്ടതുണ്ടോ? അവരുടെ അവസ്ഥയെക്കുറിച്ച് തരിമ്പ് ധാരണയുണ്ടായിരുന്നെങ്കില്‍ ഭരണകൂടം ഇമ്മാതിരി നിസ്സംഗമനോഭാവം കൈക്കൊള്ളുമോ? പരസ്യത്തിനുവേണ്ടി ചിലയിടങ്ങില്‍ ചില വിപണിസൗകര്യങ്ങല് ഏര്‍പ്പെടുത്തി പ്രശ്നത്തില്‍ നിന്ന് ആമയെപ്പോലെ ഉള്വലിയുകയല്ലേ സര്‍ക്കാര്‍. ഏതുമേഖലയിലാണ് സാധാരണക്കാര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമുള്ളത്. ഗ്യാസ്, റേഷന്‍, മണ്ണെണ്ണ, പെട്രോള്‍, പലചരക്ക്, പച്ചക്കറി തുടങ്ങി സമസ്തമേഖലയിലും വിലക്കയറ്റത്തിന്റെ താണ്ഡവവും അസ്വസ്ഥതയുടെ വിളയാട്ടവുമല്ലേ? ഭരണത്തിന്റെ കെടുകാര്യസ്ഥതമൂലം രൂപയുടെ മൂല്യം ദിനംപ്രതി കുറഞ്ഞു വരികയും ചെയ്യുന്നു. പലചരക്കുള്‍പ്പെടെ എല്ലാ കാര്യത്തിനും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന മലയാളികള്‍ക്ക് ഇത്തവണ കണ്ണീരോണം ആശംസിക്കാനാവും സര്‍ക്കാര്‍ ഒരുങ്ങിയിരിക്കുന്നത്.
കെപിസിസി അധ്യക്ഷന്‍ പോലും സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്ന സ്ഥിതിയിലേക്ക് പോയിട്ടുണ്ടെങ്കില്‍ അത് രാഷ്ട്രീയമല്ലെന്നത് തര്‍ക്കമറ്റ വസ്തുതയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി കാര്യങ്ങള്‍ ശരിയാക്കാനായിരുന്നു ശ്രമിക്കേണ്ടിയിരുന്നത്. പകരം തൊഴുത്തില്‍ കുത്തും പുലഭ്യം പറച്ചിലും കുതികാല്‍വെട്ടുംമൂലം സര്‍ക്കാര്‍ നടപടികള്‍ തന്നെ മന്ത്രിമാര്‍ അട്ടിമറിക്കുന്ന തരത്തിലേക്ക് മാറിമറിയുന്നു. ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ അധികാരമേറ്റശേഷം ഭരിക്കാന്‍ മാത്രം സമയം കിട്ടിയിട്ടില്ല എന്ന് ചിലകേന്ദ്രങ്ങള്‍ തമാശയായി പറയാറുണ്ട്. വാസ്തവത്തില്‍ അതൊരു തമാശയല്ല; വസ്തുതയാണ്. അതിവേഗം ബഹുദൂരത്തേക്ക് കുതിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഒരുപക്ഷേ, ആഗ്രഹമുണ്ടെങ്കിലും സഹപ്രവര്‍ത്തകര്‍ അതിനനുവദിക്കുന്നില്ല എന്നതാണനുഭവം. ജനങ്ങളോട് ഉത്തരവാദിത്തമുള്ളവര്‍ക്കു മാത്രമേ ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുകയുള്ളൂ. സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഭരണയന്ത്രം ചലിപ്പിക്കുന്നവരെ സംബന്ധിച്ച് മറ്റൊന്നും അവരുടെ മുമ്പിലുണ്ടാവില്ല. സംസ്ഥാനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഉത്സവം പടിവാതില്ക്കല് എത്തുമ്പോഴും മന്ത്രിമാര്‍ രഹസ്യ അജണ്ടയുമായി നടക്കുന്നതിന്റെ കാരണവും അതുതന്നെയല്ലേ? മനസ്സാക്ഷിയുള്ള ഒരു ഭരണത്തിന് കേരളീയര്‍ ഇനിയെത്രകാലം കാത്തിരിക്കണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: