ഇന്ദിരാഗാന്ധിയുടെ ഭരണകാലം. പഞ്ചസാരയ്ക്ക് വിലകൂടിയപ്പോള്‍ വന്‍പ്രതിഷേധമുയര്‍ന്നു. “‘പഞ്ചസാര ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. പ്രമേഹരോഗികള്‍ പഞ്ചസാര ഉപയോഗിക്കുന്നത് ആപല്‍ക്കരമാണ്. പ്രമേഹം വരാതിരിക്കാനും പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്.” പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉപദേശം അതായിരുന്നു.
മോറാര്‍ജി ദേശായി പ്രധാനമന്ത്രിയായിരിക്കെ സ്വര്‍ണവിലയില്‍ അല്‍പ്പം ഉയര്‍ച്ചയുണ്ടായി. പവന് 750 രൂപയുണ്ടായിരുന്നത് 800 നും 900ത്തിനും ഇടയിലായി. ഇന്ദിരാഗാന്ധി പ്രതിപക്ഷത്ത്. അവരുടെ പ്രചരണായുധം സ്വര്‍ണത്തിന്റെ വിലക്കയറ്റമായിരുന്നു. “സ്വര്‍ണത്തിന്റെ വില ഇങ്ങിനെ കൂടിയാല്‍ എങ്ങിനെ താലികെട്ടി കല്യാണം കഴിക്കും. ഒരു നുള്ള് പൊന്നിന് തീവിലയല്ലെ. പെണ്‍കുട്ടികളുടെ കല്യാണമോഹത്തിനാണ് ഭംഗം വന്നത്.
ജനതാസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളുടെ പരിണിതഫലമാണിത്”. ഇന്ദിരാഗാന്ധിയുടെ ആരോപണം കേരളത്തില്‍ കരുണാകരന് ഉള്‍പ്പെടെയുള്ള കോണ്ഗ്രസ്സുകാരാകെ ഏറ്റുപാടി. ഇന്ന് സ്വര്‍ണത്തിന്റെ വില പവന് കാല്‍ലക്ഷത്തോളമായി. അന്ന് “എങ്ങിനെ താലികെട്ടും” എന്നാര്‍ത്തുവിളിച്ച് ചോദിച്ച കോണ്‍ഗ്രസുകാര്‍ക്ക് ഇന്ന്് മിണ്ടാട്ടമില്ല. വിലക്കയറ്റം ഒരാഗോളപ്രതിഭാസമെന്ന ഇന്ദിരാഗാന്ധിയുടെ പഴയ ആശ്വാസവാക്കുകളില്‍ അഭയം തേടുകയാണ്. അതിനെയും മറികടന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞത്. “സ്വര്‍ണത്തോടുള്ള ആസക്തി കുറയ്ക്കാ”നാണ്. അതൊരു വലിയ ആഹ്വാനമായി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുമുണ്ട്. അങ്ങിനെ വേണമല്ലോ. ഡോ. മന്‍മോഹന്‍സിംഗ് അല്ലറചില്ലറ പുള്ളിയൊന്നുമല്ലല്ലൊ.
കോണ്‍ഗ്രസ്സുകാരുടെ വാക്കുകള്‍ കടമെടുത്താല്‍ ആഗോള സാമ്പത്തിക വിദഗ്ദനല്ലേ. ഈ ചങ്ങാതി ഭരണതലപ്പത്തെത്തിയതോടെയാണ് ഇന്ത്യയുടെ സാമ്പത്തികരംഗം താറുമാറാകാനും സമ്പദ് ഘടനയുടെ അടിത്തറയിളകാനും തുടങ്ങിയതെന്നത് അനിഷേധ്യ സത്യമായി നിലനില്‍ക്കുകയാണ്. ആസുത്രണ കമ്മീഷന് ഉപാദ്ധ്യക്ഷനായിരിക്കെ അദ്ദേഹം ഏറെസമയം ചെലവാക്കിയത് സാധാരണക്കാരന് നല്കുന്ന സബ്സിഡികള്‍ എങ്ങിനെ ഇല്ലാതാക്കാമെന്ന് പഠിപ്പിക്കുന്നതിനാണ്. പഠിച്ച് പഠിച്ച് സര്വലോകവിജ്ഞാനിയായി ഉയര്‍ന്ന് വന്ന് പ്രധാനമന്ത്രി സ്ഥാനത്തെത്തിയപ്പോള്‍ പഠിച്ചതെല്ലാം പ്രയോഗിക്കുന്നതിന്റെ തിരക്കിലാണ്. വാക്കിലല്ല വര്‍ക്കിലാണ് അദ്ദേഹത്തിന്റേ ശ്രദ്ധ.
ഭക്ഷണം കഴിക്കാന്‍പോലും വായ തുറക്കുന്നത് മന്‍മോഹന്‍സിംഗ് വളരെ വളരെ ലുബ്ധിച്ചാണെന്ന് പരക്കെ വിശ്വസിക്കുന്നു. സോഷ്യല്‍ മീഡിയകളില്‍ ഇത് ഏറെ പ്രചാരം ലഭിച്ചതുമാണ്. ഏറ്റവും ഒടുവില്‍ രൂപയുടെ വിലയിടിവിനെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിവിധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതിങ്ങനെ.
“അപ്രതീക്ഷിത രാജ്യാന്തര സാഹചര്യങ്ങളാണ് രൂപയുടെ വിലയിടിവിന് കാരണമായത്. സാമ്പത്തിക രക്ഷാ പാക്കേജുകള്‍ പിന്‍വലിക്കുമെന്ന് കഴിഞ്ഞ മേയില്‍ അമേരിക്ക പ്രഖ്യാപിച്ചത് ഒരു തിരിച്ചടിയായി. ഇത് നിക്ഷേപകരുടെ മടങ്ങിപ്പോക്കിന് ഇടയാക്കി. സിറിയയിലെ പ്രശ്നങ്ങളും പ്രതിസന്ധിക്ക് കാരണമാണ്. കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി കൂടി. ഇത് കറണ്ട് എക്കൗണ്ട് കമ്മികൂട്ടി. കയറ്റുമതി കുറയുകയും ചെയ്തു. പ്രതിവിധിയായി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം ജനങ്ങള്‍ കുറക്കണം. ഇപ്പോള്‍ നല്കിക്കൊണ്ടിരിക്കുന്ന സബ്സിഡികളും കുറക്കണം”. എങ്ങനെയുണ്ട് പ്രശ്നങ്ങളും പ്രതിവിധികളും. ആമയെ ചുടുമ്പോള്‍ മലര്‍ത്തി ചുടണം; ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ” എന്നു പറഞ്ഞതുപോലെ.
ജനങ്ങളെ മാത്രം ഓര്‍ക്കുന്ന സാമ്പത്തികവിദഗ്ദനാണ് മന്‍മോഹന്‍സിംഗ് എന്ന് പറയുന്നതിലെന്താണ് തെറ്റ്. സാമ്പത്തിക പ്രശ്നങ്ങള്‍ അദ്ദേഹത്തിനറിയാം. പ്രതിസന്ധി തരണം ചെയ്യേണ്ടത് ജനങ്ങളുമാണ്. ജനങ്ങള്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറച്ചാല്‍ പിടിച്ചുനില്‍ക്കാം. ജനങ്ങള്‍ ഉപഭോഗം കുറയ്ക്കാന്‍ നിര്‍ബന്ധിക്കുന്നതിന്, അതിനുവേണ്ടി മാത്രമാണല്ലോ മാസാമാസം വിലകൂട്ടിക്കൊണ്ടിരിക്കുന്നത്. പെട്രോളിനും ഡീസലിനും മാത്രമല്ല പാചകവാതകത്തിന് വിലക്കയറ്റത്തിന്റെ തീപ്പന്തമെറിയാന്‍ പോവുകയാണല്ലോ.
സ്വര്‍ണത്തിന് വില വാണംപോലെ കറയുമ്പോള്‍ സ്വര്‍ണഭ്രമം ഉപേക്ഷിക്കാത്തതിനെ ചൊല്ലിയാണ് പരിഭവം. പഞ്ചസാരയുടെ വിലകൂടിയാല്‍ പഞ്ചസാര ഉപയോഗം കുറയ്ക്കണമെന്ന് ഉപദേശം. പെട്രോളിന് വിലവര്‍ദ്ധിച്ചാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം നിയന്ത്രിക്കണമെന്ന് നിര്‍ദ്ദേശം. അരിയുടെ വിലകൂടിയാല്‍ അരിയാഹാരം നിര്‍ബന്ധമാക്കരുത്. ജനങ്ങളുടെ ആഹാരശീലത്തില്‍ ഗണ്യമായ മാറ്റം വരുത്താത്തതെന്തെന്ന് ചോദ്യം. ഇക്കണക്കിന് തുണി ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടിയതിനെക്കുറിച്ച് ആവലാതി വരുമ്പോള്‍ ഭരണാധികാരികളെന്തുപറയും? സംശയം വേണ്ട നമ്മുടെ പൂര്‍വികരിലേക്ക് തിരിച്ചുപോകുന്നതിനെകുറിച്ചാകും വാചാലരാവുക. ഇലകളും മരത്തോലുകളും ഉപയോഗിച്ച് നഗ്നത മറച്ച പഴയകാലത്തിന്റെ നന്മകളെക്കുറിച്ച് അഭിമാനം കൊണ്ടാലും അത്ഭുതപ്പെടാനില്ല. വെള്ളത്തിന് ദൗര്‍ലഭ്യം വന്നാലോ? കുടിക്കാനല്ലാതെ മറ്റൊന്നിനും വെള്ളം ഉപയോഗിച്ചേക്കരുതെന്ന നിര്‍ദ്ദേശവും വരാം. ഇനി അഥവാ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരെ പൂട്ടാന്‍ നിയമനിര്‍മ്മാണം തന്നെ നടത്തിയാലും ആശ്ചര്യപ്പെടാനില്ല. കാലംപോകുന്ന പോക്ക് അങ്ങിനെയാണല്ലോ. രൂപയുടെ മൂല്യത്തിലുണ്ടായ വന്‍ തകര്‍ച്ച സകല മേഖലകളിലും വിലക്കയറ്റം ഉറപ്പാക്കി. ഒരുമാസം കഴിയുമ്പോള്‍ ചരക്ക്കൂലി കുത്തനെ കൂട്ടാന്‍ തീരുമാനമായി. ഒക്ടോബര്‍ ഒന്നുമുതല്‍ ഇത് പ്രാബല്യത്തിലാകും. അടുത്തമാസം ഡീസലിന്റെ വില വര്‍ദ്ധിപ്പിക്കും. പ്രതിമാസം 10 രൂപ കണക്കില്‍ പാചകവാതകത്തിന്റെ വിലകൂട്ടണമെന്ന് പെട്രോളിയം കമ്പനികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നു. അത് അംഗീകരിക്കുക എന്ന ചടങ്ങ് നിര്‍വഹിക്കുന്ന പണിയല്ലാതെ മറ്റൊന്നും അറിയാത്ത സര്‍ക്കാറാണല്ലോ കേന്ദ്രത്തിലുള്ളത്. വാഹനങ്ങളുടെ വിലകൂട്ടാന്‍ അനുമതിയായി. കാര്‍, സ്കൂട്ടര്‍, ടിവി, വാഷിംഗ് മെഷീന്, ഗൃഹോപകരണങ്ങള്‍ ഇവയെല്ലാം വിലയേറിയതാവും. കമ്പ്യൂട്ടര്‍, മൊബെയില്‍ഫോണ്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവയ്ക്കും സാമാന്യം നല്ലനിലയില്‍ വിലകൂട്ടാനാണ് പോകുന്നത്. വിദേശത്ത് കുറഞ്ഞപലിശയ്ക്ക് വാങ്ങികൊണ്ടുവരുന്ന ഇലക്ട്രോണിക്സ് സാധനങ്ങളുടെ തീരുവ കുത്തനെ കുട്ടിക്കഴിഞ്ഞു.
എല്ലാ സാധനങ്ങള്‍ക്കും വിലകൂടുന്നു. കൂട്ടിക്കൊണ്ടിരിക്കുന്നു. അതിനൊരു തടുപ്പോരുമില്ല. അരിക്ക്, മരുന്നിന്, പച്ചക്കറിക്ക്, പെട്രോളിന്, ഡീസലിന്, ധാന്യങ്ങള്‍ക്ക്, സ്വര്‍ണത്തിന് എന്നുവേണ്ട നിത്യോപയോഗസാധനങ്ങള്‍ക്കെല്ലാം വില കൂടിക്കൊണ്ടേയിരിക്കുന്നു. ഇന്ത്യയില്‍ വിലകുറഞ്ഞുകൊണ്ടിരിക്കുന്നത് രൂപയ്ക്കും ആള്രൂപങ്ങള്ക്കുമാണ്. അക്കൂട്ടത്തില്‍ അത്താഴപഷ്ണിക്കാരന് മുതല്‍ പ്രധാനമന്ത്രിവരെ പെടുമെന്നാശ്വാസിക്കും. ഒരിക്കല്‍പോലും ജനങ്ങളെ അഭിമുഖീകരിച്ച് പാര്ലമെന്റിലെത്താത്തയാളാണല്ലോ മന്‍മോഹന്‍സിംഗ്. പാര്‍ലമെന്റില്‍ വിശ്വാസം നേടാന്‍ വോട്ട് വിലയ്ക്ക് വാങ്ങേണ്ട ഗതികേട് വന്ന പ്രധാനമന്ത്രിക്ക് സാധനങ്ങള്‍ക്ക് വിലകൂടിയാലെന്ത് ജനങ്ങള്‍ക്ക് വിലയിടിഞ്ഞാലെന്ത്?.
e-mail: [email protected]
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: