ഒരു പത്തുവര്‍ഷം മുമ്പാണെന്ന് ഓര്‍ക്കുന്നു, എറണാകുളത്തുനിന്നും ചേര്‍ത്തലയ്ക്ക് ബസ്സില്‍ ഞാന്‍ യാത്ര ചെയ്യുകയായിരുന്നു. എരമല്ലൂരിനടുത്ത് പാതയോരത്ത് സിനിമാ കൊട്ടകപോലെ തോന്നിക്കുന്ന ഒരു കെട്ടിടത്തിനു മുമ്പില്‍ ‘ക്യൂ’ ആയി ധാരാളം പുരുഷന്മാര് നില്‍ക്കുന്നത് കണ്ടു. രാവിലെ ഒമ്പതര സമയമായതിനാല്‍ സിനിമാ ടിക്കറ്റിനായി നില്ക്കുന്നവരാണവര് എന്നു ഞാന്‍ കരുതി. പക്ഷേ ആ ‘ക്യൂ’ ഭാരതത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന വിദേശ മദ്യവില്‍പ്പനശാലയ്ക്ക് മുന്നിലാണെന്ന് ബസ്സില്‍ എന്റെ കൂടെ ഇരുന്ന യാത്രികന് പറഞ്ഞപ്പോഴാണ് സത്യാവസ്ഥ അന്നെനിക്ക് മനസ്സിലായത്.
മദ്യത്തിന്റെ അടിമകളായ ഈ പുരുഷന്മാര് മദ്യസേവക്ക് വേണ്ടിയുള്ള ധനത്തിനായി ഭാര്യ, മക്കള്‍ എന്നിവരെ മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ഇന്ന് കൂടിവരികയാണ്. അന്യവീട്ടിലെ പാത്രം തേച്ചുകഴുകല്‍, റോഡിലെയും കടകളിലെയും ഖരമാലിന്യം ശേഖരിക്കല്‍ എന്നീ ജോലികള്‍ ചെയ്ത് വീട്ടിലെ മക്കളെയും വൃദ്ധരെയും പോറ്റുന്ന ഭാര്യമാരെയാണ് ഈ മദ്യോപാസകര് മര്‍ദ്ദിക്കുന്നതും കൊല്ലുന്നതും. ഭാര്യയെയും പെണ്മക്കളെയും വേശ്യാവൃത്തിയില്‍ തള്ളിവിടുന്ന പുരുഷന്മാരുടെ സംഖ്യയും ഏറിവരികയാണ്.
ബാങ്കില്‍ സീനിയര്‍ മാനേജരായിരിക്കെ സ്ഥലംമാറ്റം കിട്ടിയ എനിക്ക് ഒരു ശാഖാ മാനേജര്‍ യാത്രയയപ്പ് സല്‍ക്കാരം ബാങ്കില്‍തന്നെ നടത്തിയിരുന്നു. ഒരു ക്രിസ്ത്യന്‍ പള്ളിവകയായിരുന്നു ബാങ്ക് ശാഖാ കെട്ടിടം. സല്‍ക്കാരത്തില്‍ പള്ളിയിലച്ചനും പങ്കെടുത്തിരുന്നു. സ്ത്രീ ജീവനക്കാരില്ലാത്തതിനാലായിരിക്കാം സല്‍ക്കാരത്തിന് മദ്യക്കുപ്പികളും തയ്യാറാക്കിയിരുന്നു. ഞാന്‍ മദ്യം കഴിക്കുകയില്ലായെന്ന് നിര്‍ബന്ധം പിടിച്ച് മദ്യം കുടിക്കാത്തത് കണ്ട പള്ളിയിലച്ചന് എന്നെ കളിയാക്കി മദ്യം സേവിച്ചത് ഞാന്‍ ഓര്‍ക്കുന്നു. മെത്രാന്മാരുടെ ആഡംബരജീവിതത്തെക്കുറിച്ച് ജോസഫ് പുലിക്കുന്നേലദ്ദേഹം “പോപ്പും പരാജയപ്പെടുമ്പോള്‍” എന്ന ലേഖനത്തിലൂടെ (ജന്മഭൂമി 11/8) വായിച്ച് മനസ്സിലാക്കിയതാണ് എന്റെ അനുഭവം എഴുതാന്‍ ധൈര്യം ലഭിച്ചത്.
മദ്യഉപാസകരില് 99 ശതമാനവും ഹിന്ദു-ക്രിസ്ത്യന്‍ സമൂഹത്തിലെ പുരുഷന്മാരാണ്. കേരളത്തെ ഭരിക്കുന്ന വലത്-ഇടത് രാഷ്ട്രീയ കക്ഷികള്‍ക്ക് അഴിമതി നടത്തി ധനികരാകാന്‍ മദ്യഉപാസകര് അധികമാകേണ്ടത് അത്യാവശ്യമാണ്. ഇതിന് ഒരറുതി വരുത്തുവാന്‍ സ്ത്രീകള്‍ക്കേ സാധ്യമാകൂ. ശ്രീനാരായണഗുരുവിന്റെ നാട്ടില്‍ മഹാത്മാഗാന്ധിക്ക് ജന്മം നല്കിയ ഗുജറാത്ത് സര്‍ക്കാരിന് നേതൃത്വം നല്കുന്ന നരേന്ദ്രമോദിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ കക്ഷിയെ നമ്മുടെ സ്ത്രീ ജനങ്ങള്‍ മതഭേദമന്യേ കേരളത്തില്‍ ഭരണത്തിലെത്തിക്കണം. വോട്ട് ചെയ്യുന്നത് രഹസ്യസ്വഭാവത്തിലായതിനാല് ആരെയും ഭയപ്പെടാതെ സ്ത്രീജനങ്ങള്‍ക്ക് ഈ ഭരണമാറ്റം വരുത്താം; മദ്യത്തെ കേരളത്തില്‍നിന്നും തുരത്താം; ജീവിതം ശാന്തിമയമാക്കാം.
വാ.ലക്ഷ്മണപ്രഭു
പ്രതികരിക്കാൻ ഇവിടെ എഴുതുക: