“രമ്യരമ്യാംഗി, ഞാന്‍ നിന്നെയറിയും ജനകാത്മജേ,
രാമനാം മുള്മുരുക്കിന്മേല് പറ്റും മധുരമല്ലികേ,
ശാപത്താല്‍ ഭൂമിയില്ത്തങ്ങിനില്ക്കും ദേവതപോലെ നീ
ശശിരമ്യാനനേ, കാട്ടില്‍ ക്ലേശിക്കുന്നെന്തിനോമലേ?
പെങ്ങളാകും ശൂര്‍പ്പണഖ പറഞ്ഞാള് നിന് ഗുണോല്ക്കരം,
പതിന്മടങ്ങായ് കാണുന്നുണ്ടതു നിന്നില്‍ മനോഹരേ!
നിന്സമാഗമമിച്ഛിച്ചിദ്ദീനവേഷമിയന്നു ഞാന്‍,
നീലോല്പലേക്ഷണേ! സ്നേഹം ചൊന്നാലാരെന്തു ചെയ്തിടാ
ധരിക്ക ലോകവിജയി രാവണന് സാമവേദി ഞാന്‍;
ത്വാദ്ദാസനായ് ധന്യനാവാന്‍ സര്ജ്ജന് ലോകൈകസുന്ദരീ!
മണിസാനുക്കളാല് ദീപ്തമാകും മലകള്‍ കോട്ടയായ്
മുത്തും പവിഴവും മിന്നും തെക്കേക്കടല് കിടങ്ങുമായ്
മനുഷ്യദുഷ്പ്രാപമായി മഹൈശ്വര്യനികേതമായ്
മനോജ്ഞമായ ഭൂലോകസ്വര്ഗ്ഗമാം ലങ്കയെന്പൂരം:
ആകാശമാര്ഗ്ഗമായ് പോകാനുണ്ടെനിക്ക് വിമാനവും,
ആര്ക്കുമില്ലിങ്ങതെന്റേതു കൊണ്ടുവന്നിട്ടുമുണ്ട് ഞാന്‍.
വരികാരോമലേ, പോകാമതിലേറുക, ദേവിപോല്
വാനിലൂടെ സഞ്ചരിക്ക, വന്നു ലങ്കയില്‍ വാഴുക.
ലങ്കയ്ക്കാഭരണം നീയാ, മല്ലായ്കിലതു തേടുമേ
ലാഘവം താഴികക്കംഭമറ്റ ഗോപുരമെന്നപോല്.
രാമനെച്ചൊല്ലി ദുഃഖിച്ചു നശിപ്പിക്കായ്ക നിന്നെ നീ.
രാജ്യം കളഞ്ഞ ഇളനെ ലക്ഷ്മിയും കളയും പ്രിയേ!
കേട്ടീ വാക്യങ്ങള്‍ കോപിച്ചും ഭയന്നും സീത കുണ്ഠമായ്
കഴങ്ങിയും ധൈര്യമാര്ന്നും കമ്പിച്ചുനിന്നു ചൊല്ലിനാള്‍
“അഹോ! വഞ്ചിച്ചു നീയെന്ന കഷ്ടം ! ധൂര്‍ത്ത, നിശാചര,
അഹോ! നിന് ദുര്‍ഭാഷണത്താല്‍ ദുഷിച്ച, രാഘവാശ്രമം.
മിണ്ടാതെഴുന്നേല്ക്ക പോകയിരിക്കായ്കെന്റെ മുമ്പില്‍ നീ,
മടങ്ങിയിങ്ങിപ്പോഴെത്തുമെന്പ്രിയന് നിന് കുലാന്തകന്‍.”
“കാറ്റിലാടും നെടുംകൊന്നപ്പൂങ്കോത്തേ, ഭീഷണോക്തിയാല്
കുലുങ്ങാ രാവണന് – നിന്റെ കോപവും മോഹനം പ്രിയേ!”
എന്നോതിയെഴുന്നേറ്റാശുഭിക്ഷുവേഷം വെടിഞ്ഞുടന്‍
എതിരേ മന്ദഹാസംപൂണ്ടൊന്നുനിന്നാനരക്കര്കോന്.
കറുത്തുപൊങ്ങിക്കവചകിരീടോജ്ജ്വലനാമവന്
കടും ചുവപ്പാടപൂണ്ടു കാണാറായന്തിവിണ്ണുപോല്.
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: