നൈര്മല്യത്താലടിത്തട്ടു കാണും ഗോദാജലങ്ങളില്
നീരാടിത്തന്നെ സമയം നയിച്ചു ചിലപോതവള്.
നീന്തുന്ന ദേവിതന്‍ നീണ്ടുചുരുണ്ട വിരിവാര്കുഴല്
നിര്‍മ്മിച്ചു ഗോദാവരിയില്‍ കാളിന്ദീഭംഗിയൊട്ടിടം
തങ്കപ്പൂമേനിയാള് തന്മൈ മുങ്ങും ദിക്കിലെഴും ജലം
തമിഴത്തികള് നീരാടും ഭാഗംപോല്‍ തോന്നി മഞ്ഞയായ്.
ഒന്നായ് പറക്കും കുരുവിനിരതന് നിഴല്പോലവേ
ഒഴുക്കിലോടും മീന്കൂട്ടമേകും ദേവിക്ക് കൗതുകം.
കളിച്ചു ദേവീ കൈതാഴ്ത്തും പിടിപ്പാന്‍ മീന്കിടാങ്ങളെ
കമലം താഴ്ന്നതെന്നോര്ത്തുചെന്നേറുമവ നിര്‍ഭയം
കാട്ടിലീവണ്ണമേകാന്തവിഹാരസുഖമൂര്ച്ഛയില്
“കൈകേയിക്ക് നമസ്കാര”മെന്നോതും കാന്തനോടവള്.
അക്കാലമാശ്രമത്തിങ്കലൊരു പൂര്വ്വാഹ്നവേളയില്
അങ്ങുകാണായോടുമൊരു പൊന്നിറംപൂണ്ട പുള്ളിമാന്‍.
“അഹോ! ഇതെന്തൊരാശ്ചര്യമിമ്മൃഗത്തിന്നു നോക്കുവിന്‍;
അര്‍ക്കരശ്മിയില്‍ മിന്നുന്നൂ വെള്ളിപ്പൊട്ടാര്ന്ന പൊന്നുടല്
അതോ! നില്ക്കുന്നതോ! മണ്ടുന്നതോ! ദൂരത്തുപോയ് മൃഗം
അഴകേറും ഗളം പൊക്കി നോക്കുന്നൂ നിന്നു നമ്മളെ.
പിടിച്ചുകൊണ്ടുവരികമ്മാനെയെന്പ്രിയ പോകുക;
പേറ്റെടായ്കില് കൊന്നതിന്റെ തോലെന്നാലും ഹരിക്കുക.’
സീത പൊന്നാളിതന്പാര്ന്നു പോയാന്‍ വില്ലേന്തി രാഘവന്;
സുകുമാരാര്ത്ഥനകളെ സ്ത്രീ ചെയ്താല്‍ തള്ളിടാ പൂമാന്‍.
അടുത്തു രാമ,നകലെപ്പാഞ്ഞുപോയ് നിന്നു പുള്ളിമാന്‍,
അങ്ങെത്തീ രാമനക്കാഴ്ച സോല്‍ക്കണ്ഠം കണ്ടു ജാനകി.
അവിടന്നും തെറ്റിമണ്ടിക്കണ്ണെത്താതതിദൂരമായ്
ഹാ! മുമ്പും പിമ്പുമായ് മാനും രാമനും പോയ്മറഞ്ഞിതു.
പ്രിയനെക്കാണാഞ്ഞുമുള്ളില്പ്പൊന്മാനില് കൊതിയാര്ന്നുമേ പാരം സംഭ്രാന്തയായ് നിന്നൂ സീത – നേരവുമേറെയായ്.
“അയ്യോ! ലക്ഷ്മണ, രക്ഷിക്കുക! എന്നെക്കൊല്ലുന്നു രാക്ഷസര്‍;
അയ്യോ സീതേ! വേര്പെടാറായ് നിന്നെ ഞാന്‍,
പ്രാണവല്ലഭേ!”
എന്നങ്ങു മാന്‍ പോയദിക്കില്‍ നിന്നുടന്‍ ദീര്ഘരോദനം
എത്തീ കണ്ണത്തിലഹഹ! സീത മോഹിച്ചുവീണുപോയ്.
“ആര്യേ, സമാശ്വസിക്കെല്ലാം വ്യാജമാണോര്ക്കയീ സ്വരം
ആര്യന്റേതല്ല, വീരന്മാര് ചെയ്തിടാ ദീനരോദനം
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: