എത്തീ രാമന് പോര്ക്കളത്തിലുടനാര്ത്തുവിളിച്ചഹോ!
എതിര്‍ത്തു ചെന്നരക്കന്മാര് മുഷ്ടിദണ്ഡഗദായുധര്.
വില്ലാളിരാമനമ്പെയ്തു വീണു ചത്തു നിശാചരര്‍
വാര്കൊണ്ടല്മാരിയില്പ്പെട്ട ശലഭങ്ങള്‍ കണക്കവര്‍.
വന്നാനെതിര്ത്തുടന് വീരന് ദുഷണന്‍ ഖരസോദരന്
വേലോങ്ങിക്കൊ;ണ്ടവനെയും വീഴ്ത്തിനാനെയ്തു രാഘവന്.
ഇരുമ്പുലക്കയും വീശിയാര്ബ്ഭാടത്തോടുടന് ഖരന്
എത്തീടിനാന് നഷ്ടയൂഥ*നാനത്തലവനെന്നപോല്.
“ഗുഹയില്പുക്കു സിംഹത്തിന്ജടയെത്തൃണബുദ്ധിയാല്
കടിക്കും മാന്കിടാവിന്റെയേട്ടന് നീ, ക്ഷത്രിയാധമ!
കണ്ടുകൊള്” കെന്നോങ്ങിയവനടിച്ചാന് ക്രോധമൂര്ച്ഛിതന്;
കുതിച്ചു പിന്നോട്ടുമാറിയമ്പെയ്താന് രഘുനന്ദനന്.
ഇരുമ്പുഗദയോടറ്റകൈയും തലയുമായുടന് ഇടഞ്ഞുവീണു ധരയില്‍ ദണ്ഡശൈലംകണക്കവന്.
ഖരനും കൂട്ടരും മൂന്നേമുക്കാല്‍ നാഴികകൊണ്ടഹോ!
കുറുക്കനും കഴുകനും സദ്യയായ്ത്തീര്ന്നിതീവിധം
മടങ്ങിരാമന്, സോല്കണ്ഠയായ തന് പത്നിയാളൊടും
സോദരന്തന്നൊടും ചൊന്നാന്‍ കഥ പുഞ്ചിരികൊണ്ടുതാന്.
മുനിമാരജ്ജയം കേട്ടങ്ങയച്ചാരുപഹാരമായ്
മുഖ്യായുധങ്ങളും വീണ്ടും മൂവര്‍ക്കും ഭൂഷണങ്ങളും.
രമ്യമാം പഞ്ചവടിയില്‍ പിന്നെയും സുഖമായവര്‍
രമിച്ചാര്‍ പലനാളപ്പോള് വനത്തില്‍ പുഷ്പകാലമായ്;
പൂത്തു ചമത പൂത്തൂ നീര്മരുതീ,പൂത്തു കൊന്നകള്‍,
പൂത്തു വള്ളികളോരോന്നും, പൂത്തു പുല്ലുകള്‍ പോലുമേ.
സന്തുഷ്ടരായ് പൂത്ത കാട്ടില്‍ നടന്നാര്‍ ഭംഗി കണ്ടവര്‍ സന്ധ്യാമേഘത്തിനിടയില് സഞ്ചരിക്കും ഖഗങ്ങള്പോല്.
വനപുഷ്പങ്ങളാല് നിത്യമലംകൃതശരീരയായ്
വിലസീ സീതയക്കാട്ടില് മെയ്യേന്തുമൃതുലക്ഷ്മിപോല്
പാടീ കുയിലിനം കൂവി പ്രാക്കളുത്സാഹമാര്ന്നുടന്
മുരണ്ടു വണ്ടിന്നിരകള് മുഖരീഭൂതമായ് വനം.
മലരിന്മിശ്രസൗരഭ്യമൊത്തു നന്മധുഗന്ധവും
മേളിച്ച കാട്ടുപവനന് തെക്കുനിന്നെത്തി മെല്ലവേ.
പുഴതന്‍ പുളിനത്തില്പ്പോയ് വള്ളിക്കുടിലില്‍ മേവുവാന്‍
പ്രിയമേറി ജാനകിക്കു മുറ്റും മദ്ധ്യാഹ്നവേളയില്‍.
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: