എരുമേലി: കോടിക്കണക്കിനു രൂപ വിലമതിക്കുന്ന പഞ്ചായത്തിലെ ആറ്റുപുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ എരുമേലി ഗ്രാമപഞ്ചായത്ത് തുടര്‍ നടപടികള്‍ അട്ടിമരിക്കപ്പെടുന്നതായി പരാതി.
ഓരുങ്കല്‍കടവിലെ 68.5 സെന്റ് പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയില്‍ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് പഞ്ചായത്തധികൃതര്‍ 2009ല്‍ നല്കിയ കോടതി പരാതികളിലാണ് തുടര്നപടികളെടുക്കാതിരിക്കുന്നത്. പൊന്‍കുന്നം കോടതി പഞ്ചായത്തിനനുകൂലമായി വിധിച്ചുവെങ്കിലും ഭൂമി കയ്യേറിയ സ്വകാര്യവ്യക്തികള്‍ പാല മുനിസിഫ് കോടതിയെ സമീപിച്ചത്തോടെയാണ് ഭൂമി തിരിച്ചുപിടിക്കല്‍ നടപടികള്‍ അട്ടിമറിക്കപ്പെട്ടതെന്നും നാട്ടുകാര്‍ ചൂണ്ടിക്കാടുന്നു. 2012 ല്‍ പാല കോടതി പഞ്ചായത്തിന്റെ വാദങ്ങള്‍ തത്വത്തില്‍ അംഗീകരിക്കുകയും എന്നാല്‍ കേസ് തീരുന്നതുവരെ ചില വ്യവസ്ഥകളും വിധിച്ചിരുന്നു. പുറമ്പോക്ക് ഭൂമിയിലെ ആദയങ്ങള് എടുക്കുന്ന സ്വകാര്യ വ്യക്തി മൂന്നുമാസത്തിലൊരിക്കല്‍ കണക്കുകള്‍ പഞ്ചായത്തില്‍ ഏല്‍പ്പിച്ച് മതിയായ തുക കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. പുറമ്പോക്ക് ഭൂമിക്ക് ചുറ്റും മുള്ളുവേലി കെട്ടി സ്ഥലം അളന്ന് തിരിച്ച് പഞ്ചായത്തധികൃതര്‍ വിധിപ്പകര്‍പ്പിനായി കാത്തിരുന്ന സമയംകൊണ്ട് ഭൂമി കയ്യേറ്റക്കാര്‍ക്ക് മറ്റു നടപടികള്‍ ചെയ്യുന്നതിനായി സാവകാശം ലഭിച്ചുവെന്നു പരാതിയും ഉയര്‍ന്നിരുന്നു. പുറമ്പോക്ക് ഭൂമി തര്‍ക്ക വിഷയമായി തീര്‍ന്നതിനാല്‍ ആദായം എടുക്കുന്നതിന് റിസീവര്‍ ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ കോടതിവിധി നടപ്പാക്കുന്നതിനിടെ പഞ്ചായത്ത് കെട്ടിയ മുള്ളുവേലികള്‍ സ്വകാര്യവ്യക്തി നശിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
ഇതിനിടെ പഞ്ചായത്തിന് അനുകൂലമായിവന്ന വിധിക്കെതിരെ ഹൈക്കോടതിയില്‍നിന്നും സ്റ്റേ വന്നതോടെ പുറമ്പോക്ക് ഭൂമി തിരിച്ചുപിടിക്കാനുള്ള പഞ്ചായത്തധികൃതരുടെ നീക്കത്തിന് തിരിച്ചടിയാകുകയും ചെയ്തു. എന്നാല്‍ മുള്ളുവേലി തകര്‍ത്ത സംഭവമടക്കം കേസിന്റെ തര്‍ക്കവിഷയങ്ങള്‍ കോടതിയെ ധരിപ്പിക്കുന്ന കാര്യത്തില്‍ പഞ്ചായത്തധികൃതര്‍ കടുത്ത അനാസ്ഥ കാട്ടിയതാണ് ഭൂമി തിരിച്ചുപിടിക്കാനുള്ള തുടര്‍നടപടികള്‍ അട്ടിമറിക്കപ്പെടാന്‍ കാരണമായതെന്നും പറയുന്നു. ഭൂമി ഉടമസ്ഥാവകാശത്തെ സംബന്ധിച്ചുള്ള തര്‍ക്കം സിവില്‍ കേസാണെങ്കിലും പഞ്ചായത്തധികൃതര്‍ സ്ഥാപിച്ച മുള്ളുവേലി തകര്‍ന്ന സംഭവത്തില്‍ ക്രമിനല്‍ കേസ് കൊടുക്കാനും പഞ്ചായത്ത് തയ്യാറായില്ല.
കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ടാമതും പുറമ്പോക്ക് ഭൂമി അളന്ന് തിരിച്ചെങ്കിലും അതു സംരക്ഷിക്കുന്നതിനുള്ള നടപടി പഞ്ചായത്ത് സ്വീകരിക്കാതിരുന്നതാണ് ഭൂമി നഷ്ടപ്പെടുന്ന വക്കിലെത്തിയിരിക്കുന്നത്. ജില്ലാ-താലൂക്ക് സര്‍വ്വേയര്‍മാരുടെ നേതൃത്വത്തില്‍ കെട്ടിയ മുള്ളുവേലി തകര്‍ത്തതിനെതിരെ പഞ്ചായത്ത് കമ്മറ്റി വെറുമൊരു പരാതി നല്‍കുക മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഓരുങ്കല്‍ കടവിലെ പുറമ്പോക്ക് ഭൂമിക്ക് ആധാരമോ മറ്റു കൈവശ രേഖകളോ ഹാജരാക്കാന്‍ സ്വകാര്യവ്യക്തിക്ക് കേസ് നടക്കുമ്പോള്‍ കഴിഞ്ഞില്ല. എന്നാല്‍ പുറമ്പോക്ക് ഭൂമിയാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പഞ്ചായത്ത് കമ്മറ്റിക്ക് കഴിഞ്ഞുവെങ്കിലും കോടതി വിധികളില്മേല് നടപടികള്‍ സ്വീകരിക്കാന്‍ കഴിഞ്ഞുമില്ല. പാലാ കോടതിയില്‍നിന്നുള്ള വിധിപ്പകര്‍പ്പ് വരുന്നതിലെ കാലതാമസത്തിനിടയില്‍ ഭൂമികയ്യേറ്റക്കാര്‍ ഹൈക്കോടതിയില്‍നിന്നും സ്റ്റേ വാങ്ങിയെങ്കിലും അര്ജന്റ് പെറ്റീഷന് നല്കി നടപടികള്‍ക്ക് തടയിടാനുള്ള ശ്രമവും വിജയിച്ചില്ലെന്ന് പഞ്ചായത്തധികൃതര്തന്നെ പറയുന്നു.
പഞ്ചായത്ത് വക പുറമ്പോക്ക് ഭൂമിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കായി സൗകര്യമൊരുക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നതിനിടയിലാണ് ഭൂമി വിവാദമായിത്തിരുന്നത്. തീര്‍ത്ഥാടകര്‍ക്കായി 40 ലക്ഷം രൂപയുടെ സൗകര്യങ്ങള്‍ക്കായി എസ്റ്റിമേറ്റും പ്ലാനും തയ്യാറാക്കി അനുമതി ലഭിച്ചുവെങ്കിലും തുടര്‍നടപടികളൊന്നും ചെയ്യാനായില്ല. ഓരുങ്കല്‍കടവിലെ പുറമ്പോക്ക് ഭൂമിയില്‍ നിര്‍മ്മിച്ച കക്കൂസുകള്‍ ശബരിമല സീസണില്‍ ലേലം ചെയ്യുന്നതുമായി ഉണ്ടായ ചിലരുടെ തര്‍ക്കങ്ങളാണ് ഭൂമി വിവാദത്തിലേക്ക് വഴിതെളിച്ചത്. ഇനി ഭൂമി തിരിച്ചുപിടിക്കണമെങ്കില്‍ പഞ്ചായത്തധികൃതര്‍ വീണ്ടും ഹൈക്കോടതിയെതന്നെ സമീപിക്കേണ്ടിവരുമെന്നും അധികൃതര്‍തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: