തിരുവനന്തപുരം എം.ജി.കോളേജില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ സംഭവങ്ങളും അവയെക്കുറിച്ചുളള അഭിപ്രായപ്രകടനങ്ങളും വിലയിരുത്തലുകളുമാണ് ഇങ്ങനെയൊന്നെഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചത്. കോളേജും മാനേജുമെന്റുമായി വ്യക്തിപരവും കുടുംബപരവും വൈകാരികവും അക്കാദമികവുമായ ബന്ധമുളള ഒരു വ്യക്തിയെന്ന നിലയില്‍ എം.ജി കോളേജിനെക്കുറിച്ചുവരുന്ന വാര്‍ത്തകള്‍ എന്നെ വളരെയധികം ദു:ഖിപ്പിക്കുന്നു. ഏതാനും മാസങ്ങള്‍ക്കുമുന്‍പ്, കഴിഞ്ഞ അദ്ധ്യായനവര്‍ഷാവസാനത്തില്‍ ‘നാക്’ (NAAC) നടത്തിയ കോളേജിന്റെ ഗുണമേന്മാ നിര്‍ണ്ണയത്തില്‍ അനൗദ്യോഗികമായി വളരെയധികം അടുത്തുപെരുമാറുവാന്‍ എനിക്ക് അവസരം ഉണ്ടായി. ‘നാക്കി’ന്റെ അക്കാദമിക് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ഭാരതത്തിലെ അഞ്ഞൂറിലധികം ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഗുണമേന്മാനിര്‍ണ്ണയത്തില്‍ നേരിട്ട് പങ്കെടുത്ത വ്യക്തിയെന്ന നിലയിലായിരുന്നു, പ്രിന്‍സിപ്പലിന്റെ ക്ഷണപ്രകാരം കോളേജ് സന്ദര്‍ശിച്ചത്. ‘നാക്കി’ന്റെ മൂല്യനിര്‍ണ്ണയത്തിന് ആസ്പദമായ മാനദണ്ഡമനുസരിച്ച് കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുവാനും, പ്രിന്‍സിപ്പല്‍, അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷാകര്ത്താക്കള്, പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ മുതലായ ‘സ്റ്റേക്ക് ഹോള്‍ഡേഴ്സു'(Stake holders) മായി ചര്‍ച്ചനടത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാനുമാണ് കോളേജ് സന്ദര്‍ശിച്ചത്. കോളേജിന്റെ പൂര്‍ണ്ണമായ ഒരു ചിത്രം മനസ്സിലാക്കാന്‍ ഇതുമൂലം സാധിച്ചു. മുപ്പത്തിഅയ്യായിരത്തിലധികം കോളേജുകളുളള ഭാരതത്തില്‍ ഏതാണ്ട് അയ്യായിരത്തിഅഞ്ഞൂറുകോളേജുകള്‍ മാത്രമേ അക്രഡിറ്റു ചെയ്യപ്പെട്ടിട്ടുളളൂ. അതില്‍ പത്തു ശതമാനത്തിനു മാത്രമേ ‘എ’ ഗ്രേഡ് ലഭിച്ചിട്ടുളളൂ. കേരളത്തില്‍ അക്രഡിറ്റു ചെയ്തിട്ടുളള ഇരുനൂറ്റി അന്‍പതുകോളേജുകളില്‍ മുപ്പതില്‍ താഴെ കോളേജുകള്‍ക്കു മാത്രമേ ‘എ’ ഗ്രേഡ് നേടാന്‍ സാധിച്ചിട്ടുളളൂ. എന്‍.എസ്.എസ് മാനേജുമെന്റിന്റെ കീഴിലുളള രണ്ടു കോളേജുകള്‍ക്കാണ് ‘എ’ ഗ്രേഡ് ലഭിച്ചിട്ടുളളത്. അവ തിരുവനന്തപുരത്തുളള എം.ജി.കോളേജും, നിറമണ്‍കര വിമന്‍സ് കോളേജുമാണ്. അഖിലേന്ത്യാതലത്തില്‍ ഉന്നതമേന്മയുടെ അടിസ്ഥാനത്തില്‍ യുജിസി നല്കുന്ന ബഹുമതിയായ പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലന്‍സും (Potential for Excellence) എം.ജി.കോളേജിന് ലഭിച്ചിട്ടുണ്ട്. ‘നാക്’ അസ്സസ്മെന്റ് പ്രകാരം എം.ജി.കോളേജ് മൊത്തം ഗ്രേഡ്പോയിന്റില്‍ തൊട്ടടുത്ത മാര്‍ ഇവാനിയോസ് കോളേജിനേക്കാള്‍ മുന്‍പിലാണ്.
എം.ജി.കോള്‍ന്റെ അക്കാദമിക് മികവിന് മാനദണ്ഡമായി വിദഗ്ധര്‍ ചൂണ്ടിക്കാണിച്ച ഏതാനും കാര്യങ്ങള്‍കൂടി വ്യക്തമാക്കട്ടെ. തൊണ്ണൂറുശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ സയന്‍സ് കോമേഴ്സ് വിഷയങ്ങള്‍ക്കും എണ്‍പത് ശതമാനത്തിലധികം മാര്‍ക്ക് നേടിയ കുട്ടികള്‍ മാനവിക വിഷയങ്ങള്‍ക്കും അവരുടെ ഉന്നതവിദ്യാഭ്യാസത്തിനായി ഈ കോളേജിനെ തിരഞ്ഞെടുക്കുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുളളില്‍ പതിനഞ്ചു യൂണിവേഴ്സിറ്റി റാങ്കുകള്‍ കുട്ടികള്‍ കരസ്ഥമാക്കി. അന്‍പതിലധികം കുട്ടികള്‍ ‘നെറ്റ്’ പരീക്ഷ വിജയിച്ചു. അന്‍പതിലധികം ഗവേഷണ പ്രബന്ധങ്ങള്‍ക്ക് (Theses) പിഎച്ച്ഡി ലഭിച്ചു. യൂണിവേഴ്സിറ്റി ശരാശരിയോക്കാള്‍ വളരെ മുന്‍പിലാണ് വിജയശതമാനം. അതില്‍ ഭൂരിഭാഗവും ഫസ്റ്റ് ക്ലാസും സെക്കന്‍ഡ് ക്ലാസുമാണ്. അമ്പത്തൊന്‍പത് ശതമാനം പെണ്‍കുട്ടികളും, അമ്പത്തഞ്ചുശതമാനത്തോളം പിന്നോക്കവിഭാഗത്തില്‍പ്പെടുന്ന കുട്ടികളും പഠിക്കുന്ന ഈ കലാലയം സാദ്ധ്യായദിനങ്ങളുടെ എണ്ണത്തിലും ലഹരിമുക്ത, പ്ലാസ്റ്റിക് വിമുക്ത, ഹരിത ക്യാംപസ് എന്ന നിലയിലും പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നു. തൊണ്ണൂറ്റി അഞ്ച് ശതമാനം അദ്ധ്യാപകര്‍ ഗവേഷണ ബിരുദധാരികളും, ഗവേഷണപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുളളവരുമാണ്. വളരെ ഉന്നത പഠനഗവേഷണ നിലവാരം പുലര്‍ത്തുന്നവയാണ് മിക്ക ഡിപ്പാര്‍ട്ടുമെന്റുകളും. ഇത് ഒരു വ്യക്തിയുടെ അഭിപ്രായമല്ല. കണക്കുകളും രേഖകളും തെളിയിക്കുന്ന യാഥാര്‍ത്ഥ്യങ്ങളാണ്. അഞ്ചുവര്‍ഷം മുന്‍പ് ‘എ’ ഗ്രേഡ്, തുടര്‍ന്ന് ‘പൊട്ടന്‍ഷ്യല്‍ ഫോര്‍ എക്സലസ്’ അതിനുശേഷം റി-അക്രിഡിറ്റേഷനില്‍ ‘എ’ ഗ്രേഡ്, എന്നീ നിലകളില്‍ കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്ത് ഗുണമേന്മയില് വളരെ മുമ്പന്തിയില്‍ നില്ക്കുന്ന സ്ഥാപനമാണ് എം.ജി.കോളേജ്. കേരളത്തിന്റെ പ്രത്യേക സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനമെന്നോണം ചില അസ്വസ്ഥതകളും അലോസരങ്ങളും ഈ കലാലയത്തിനും ഉണ്ട്. അത് ഇതിന്റെ പഠനഗവേഷണ മികവിനെ ഒരിക്കലും ബാധിച്ചിട്ടില്ല. കഴിഞ്ഞ അക്കാദമിക വര്‍ഷാവസാനം ‘നാക്’ നടത്തിയ മൂല്യനിര്‍ണ്ണയത്തില്‍ മികവിന്റെ ഉന്നത ശിഖരത്തില്‍ നിന്ന കോളേജ് ഈ അദ്ധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ സംഘര്‍ഷത്തിന്റെയും അശാന്തിയുടെയും പടുകുഴിയില്‍ എങ്ങനെ ആണ്ടുപോയി. പുതിയ വിദ്യാര്‍ത്ഥികളുടെ അഡ്മിഷന് പൂര്‍ത്തിയായിട്ടില്ല. പഴയ വിദ്യാര്‍ത്ഥികളില്‍ ഒരു വിഭാഗത്തിനുമാത്രമേ ക്ലാസ്സുകള്‍ ആരംഭിച്ചിട്ടുളളൂ. എന്തേ ഈ മാറ്റം? ആരാണ് കോളേജിന്റെ നൈരന്തര്യത്തിനും അക്കാദമിക മികവിനും തടസ്സം സൃഷ്ടിച്ചത്? അദ്ധ്യാപകരും, വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും മാനേജുമെന്റും ചര്‍ച്ച ചെയ്ത്, മന്നത്തുപത്മനാഭന്റെയും രാഷ്ട്രപിതാവിന്റെയും ഓര്‍മ്മ ഉണര്‍ത്തുന്ന ഈ ഉന്നതവിദ്യാഭ്യാസ ശ്രീകോവിലിനേറ്റ കളങ്കം ഉടന്‍ പരിഹരിക്കണം. ഭാവിയില്‍ ഒരു സ്വയംഭരണ കോളേജോ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി (Autonomus College or Deemed to be University) പദവിയോ ലഭിക്കാന്‍ സര്‍വ്വഥാ യോഗ്യമായ ഈ കോളേജിന്റെ പൂര്‍വകാല ഗരിമയും മികവും ശാന്തിയും കൈവരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ സത്വര നടപടികള്‍ കൈക്കൊളളണം.
ഡോ. കെ.എന്‍ മധുസൂദനന്‍പിളള
**’നാക്കി’ ന്റെ (NAAC, Bangalore) മുന്‍ അക്കാദമിക് കണ്‍സള്‍ട്ടന്റാണ് ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: