തിരുവനന്തപുരം:സംസ്ഥാന ആഭ്യന്തരവകുപ്പ് രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ കൂട്ടത്തോടെ ചോര്‍ത്തുന്നുവെന്ന വിവാദം കൊഴുക്കുന്നു.
ഭരണപ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ നേതാക്കളുടെ ഫോണുകള്‍ ചോര്‍ത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭരണപക്ഷത്ത് തന്നെ എതിര്‍ചേരിയിലുള്ള നേതാക്കളുടെയും പ്രതിപക്ഷത്തെ പ്രമുഖനേതാക്കളുടെയും ഫോണുകളാണ് ചോര്‍ത്തുന്നത്. 381 പേരെയാണ് ഇത്തരത്തില്‍ സ്പെഷല്‍ബ്രാഞ്ച് രഹസ്യമായി നിരീക്ഷിക്കുന്നത്. സോളാര്‍കേസിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളാണ് കൂട്ടത്തോടെ ചോര്‍ത്തുന്നത്.
ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അടക്കം ഫോണ്‍ ചോര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തക യൂണിയനും രാഷ്ട്രീയനേതാക്കളും രംഗത്തെത്തി.
ആഭ്യന്തര വകുപ്പ് ഫോണ്‍ ചോര്‍ത്തുവെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജും സിപിഎം നേതാക്കളുമാണ് പരാതിപ്പെട്ടത്. ഫോണ്‍ ചോര്‍ത്തുന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് പി.സി.ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോണ്‍ ചോര്‍ത്തുന്നതിനെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിക്കും അഭ്യന്തര സെക്രട്ടറിക്കും അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. തന്റെ ടെലഫോണ്‍ ആഭ്യന്തരവകുപ്പ് ചോര്‍ത്തുന്നുവെന്ന ആരോപണവുമായി തോമസ് ഐസക് എംഎല്‍എയും രംഗത്തെത്തി.
പ്രധാന വ്യക്തികളുടെ ഫോണ്‍ കാളുകള്‍ പോലീസ് ചോര്‍ത്തുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഡിജിപിയും ഇന്നലെ പത്രക്കുറിപ്പിറക്കി. 1885ലെ ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റും 1951ലെ ഇന്ത്യന്‍ ടെലിഗ്രാഫ് റൂളും പ്രകാരം 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട്പ്രകാരവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, രാജ്യരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മാത്രമേ ആരുടെയെങ്കിലും ഫോണ്‍ കാളുകള്‍ നിരീക്ഷിക്കാന്‍ പോലീസിന് കഴിയൂ. അത്തരത്തില്‍ നിരീക്ഷിക്കുന്നതിന്, ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ മേല്‍നോട്ടത്തിന് വിധേയമായി ഉത്തരവ് നല്കാന് അധികാരപ്പെടുത്തിയിട്ടുള്ള ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ആവശ്യവുമാണ്. ഇത്തരത്തില്‍ നിയമാനുസൃതമല്ലാതെ നിയമവിരുദ്ധമായി യാതൊരു ഫോണ്‍ കാളുകളും കേരള പോലീസ് നിരീക്ഷണത്തിലാക്കിയിട്ടില്ല, ഡിജിപിബാലസുബ്രഹ്മണ്യന് അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: