കേരളത്തിലെ മലബാര്‍ പ്രദേശത്തെ അഞ്ചു ജില്ലകളില്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണം നിരോധിച്ചത് ഇന്ന് സജീവമായി ചര്‍ച്ച ചെയ്യപ്പെടുകയാണ്.
നോമ്പുകാലമായതിനാലാണ് ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിവച്ചിരിക്കുന്നത്. മുസ്ലിം സ്വാധീനപ്രദേശമെന്ന നിലയിലാണ് ഈ നടപടി. മലപ്പുറം ജില്ലയില്‍ പ്രത്യേകിച്ചും പകല്സയമം സ്കൂള്‍ കുട്ടികള്‍ക്ക് മാത്രമല്ല ആര്‍ക്കും ഉച്ചഭക്ഷണത്തിന് വഴിയില്ല. പകല്‍ ജില്ലയില്‍ ഒരിടത്തും പരസ്യമായി ഭക്ഷണം കഴിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. മുസ്ലിംഭൂരിപക്ഷജില്ല എന്ന പേരിലാണിത്. ഏതൊക്കെ പ്രദേശം മുസ്ലിം ഭൂരിപക്ഷമാണോ അവിടെയൊക്കെ പ്രത്യേക നിയമവും പെരുമാറ്റവും അടിച്ചേല്‍പ്പിക്കുന്നതിന്റെ പിന്നിലെ ലക്ഷ്യം സംശയാസ്പദമാണ്. നോമ്പുകാലത്ത് സ്കൂളുകളിലെ ഉച്ചഭക്ഷണമാണ് നിരോധിച്ചിരിക്കുന്നത് നോമ്പുള്ള മുസ്ലിംകുട്ടികള്‍ക്കും അധ്യാപകര്‍ക്കും നല്ല കാര്യമായിരിക്കാം. എന്നാല്‍ നോമ്പില്ലാത്ത അമുസ്ലിം വിദ്യാര്‍ത്ഥികളും അധ്യാപകരും ആയിരക്കണക്കിനുണ്ട്. അവരുടെ അന്നം മുട്ടിക്കുന്ന തീരുമാനമാണ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇത് മതേതരത്ത്വമാണോ അതോ വിഘടനവാദമാണോ എന്ന് എല്ലാവരും ചിന്തിക്കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല വ്രതക്കാലമായതിനാല്‍ സ്കൂള്‍ കലണ്ടര്‍ അട്ടിമറിച്ച് പഠനസമയം വെട്ടിക്കുറച്ചതായും പരാതി ഉയര്‍ന്നിരിക്കുന്നു. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുവരെയുള്ള പഠന സമയം ഉച്ചവരെയാക്കിയാക്കി. എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലും ഉച്ചഭക്ഷണം നല്‍കണമെന്നത് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണ്. ജാതിമതഭേതമെന്യേ എല്ലാ വിദ്യാര്‍ഥികളും സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ പങ്കാളികളാണ്. സര്‍ക്കാര്‍ സ്കൂളുകളില്‍ മുസ്ലിം മതവിഭാഗത്തിലുള്ള കുട്ടികള്‍ മാത്രമല്ല പഠിക്കുന്നത്.
റംസാന് വ്രതം തുടങ്ങിയ ശേഷം പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലെ ഭൂരിപക്ഷം സര്‍ക്കാര്‍ സ്കൂളുകളും ഉച്ചഭക്ഷണ പദ്ധതി നിര്‍ത്തിയിരിക്കുന്നത്. മുസ്ലിം കുട്ടികള്‍ വ്രതമെടുക്കുന്നതിനാല്‍ റംസാന് കഴിയുന്നതുവരെ മറ്റു സമുദായക്കാരായ കുട്ടികള്‍ക്കും ഉച്ചഭക്ഷണമില്ലെന്നാണ് സ്കൂളധികൃതരും അവിടങ്ങളിലെ പിടിഎ ഭാരവാഹികളും പറയുന്നത്. ചില സ്കൂളുകളിലെ പിടിഎ ഭരണസമിതികളിലുള്ളവരും രക്ഷകര്‍ത്താക്കളും ഇതിനെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. ചില രക്ഷകര്‍ത്താക്കള്‍ മന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് പരാതി അയച്ചിട്ടും നടപടിയുണ്ടായില്ല.
മലബാറിലെ ചില സ്ഥലങ്ങളില്‍ മുസ്ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ നിലവിലുണ്ട്. ഇവിടങ്ങളില്‍ എല്ലാവര്‍ഷവും റംസാന് വ്രതക്കാലത്ത് ഒരു മാസം അവധി നല്‍കാറുണ്ട്. ഇത്തവണയും ഈ സ്കൂളുകളില്‍ ഒരു മാസം അവധിയാണ്. മുസ്ലിം സമുദായത്തില്‍ പെട്ട കുട്ടികളാണ് ഇവിടെ കൂടുതലും പഠിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ സംസ്ഥാനത്തിന്റെ പൊതുവായ വിദ്യാഭ്യാസ കലണ്ടറും പദ്ധതികളും അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ മതവിഭാഗത്തിലുമുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നത് കണക്കിലെടുക്കാതെയാണ് വ്രതത്തിന്റെ പേരില്‍ ഉച്ചഭക്ഷണം നിര്‍ത്തുന്നതും സമയം വെട്ടിക്കുറയ്ക്കുന്നതും.
വെള്ളിയാഴ്ചകളില്‍ സ്കൂള്‍ സമയം നേരത്തെതന്നെ മാറ്റിയിരിക്കുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്കൂര്‍ അവധിയാക്കിയത് മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയാണ്. എന്തിന് നിയസഭയുടെ പ്രവര്‍ത്തന സമയം പോലും വെള്ളിയാഴ്ച പ്രത്യേകമാണ്. എന്തുതന്നെ അടിയന്തരപ്രശ്നമുണ്ടായാലും വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് നിയമസഭ പിരിയും. അതൊക്കെ നേരത്തെ തന്നെ “നാട്ടുനടപ്പുപോലെ” മാറിയിരിക്കുന്നു. ഇപ്പോഴാണ് ഭക്ഷണ പദ്ധതി നിരോധിച്ചിരിക്കുന്നത്. മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിനുവേണ്ടി പൊതുവായ നിയമങ്ങളെയും ചട്ടങ്ങളെയും മാറ്റിമറിക്കുന്നത് ദൂരവ്യാപകമായ ഭവിഷ്യത്തുകളുണ്ടാക്കും. ജമ്മുകാശ്മീരില്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് അതാണ്. മുസ്ലിങ്ങള്‍ പൊതുസമൂഹവുമായി ഇണങ്ങാത്ത കണ്ണിയാണെന്നോ പ്രത്യേക അവകാശങ്ങളും അധികാരവുമുള്ളവരാണെന്നോ തോന്നല്‍ സൃഷ്ടിക്കാന്‍ വഴിവയ്ക്കും.
നോമ്പുകാലത്ത് ഉച്ചഭക്ഷണം കഴിക്കുന്നതും കഴിക്കുന്നത് കാണുന്നതും ഹറാമാണെങ്കില്‍ അത് മലബാറിലുള്ളവര്‍ക്ക് മാത്രമാണോ ബാധകം. മലബാറിന് പുറത്തും മുസ്ലിംങ്ങളും വിദ്യാര്‍ത്ഥികളുമില്ലേ? മറ്റേതെങ്കിലും ആചാരനുഷ്ഠാനങ്ങള്ക്കായി പൊതുവായി നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാറുണ്ടോ? പ്രീണന രാഷ്ട്രീയം അപകടകരമായ നിലയിലേക്ക് നീങ്ങിക്കഴിഞ്ഞു. മുസ്ലിംലീഗ് മന്ത്രിമാര്‍ ആരോടും ചോദിക്കാതെ മന്ത്രിസഭപോലും അറിയാതെ മതനിയമങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇതരകക്ഷികളും മന്ത്രിമാരും സമൂഹമൊന്നാകെയും കാഴ്ചക്കാരായി നിസ്സംഗരായി നില്‍ക്കുന്നത് സ്വയം കുഴിതോണ്ടുന്നതിന് സമമാണെന്ന് പറയാതിരിക്കാന്‍ വയ്യ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: