ന്യൂദല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനെ നിരവധി പേര് ‘മൗനി’യായി ചിത്രീകരിച്ചിട്ടുണ്ട്. രാജ്യത്തുണ്ടായ നിരവധി പ്രതിസന്ധിക്ക് നടുവിലും നിശബ്ദനായി നിലകൊണ്ട് ചരിത്രം സൃഷ്ടിച്ച വ്യക്തിയായും വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത് പ്രധാനമന്ത്രി ‘സംസാരപ്രിയനാണ്’ എന്നാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങളുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്.
പിഎംഒ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1300 പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. ഒന്‍പത് വര്‍ഷം നീണ്ട ഭരണത്തിനിടെ മൂന്ന് ദിവസത്തില്‍ ഒരു പ്രസംഗമെങ്കിലും പ്രധാനമന്ത്രി നടത്തിയതായി പിഎംഒ പറയുന്നു. 3,325 ദിവസങ്ങളുടെ കണക്ക് പരിശോധിച്ചാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കണക്ക് വിശദമാക്കുന്നത്.
സാങ്കേതികവിദ്യ, വിദ്യാഭ്യാസം, വിദേശകാര്യം, സാഹിത്യം, സമ്പദ്വ്യവസ്ഥ തുടങ്ങി നിരവധി മേഖലകളില്‍ പ്രധാനമന്ത്രി പ്രസംഗിച്ചതായി കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
ഇതില്‍ ഉദ്ഘാടന, സമാപന പ്രസംഗങ്ങളും പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തതും ഉള്‍പ്പെടും. ഇതുകൂടാതെ പ്രധാനമന്ത്രിയെന്ന നിലയില്‍ രാഷ്ട്രത്തെ അഭിസംബോധന ചെയ്തതും ഈ കണക്കില്‍ ഉള്‍പ്പെടുന്നു. ചില പൊതുസമ്മേളനങ്ങളും വിദേശത്ത് നടന്ന പ്രഭാഷണങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: