സേലം: മതതീവ്രവാദികള്‍ കൊലപ്പെടുത്തിയ ബിജെപി നേതാവിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ബിജെപി തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.രമേഷിന്റെ സംസ്കാരം ഇന്നലെ ആയിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്നു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ സേലത്തെ പാര്‍ട്ടി ഓഫീസിനു മുന്നില്‍ വച്ചാണ് രമേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. വീട്ടിലേക്കു മടങ്ങാനായി ഓഫീസിനു വെളിയിലേക്കു വന്ന രമേഷിനെ നാലംഗ അക്രമി സംഘം വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി തിങ്കളാഴ്ച തമിഴ്നാട്ടില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
സംസ്ഥാനത്ത് മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് ബിജെപി -സംഘപരിവാര്‍ സംസ്ഥാന നേതാക്കളാണ് അരും കൊലക്കിരയായിട്ടുള്ളത്. ഹിന്ദുമുന്നണി സംസ്ഥാനസെക്രട്ടറി വെള്ളയപ്പന്റെ കൊലപാതകത്തിന് ശേഷം ഒരുമാസം പിന്നിടും മുന്പെയാണ് ബിജെപി സംസ്ഥാന ജന.സെക്രട്ടറി കൊലക്കത്തിക്കിരയാകുന്നത്.അരുണ്‍ രെഡ്ഡി, പി മുരുകന് എന്നീ നേതാക്കളും മാസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രമേഷ് ചെന്നൈ പോര്‍ട്ട് ട്രസ്റ്റ് അംഗമാണ്.ശുഭയാണ് ഭാര്യ. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകനുണ്ട്.
സംഭവത്തില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ഡിഐജി സഞ്ജയ്കുമാര്‍ പറഞ്ഞു. രമേഷിനു സംരക്ഷണം നല്‍കുന്നകാര്യത്തില്‍ പോലീസ് പരാജയപ്പെട്ടുവെന്നും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് പൊന്‍ രാധാകൃഷ്ണന് ആവശ്യപ്പെട്ടു. ആര് എസ്എസ് മുന്‍ ജില്ലാകാര്യവാഹ് കൂടിയായ രമേഷിന്റെ കൊലപാതകത്തില്‍ സഹ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബോളെ നടുക്കം പ്രകടിപ്പിച്ചു.
തമിഴ്നാട്ടില്‍ ആര് എസ്എസിന്റെയും ബിജെപിയുടെയും നേതാക്കള്‍ക്കുനേരെ ആസൂത്രിതമായി അക്രമം നടക്കുന്നതായും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണമെന്നും ദത്താത്രേയ ഹൊസബോളെ ആവശ്യപ്പെട്ടു.
വി രമേഷിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദി തമിഴ്നാട് സര്‍ക്കാരുമായി ബന്ധപ്പെട്ടു.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും മോദി അഭ്യര്‍ത്ഥിച്ചു. കൊലപാതകത്തിന് പിന്നില്‍ മത തീവ്രവാദികളുടെ പങ്ക് സംശയിക്കുന്നു. കനത്ത പ്രതിഷേധം കണക്കിലെടുത്ത് തമിഴ്നാട്ടിലെങ്ങും വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിട്ടുള്ളത്.
വി.രമേശിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ബിജെപി നേതാവ് എം.വെങ്കയ്യനായിഡു ആവശ്യപ്പെട്ടു. ദിവസങ്ങള്‍ക്കു മുമ്പാണ് ഹിന്ദു മുന്നണിയുടെ നേതാവിനെ കൊലപ്പെടുത്തിയത്. സംഭവത്തിലെ കുറ്റവാളികളെ ഇനിയും പിടികൂടിയിട്ടില്ല. അക്രമത്തിലൂടെ ഹിന്ദുത്വ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടത്തെ ക്ഷണിച്ചുവരുത്തുകയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്കി.
ആര്‍എസ്എസ് അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, പാലക്കാട് ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍, ജനറല്‍ സെക്രട്ടറി പി. വേണുഗോപാല്‍, സെക്രട്ടറി എ.കെ. ഓമനക്കുട്ടന് എന്നിവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി അനുശോചനമറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: