അഹമ്മദാബാദ്: ഇസ്രത്ത് ജഹാന് ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച 24 ഖണ്ഡികകളുള്ള ആദ്യ കുറ്റപത്രത്തില്‍ ഇസ്രത്തും ജാവേദും ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാന്‍ ശ്രമിച്ചിരുന്നതായി പരാമര്‍ശം. 2013 ജൂലൈ 3ന് കുറ്റപത്രത്തിന്റെ പകര്‍പ്പെന്ന പേരില്‍ തെഹല്‍ക മാസിക തങ്ങളുടെ വെബ്സൈറ്റില്‍ കൊടുത്തിരുന്നതില്‍ നിന്നും വ്യത്യസ്തമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം. 179 മൊഴികളാണ് കുറ്റപത്രത്തില്‍ സിബിഐ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
എസ്പി തമാങ്ങിന്റെ അന്വേഷണ റിപ്പോര്‍ട്ടിനോടും എസ്ഐടിയുടെ കണ്ടെത്തലുകളോടും ഏറെ സാമ്യമുള്ളതാണ് സിബിഐ സമര്‍പ്പിച്ചിരിക്കുന്ന കുറ്റപത്രം. ഒരു കൈത്തോക്ക് വേണമെന്ന് ആവശ്യപ്പെട്ട ജാവേദിനെയും ഇസ്രത്തിനെയും തന്റെ അടുക്കല്‍ കൊണ്ടുവന്നത് സുഹൃത്ത് മിറാജാണെന്ന് മുഹമ്മദ് വാസി എന്നൊരാള്‍ മൊഴി നല്കിയിട്ടുള്ളതായി സിബിഐ പറയുന്നു. ജാവേദ് ആ സമയം ഒരു സാറ്റ്ലൈറ്റ് ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നത്. ഇതിന് നിയമപരമായ അനുമതി ഇല്ലായിരുന്നു. തോക്ക് സംഘടിപ്പിക്കുന്നതിന് ജാവേദ് വാസിക്ക് 3,500 രൂപ നല്‍കിയതായും സിബിഐ വ്യക്തമാക്കുന്നു.
ഇസ്രത്ത് ജഹാനും ജാവേദും ഭാര്യാഭര്ത്താക്കന്മാരെന്ന വ്യാജേന 2004 മെയ് 26നും 27നും തങ്ങളും ഹോട്ടലില്‍ താമസിച്ചിരുന്നതായി അഹമ്മദാബാദിലെ ഹോട്ടല്‍ റിസപ്ഷനിസ്റ്റായ മനീഷ്കുമാര്‍ ക്രിസ്റ്റ്യന്‍ സിബിഐയോട് സമ്മതിച്ചിട്ടുള്ളതായും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജാവേദ് എസ്. രാജേഷ്കുമാര്‍ എന്ന പേരിലും ഇസ്രത്ത് ഗീത എന്ന പേരിലുമാണ് ഹോട്ടലില്‍ തങ്ങിയത്. ഇദ്ദേഹത്തിന്റെ സഹപ്രവര്ത്തകന് പരേഷ് ലാലും ഈ മൊഴി ശരിവയ്ക്കുന്നുണ്ട്.
ഇസ്രത്ത് കേസില്‍ പ്രതിയാക്കപ്പെട്ട ഉദ്യോഗസ്ഥന് ജി.എല്‍. സിംഗാള്‍ 2011ല്‍ അമിത് ഷായുമായും നിയമവകുപ്പിലെ ഉദ്യോഗസ്ഥരുമായും മോദി സര്‍ക്കാരിലെ ചില മന്ത്രിമാരുമായും അന്വേഷണം അട്ടിമറിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയതിന്റെ തെളിവുകളോ രേഖകളോ ലഭിച്ചിട്ടില്ല. ഇവര്‍ തമ്മിലുള്ള സംഭാഷണം രേഖപ്പെടുത്തിയ ആഡിയോ ടേപ്പ് സിബിഐക്ക് ലഭിച്ചെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് വിരുദ്ധമായാണ് കുറ്റപത്രത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: