ന്യൂദല്‍ഹി: സുപ്രീംകോടതിയുടെ നാല്‍പ്പതാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനിലെ ദല്‍ബാര്‍ ഹാളില്‍ രാവിലെ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്നാട് സ്വദേശിയായ പി.സദാശിവം അടുത്ത ഏപ്രില്‍ 27 വരെ തല്‍സ്ഥാനത്ത് തുടരും.
ചെന്നൈ ഹൈക്കോടതിയില്‍ 23 വര്‍ഷക്കാലം അഭിഭാഷകനായി തുടര്‍ന്ന സദാശിവം 1996ല്‍ മദ്രാസ് ഹൈക്കോടതി ജസ്റ്റിസായി നിയമിതനായി. 2007ല്‍ പഞ്ചാബ്-ഹരിയാന ചീഫ്ജസ്റ്റിസായ അദ്ദേഹം നാലുമാസങ്ങള്‍ക്കകം സുപ്രീംകോടതി ജസ്റ്റിസ് പദവിയിലുമെത്തി. സ്ഥാനമൊഴിഞ്ഞ അല്‍ത്തമാസ് കബീറിനു പകരമാണ് 64കാരനായ പി.സദാശിവം രാജ്യത്തെ പരമോന്നത നീതിപീഠത്തിലെത്തിയത്.
പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്, ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അന്‍സാരി, പ്രതിപക്ഷ നേതാവ് സുഷമസ്വരാജ്, രാജ്യസഭാ പ്രതിപക്ഷനേതാവ് അരുണ്‍ ജയ്റ്റ്ലി, ബിജെപി നേതാവ് എല്‍.കെ.അദ്വാനി, ജസ്റ്റിസ് സദാശിവത്തിന്റെ കുടുംബാഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: