ചണ്ഡിഗഢ്: റയില്‍വേ നിയമനത്തിന് കോഴ വാങ്ങിയ കേസില്‍ മുന്‍ റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനെതിരെ തെളിവുകളുണ്ടെന്ന് സിബിഐ. റയില്‍വേ ബോര്‍ഡില്‍ അംഗമാക്കാമെന്ന് മന്ത്രിയായിരുന്ന ബന്‍സല്‍ ഉറപ്പു നല്‍കിയതിനാലാണ് താന്‍ പണം നല്‍കിയതെന്ന് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ മഹേഷ്കുമാര്‍ സിബിഐക്ക് മൊഴി നല്കി.
സിബിഐ കുറ്റപത്രത്തില്‍ ബന്‍സലിന്റെ പേരുള്ളതായാണ് സൂചന.റയില്‍ വേ ബോര്‍ഡ് നിയമനത്തിന് ഇടനിലക്കാരായി നിന്ന് പണം വാങ്ങിയ ബന്‍സലിന്റെ മകന് മനീഷിനും മരുമകന് വിജയ് സിംഗ്ലക്കും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന് കേസില്‍ ഉള്‍പ്പെട്ട നാരായണ്്റാവു മഞ്ജുനാഥ് വെളിപ്പെടുത്തുന്ന ഫോണ്‍ സന്ദേശങ്ങളുടെ രേഖകളും സിബിഐക്ക് ലഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഇടനിലക്കാരനായി നിന്ന് പണം തട്ടാന്‍ ശ്രമിച്ച സന്ദീപ് ഗോയല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ തനിക്ക് വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെട്ടിരുന്നുവെന്നും മഹേഷ്കുമാറിന്റെ മൊഴിയിലുണ്ട്.ഏപ്രില്‍ 17 ന് മരുമകനുമായി പണമിടപാട് നടത്തുന്നതിന് തലേന്ന് മുംബൈയില്‍ താന്‍ ബന്‍സലുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും മന്ത്രിയോടൊരുമിച്ച് താന്‍ പ്രഭാതഭക്ഷണം കഴിച്ചുവെന്നുമാണ് മൊഴിയിലുള്ളത്.
ഈസമയത്ത് തന്നെ ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ ചുമതലയുള്ള ബോര്‍ഡ് അംഗമായി ഉയര്‍ത്തുന്ന കാര്യത്തില്‍ ബന്‍സല്‍ ഉറപ്പുനല്കിയെന്നുമാണ് മൊഴിയിലുള്ളത്. ഇതെതുടര്ന്നാണഅ താന്‍ പിറ്റേന്ന് പണം ബന്‍സലിന്റെ മരുമകന് കൈമാറിയത് എന്നും പറയുന്നു. പ്രധാനമന്ത്രിയുടെ ഓഫീസുമായും ജനപഥ് 10മായും തനിക്ക് നല്ല അടുപ്പമാണെന്നും പണം കൈമാറിക്കഴിഞ്ഞാല്‍ സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ കാലതാമസമുണ്ടാകില്ലെന്നും എല്ലാം രണ്ടു ദിവസത്തിനകം വിചാരിച്ചപോലെ നടക്കുമെന്നും ബന്‍സലിന്റെ മരുമകനായ ഗോയലും ഉറപ്പുനല്‍കിയിരുന്നു.
പുതിയ വെളിപ്പെടുത്തലുകളോടെ ബന്‍സലിനെ പ്രതിയാക്കാതെ സാക്ഷിമാത്രമാക്കി രക്ഷപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീക്കം പാളുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: