ന്യൂദല്‍ഹി: കെഎസ്ആര്‍ടിസിക്കു ഡീസല്‍ സബ്സിഡി നല്കുന്നതു തടയാനാവില്ലെന്നും സബ്സിഡി ലഭിച്ചില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതി. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന നഷ്ടം സാധാരണ ജനങ്ങളെയാണ് ബാധിക്കുന്നതിനാല്‍ സബ്സിഡി തുടരണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ഭരണത്തിലെ കെടുകാര്യസ്ഥതയാണ് കെഎസ്ആര്‍ടിസിയെ നഷ്ടത്തിലേക്കു നയിക്കുന്നതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. വന്‍കിട ഉപഭോക്താക്കള്‍ക്കുള്ള ഡീസല്‍ സബ്സിഡി നിര്‍ത്തലാക്കിയത് റദ്ദാക്കിയ ഹൈക്കോടതി വിധികള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
സബ്സിഡി പുനസ്ഥാപിച്ച കേരള, ആന്ധ്രാ ഹൈക്കോടതി വിധികള്‍ റദ്ദാക്കണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റേയും എണ്ണക്കമ്പനികളുടേയും ആവശ്യം. ധനകമ്മി കുറക്കണമെന്ന നയത്തിന്റെ ഭാഗമായാണ് സബ്സിഡി എടുത്തുകളഞ്ഞതെന്നും എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നുമായിരുന്നു ഇവരുടെ വാദം. 26 കോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ പ്രതിവര്‍ഷ നഷ്ടമെന്നു കോടതി നിരീക്ഷിച്ചു. കുറച്ചെങ്കിലും സബ്സിഡി നല്‍കിയില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചു പൂട്ടേണ്ടി വരുമെന്ന് ജസ്റ്റീസ് ആര്.എം. ലോധ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇത് എണ്ണക്കമ്പനികള്‍ ആഗ്രഹിക്കുന്നുണ്ടോയെന്നും കോടതി ചോദിച്ചു.
എണ്ണക്കമ്പനികള്‍ക്കു പരിക്കേല്‍ക്കുകയും കെഎസ്ആര്‍ടിസി അടക്കമുള്ള സ്ഥാപനങ്ങള്‍ മരിക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവരുത്. ഇരുകൂട്ടരും ചേര്‍ന്ന് പ്രതിസന്ധി പരിഹരിക്കാന്‍ തയാറാകണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചക്കകം കേസ് വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: