ന്യൂദല്‍ഹി: ദേശീയാടിസ്ഥാനത്തില്‍ എംബിബിഎസ്,ദന്തല്‍ ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പൊതുപ്രവേശന പരീക്ഷ നടത്തണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം സുപ്രീംകോടതി തള്ളി. അടുത്ത വര്‍ഷം മുതല്‍ സംസ്ഥാനങ്ങള്‍ക്കും സര്‍വ്വകലാശാലകള്‍ക്കും മാനേജ്മെന്റുകള്‍ക്കും പ്രത്യേകം പ്രവേശന പരീക്ഷകള്‍ നടത്താമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു.
ഇന്നലെ വിരമിച്ച ചീഫ്ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അദ്ധ്യക്ഷനായ ഡിവിഷന് ബെഞ്ചിലെ ഒരംഗത്തിന്റെ വിയോജന കുറിപ്പോടെയാണ് കോടതി വിധി. ജസ്റ്റിസ് അനില്‍.ആര് ദവേ വിധിയോട് വിയോജിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ നടത്തുന്ന എന്‍ഇഇറ്റി(നീറ്റ്) പരീക്ഷ മികച്ചതാണെന്നും വിദ്യാര്‍ത്ഥികള്‍ക്കും സമൂഹത്തിനും പ്രയോജനകരമാണെന്നും നിരീക്ഷിച്ചുകൊണ്ടാണ് ജസ്റ്റിസ് ദവേ വിധിയെ എതിര്‍ത്തത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഭരണഘടനയുടെ 25,26,27,30 വകുപ്പുകള്‍ ലംഘിച്ചതായി ചീഫ് ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍, ജസ്റ്റിസ് വിക്രം ജിത് സെന്‍ എന്നിവര്‍ പറഞ്ഞു.
പൊതുപ്രവേശന പരീക്ഷ നടത്തുന്നതിനായി മെഡിക്കല്‍ കൗണ്‍സില്‍ പുറത്തിറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണ്. ഇത്തരത്തിലുള്ള അധികാരം മെഡിക്കല്‍ കൗണ്‍സിലിനില്ല. നിലവില്‍ നീറ്റ് അടിസ്ഥാനത്തില്‍ നടന്ന പ്രവേശന നടപടികള്‍ തടസ്സപ്പെടുത്തില്ല, എന്നാല്‍ മാനേജ്മെന്റുകള്‍ നടത്തുന്ന പരീക്ഷയുടെ നിലവാരം കൗണ്‍സിലിന് തീരുമാനിക്കാം.പരീക്ഷയ്ക്കെതിരെ കോടതിയിലെത്തിയ 115 ഓളം ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടു നടത്തിയ കോടതി ഉത്തരവ് വ്യക്തമാക്കുന്നു.
2012 ഡിസംബര്‍ 13നാണ് മാനേജ്മെന്റുകള്‍ക്കും മെഡിക്കല്‍ കൗണ്‍സിലിനും പ്രത്യേകം പരീക്ഷകള്‍ നടത്തുന്നതിന് കോടതി അനുമതി നല്‍കിയത്. എന്നാല്‍ പരീക്ഷയുടെ ഫലം പുറത്തുവിടുന്നതിന് അനുമതി നല്‍കിയില്ല. 2013 മെയ് 13ന് ഫലം പുറത്തുവിടാന്‍ കോടതി അനുമതി നല്‍കുകയും ഇതനുസരിച്ചുള്ള പ്രവേശന നടപടികള്‍ നടക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് നാലുമാസങ്ങള്‍ക്ക് ശേഷം ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിധി ഉണ്ടായിരിക്കുന്നത്.
ഏകീകൃത പ്രവേശന പരീക്ഷയ്ക്കെതിരെ സ്വകാര്യ മാനേജ്മെന്റുകളാണ് പ്രധാനമായും സുപ്രീംകോടതിയെ സമീപിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയുടെ ശുദ്ധീകരണത്തിനായും മെഡിക്കല്‍ പ്രവേശനത്തിലെ അപാകതകളും തിരിമറികളും പരിഹരിക്കുന്നതിനായുമാണ് നാഷണല്‍ എലിജിബിലിറ്റി ആന്റ് എന്‍ട്രന്‍സ് ടെസ്റ്റ്(നീറ്റ്) നടത്താന്‍ കഴിഞ്ഞ വര്‍ഷം ജൂണില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ തീരുമാനിച്ചത്.
കോടികള്‍ കോഴ വാങ്ങുന്നബിരുദാനന്തര ബിരുദ പ്രവേശന സമ്പ്രദായം അവസാനിപ്പിക്കുകയും മെഡിക്കല്‍ കൗണ്‍സില്‍ ലക്ഷ്യമിട്ടിരുന്നു. ഇതിനെതിരെ വിവിധ സ്വകാര്യ മാനേജ്മെന്റുകള്‍ക്ക് പുറമെ തമിഴ്നാട്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും കോടതിയെ സമീപിച്ചിരുന്നു. സുപ്രീംകോടതി ഉത്തരവിട്ടതനുസരിച്ചാണ് വിവിധ കോടതികളില്‍ നിലവിലുണ്ടായിരുന്ന ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിലേയ്ക്ക് മാറ്റിയത്. ഇവിടെയാണ് മാനേജ്മെന്റുകള്‍ക്ക് അനുകൂലമായ വിധിയുണ്ടായിരിക്കുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: