ജനങ്ങളോടൊപ്പം നിന്നില്ലെങ്കില്‍ ഉറക്കം വരില്ലെന്നും ഒന്നും ഒളിക്കാനും മറയ്ക്കാനുമില്ലെന്നും അടിക്കടി പ്രസ്താവിക്കുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. കേരള മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി മാതൃകാപരമെന്നും വാഴ്ത്തപ്പെടേണ്ടതാണെന്നും ലോകം അംഗീകരിച്ചു എന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഐക്യരാഷ്ട്ര സഭയുടെ പുരസ്കാരം ലഭിച്ചതു തന്നെ ഇക്കാര്യത്തിനാണെന്നും അവകാശപ്പെടുന്നുണ്ട്. വിദേശത്തുപോയി പുരസ്കാരവും സ്വീകരിച്ച് കേരളത്തില്‍ ഉമ്മന്‍ചാണ്ടിക്കൊപ്പം വിമാനമിറങ്ങിയത് വന്‍ വിവാദമാണ്. തട്ടിപ്പിന്റെ ഞെട്ടിപ്പിക്കുന്ന പരമ്പര. ഇതിന്റെ മുഖ്യകണ്ണി മുഖ്യമന്ത്രിയുടെ ഓഫീസുതന്നെ.
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെല്ലാം അതില്‍ പങ്കുണ്ടെന്നും വ്യക്തമായിരിക്കുന്നു. എല്ലാവരും അറിഞ്ഞുകൊണ്ടുനടത്തിയ വെട്ടിപ്പിടിക്കലിന്റെ യഥാര്‍ത്ഥ ചരിത്രം പുറത്തുവന്നതോടെ ബന്ധപ്പെട്ടവര്‍ പുതിയ തന്ത്രങ്ങള്‍ പയറ്റുകയാണ്. ശ്രദ്ധക്കുറവുകൊണ്ട് സംഭവിച്ചതാണെന്നും സുതാര്യമായതിന്റെ തകരാറാണ് സംഭവിച്ചതെല്ലാം എന്ന് ധരിപ്പിക്കാനുള്ള ശ്രമവും പലതരത്തില്‍ ആരംഭിച്ചു. അതിലൊന്നാണ് ഉന്നത സ്ഥാനീയരുടെ സുരക്ഷശക്തമാക്കലും മന്ത്രിമാരെയും മുഖ്യമന്ത്രിയെയും കാണുന്നതിന് നിയന്ത്രണമേര്പ്പെടുത്തുകയുമൊക്കെയും ചെയ്യുന്നത്. സെക്രട്ടേറിയറ്റില്‍ കയറുന്നതിനും മന്ത്രിമാരെ പരിപാടികളില്‍ പങ്കെടുപ്പിക്കുന്നതിനുമൊക്കെ ഒരുപാട് നിബന്ധനകള്‍ വരുന്നു. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ തന്നെ പുറപ്പെടുവിച്ചു. ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കും മന്ത്രിമാര്‍ക്കും ഇപ്പോഴുള്ള സുരക്ഷാസംവിധാനങ്ങള്‍ കേരളത്തില്‍ മുമ്പൊരുകാലത്തും ഇല്ലാത്തവിധമാണ്. അധികാരം ആസ്വദിച്ച കെ. കരുണാകരന്റെ കാലത്തുപോലും ഇല്ലാത്ത സുരക്ഷായണിന്ന് മുഖ്യമന്ത്രിക്ക്.
നിലവിലുള്ള സുരക്ഷാ സംവിധാനങ്ങളോടൊപ്പം പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൂടി കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ഏതെങ്കിലും സര്‍ക്കാര്‍ പരിപാടികള്‍ക്ക് ഗവര്‍ണറേയോ മുഖ്യമന്ത്രിയേയോ, മന്ത്രിമാരേയോ ക്ഷണിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നവരെപ്പറ്റി ആവശ്യമെങ്കില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ സേവനം ഉപയോഗപ്പെടുത്തി പ്രാഥമിക അന്വേഷണം നടത്തണം. വിവാദങ്ങള്ക്കിടയില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. സോളാര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത പരിപാടിയില്‍ കേസിലെ പ്രതികളായ സരിത ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തത് വിവാദമായിരുന്നു. സര്‍ക്കാരിതര സ്ഥാപനങ്ങള്‍ നടത്തുന്ന പരിപാടികളാണെങ്കില്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഗവര്‍ണറുടെ സെക്രട്ടറിയോ മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ പ്രൈവറ്റ് സെക്രട്ടറിമാരോ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ചിനെ ഇക്കാര്യം ഒരാഴ്ച മുമ്പെങ്കിലും അറിയിച്ച് റിപ്പോര്‍ട്ട് വാങ്ങണമെന്ന് പറയുന്നു.
വലിയ സംരംഭക പരിപാടികളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്നതിനുള്ള അനുമതിയോ ഏതെങ്കിലും സ്ഥാപനത്തിന് സര്‍ട്ടിഫിക്കറ്റുകളോ നല്‍കുന്നതിനുമുമ്പ് ആ സ്ഥാപനത്തെപ്പറ്റി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് മുഖേന പ്രാഥമികാന്വേഷണം നടത്തി അതിന്റെ വിശ്വാസ്യത ഉറപ്പാക്കണം. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയിട്ടുള്ള സെക്യൂരിറ്റി അലര്‍ട്ട് ചാര്‍ട്ടിന്റെ പകര്‍പ്പ് ബന്ധപ്പെട്ട ഓഫീസുകളിലെ കമ്പ്യൂട്ടറുകളില്‍ ഉപയോഗിച്ച് മന്ത്രിമാരെ കാണാന്‍ വരുന്നവരെപ്പറ്റിയുള്ള പൂര്‍ണവിവരങ്ങള്‍ ബോധ്യപ്പെടണം. മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും ഓഫീസിലും താമസസ്ഥലത്തും സുരക്ഷാ ക്യാമറ സ്ഥാപിക്കണം. സന്ദര്‍ശക മുറിയില്‍ ഇരിക്കുന്നവരുടെ ചിത്രങ്ങള്‍ ലഭിക്കത്തക്കവിധത്തിലാവണം ക്യാമറ സ്ഥാപിക്കേണ്ടത്. ചുരുക്കി പറഞ്ഞാല്‍ ജനകീയ ഭരണസാരഥികള്‍ ഇരുമ്പു മറയ്ക്കുള്ളില്‍ നില്ക്കുന്ന അവസ്ഥയാണ് സൃഷ്ടിക്കുന്നത്. വോട്ടുചെയ്ത് ജയിപ്പിച്ച ജനങ്ങളെ തന്നെ ഭയന്ന് മന്ത്രിമാര്‍ക്കും മറ്റും കഴിയേണ്ട സാഹചര്യം സംസ്ഥാനത്തുണ്ടായിരിക്കുന്നു എന്ന് വ്യക്തം. ഭീകരവാദികളുടെ ഭീഷണമായ വളര്‍ച്ചയില്‍ കേരളം ആശങ്കയിലാണ്. റോഡപകടങ്ങളും കാലവര്‍ഷക്കെടുതിയും വിലക്കയറ്റവുമെല്ലാം കേരളീയരെ അരക്ഷിതാവസ്ഥയിലാക്കി. ഇതിനിടയിലാണ് അല്ലലും അലട്ടുമില്ലാതെ കഴിയാന്‍ മന്ത്രിമാര്‍ക്കായി സുരക്ഷാവലയം തീര്‍ക്കുന്നത്. അതും ജനങ്ങളുടെ ചെലവില്‍. ജനാധിപത്യ കേരളത്തിന് പകരം വളര്‍ന്നുവരുന്നത് സ്വേഛാധിപത്യമെന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. ഭരണക്കാരുടെ കള്ളത്തരങ്ങള്‍ പുറംലോകം അറിയാതിരിക്കാനുള്ള പുതിയൊരു അടവ് എന്നേ കരുതാന്‍ കഴിയൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: