ഗുര്‍ഗാവ്: ദല്‍ഹിക്കടുത്ത് ഗുര്‍ഗാവിലെ ഒരു പ്രാദേശികബാറില് നിന്ന് നൂറ് സ്കൂള്‍ വിദ്യാര്‍ത്ഥികളെ പോലീസ് പിടികൂടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടങ്ങുന്ന സംഘത്തെയാണ് പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ‘സെക്സ് അന്‍ഡ് സ്മോക്ക് ‘ എന്ന പേരില്‍ ബാറില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്. നഗരത്തിലെ പ്രധാന സ്കൂളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയാണ് പോലീസ് പിടികൂടിയത്.
പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ ഹുക്ക വലിച്ചും മദ്യം കഴിച്ചും പാര്‍ട്ടി ആഘോഷിക്കുന്നതിനിടെയാണ് പോലീസിന്റെ പിടിയിലായത്. ഐപിസി 188 അനുസരിച്ച് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തു. സംഭവത്തെത്തുടര്‍ന്ന് മാനേജരെ അറസ്റ്റ് ചെയ്ത് ബാര്‍ പൂട്ടുകയും ചെയ്തു. അനധികൃതമായി കുട്ടികള്‍ക്ക് പാര്‍ട്ടി നടത്താന്‍ അനുവദിച്ച ബാറിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പോലീസ് എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
വൈകുന്നേരം നാലുമണിയോടെയാണ് ഡിസിപി മഹേശ്വര് ദയാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പബ്ബിലെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ബാറിനുള്ളില്‍ പ്രവേശിക്കാന്‍ മാനേജര്‍ അനുവദിക്കാന്‍ പാടില്ലാത്തതാണെന്ന് ഡിസിപി ചൂണ്ടിക്കാട്ടി. രക്ഷിതാക്കളെ വിളിച്ചുവരുത്തിയതിന് ശേഷം കുട്ടികളെ വിട്ടയച്ചു.
പിറന്നാള്‍ ആഘോഷമെന്ന് കുട്ടികള്‍ തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്ന് ഭൂരിപക്ഷം രക്ഷിതാക്കളും പോലീസിനെ അറിയിച്ചു. അതേസമയം, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ചയാണ് കുട്ടികള്‍ ബാറിനുള്ളില്‍ പ്രവേശിക്കാന്‍ സാഹചര്യമുണ്ടാക്കിയതെന്ന് ചില രക്ഷിതാക്കള്‍ കുറ്റപ്പെടുത്തി.
എന്നാല്‍ ക്ലബ്ബിന്റെ ഉടമകളെ പോലീസിന് കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും തങ്ങളുടെ കുട്ടികള്‍ ഈ പ്രായത്തില്‍തന്നെ മദ്യപിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ട ഉത്തരവാദിത്തം രക്ഷിതാക്കളുടേതാണെന്ന് ഡിസിപി ഓര്‍മ്മിപ്പിച്ചു.
ഒന്‍പതാം ക്ലാസില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 600 രൂപ അടച്ചാണ് ഓരോരുത്തരും പാര്‍ട്ടിയില്‍ പങ്കെടുത്തത്. പിറന്നാള്‍ പാര്ട്ടിയാണിതെന്നാണ് തങ്ങള്‍ കരുതിയതെന്ന് ചില വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. മറ്റ് ചിലര്‍ ഇത് തമാശയായാണ് കണ്ടത്. അനധികൃതമായാണ് പല പബ്ബുകളും പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷവും ഗുര്‍ഗാവിലെ ഒരു പബ്ബില്‍ നിന്ന് സ്കൂള്‍കുട്ടികളെ പോലീസ് പിടികൂടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: