രാമപുരം: രാമപുരത്ത് കഴിഞ്ഞ രാത്രിയില്‍ സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു. പുല്പ്പറമുക്ക് വടക്കേല്‍ ജോസ് ചെറിയാന്റെ വീട്ടില്‍നിന്നും 22.5 പവന് സ്വര്‍ണവും രണ്ടുലക്ഷം രൂപയും മോഷണം പോയി. സമീപത്തെ നിരവധി വീടുകളിലും മോഷണശ്രമം നടന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ അലാറം രാത്രി ഒന്നരയോടെ മുഴങ്ങിയതുകാരണം കള്ളന് രക്ഷപ്പെട്ടു. ക്ഷേത്രത്തിനു സമീപമുള്ള ആശാരിപറമ്പില്‍ രാമനാഥന്റെ വീട്ടിലെ വാതില്‍ തകര്‍ക്കാന്‍ മോഷ്ടാവ് ശ്രമിച്ചിരുന്നു. പുറത്തുനിന്നുള്ള പൂട്ട് തകര്‍ത്തുവെങ്കിലും അകത്ത് ഇരുമ്പുഗ്രില്ല് ഉണ്ടായിരുന്നതിനാല്‍ മോഷ്ടാവിന് വീടിനുള്ളില്‍ പ്രവേശിക്കുവാന്‍ കഴിഞ്ഞില്ല. തൊട്ടടുകത്ത നാഗത്തുങ്കല്‍ കുട്ടപ്പന്റെ വീട്ടിലും പൂപ്പിള്ളി മഠത്തില്‍ മഹേഷിന്റെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു.
22.5 പവനും 2ലക്ഷം രൂപയും നഷ്ടപ്പെട്ട ജോസ് ചെറിയാനും കുടുംബവും മലപ്പുറത്തുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങി വന്നതിനുശേഷം സ്വര്‍ണാഭരണങ്ങള്‍ ബെഡ്ഡില്‍ ഊരിവച്ചതിനുശേഷം മറ്റൊരുമുറിയില്‍ ഉറങ്ങുകയായിരുന്നു. സ്വര്ണാഭരങ്ങല് ഊരി വച്ചിരുന്ന മുറിയിലുണ്ടായിരുന്ന മേശയില്‍ നിന്നുമാണ് 2 ലക്ഷം രൂപയും കവര്‍ന്നത്. ദീര്‍ഘയാത്ര കഴിഞ്ഞുവന്ന ക്ഷീണത്തില്‍ ഉറങ്ങുകയായിരുന്ന കുടുംബാംഗങ്ങള്‍ രാവിലെ 7ന് ഉണര്ന്നപ്പോളാണ് മോഷണവിവരം അറിയുന്നത്. ഉടനെ രാമപുരം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജോസിന്റെ ഭാര്യ വിദേശത്ത് ജോലിയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പാണ് നാട്ടിലെത്തിയത്.
മോഷണം നടന്ന വീട്ടില്‍ കോട്ടയത്തുനിന്നും വിരലടയാള വിദഗ്ദ്ധര്‍ എത്തി പരിശോധന നടത്തി. ഏതാനും നാളുകളായി രാമപുരത്തും പരിസരപ്രദേശങ്ങളിലും മോഷണം പതിവായിരിക്കുകയാണ്. ലക്ഷങ്ങള്‍ വിലമതിക്കുന്ന വിഗ്രഹം കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷണം പോയിട്ട് ചുരുങ്ങിയ നാളുകളേ ആയിട്ടുള്ളൂ. പിഴക് സ്റ്റേറ്റ് ബാങ്ക് ശാഖയിലും അടുത്ത നാളില്‍ മോഷണം നടന്നിരുന്നു. എന്നാല്‍ ഒരു മോഷണങ്ങളിലെ പ്രതികളെപ്പോലും കണ്ടെത്തുവാന്‍ പൊലീസിനു കഴിഞ്ഞില്ല. തുടര്‍ച്ചയായി വന്‍ മോഷണങ്ങളും വ്യാപകമോഷണശ്രമങ്ങളും നടന്നുവരുന്നതിനാല്‍ ജനങ്ങള്‍ ആശങ്കാകുലരാണ്. ഹൈടെക് മോഷണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
സംശയം തോന്നുന്നവരെ ചോദ്യം ചെയ്യുവാന്‍ കസ്റ്റഡിയിലെടുത്താലും ചോദ്യം ചെയ്യാന്‍ പരിമിതികള്‍ ഉള്ളതുകൊണ്ടാണ് കേസ് തെളിയിക്കന്‍ പറ്റാതെ വരുന്നത് എന്ന് പോലീസ് പറയുന്നു. കഴിഞ്ഞ രാത്രിയിലും പൊലീസ് വ്യാപകമായ രാത്രികാല പട്രോളിംഗ് നടത്തിയിട്ടും മോഷണം നടന്നത് പൊലീസിനെ ആശ്ചര്യപ്പെടുത്തുകയാണ്. കള്ളന്മാരെ ഉടനെ പിടികൂടാനുള്ള എല്ലാ നടപടികളും സ്വകരിച്ചതായി രാമപുരം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അഗസ്റ്റിന് ജോസഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: