അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയനേതാക്കള്‍ ഇന്ത്യയില്‍ വിരളമാണ്. കേന്ദ്രത്തിലെ കല്‍ക്കരി വിവാദവും കേരളത്തിലെ സരിതോര്‍ജ വിവാദവും ഈ സത്യത്തിന് അടിവരയിടുന്നു. ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വല്‍ക്കരണം അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ട്, സിറ്റിംഗ് എംപിമാരോ എംഎല്‍എമാരോ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കോടതി ശിക്ഷ വിധിക്കുന്ന ദിവസം മുതല്‍ പാര്‍ലമെന്റ്-നിയമസഭാ അംഗത്തിന് അയോഗ്യരാകുമെന്ന സുപ്രീംകോടതി വിധി നിര്‍ണായകമാണ്. ജനപ്രാതിനിധ്യ നിയമത്തിലെ 8( 4) വകുപ്പ് അനുസരിച്ച് ഇങ്ങനെ ശിക്ഷിക്കപ്പെട്ടാല്‍ മൂന്ന് മാസത്തിന് ശേഷമേ അയോഗ്യത ഉണ്ടാകുമായിരുന്നുള്ളൂ. ഇപ്പോള്‍ പാര്‍ലമെന്റും അസംബ്ലിയും സംശുദ്ധമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതിവിധി പ്രസ്താവിച്ചിരിക്കുന്നതെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. പാര്‍ലമെന്റിലായാലും നിയമസഭയിലായാലും ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. ക്രിമിനല്‍വല്‍ക്കരിക്കപ്പെട്ട സഭ എങ്ങനെ ജനോപകാരപ്രദമായ നടപടികള്‍ എടുക്കും? നിയമസഭകളിലും പാര്‍ലമെന്റിലും മൂന്നിലൊന്ന് പേരും ഏതെങ്കിലും കേസില്‍ പ്രതികളാണ്, അസോസിയേഷന് ഓഫ് ഡെമോക്രാറ്റിക് റിഫോംസ്, നാഷണല്‍ ഇലക്ഷന് വാച്ച് എന്നീ സംഘടനകള്‍ ഈ വിഷയത്തില്‍ പഠനം നടത്തിയപ്പോള്‍ 1460 ജനപ്രതിനിധികളില്‍ 688 പേരും ഗുരുതരമായ കുറ്റംചെയ്തവരാണ്. 162 ലോക്സഭാംഗങ്ങള്ക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.
സുപ്രീംകോടതിവധിപ്രകാരം ക്രിമിനല്‍കേസുകളില്‍ ശിക്ഷിക്കപ്പെട്ടാല്‍ അന്നുമുതല്‍ ജനപ്രതിനിധി അയോഗ്യനാകും. അപ്പീല്‍ പരിരക്ഷ നല്കാന് പാര്‍ലമെന്റിന് അധികാരവുമില്ല. കേരളത്തിലെ 67 എംഎല്‍എമാരും ഏഴ് എംപിമാരും വിവിധ കേസുകളില്‍ പ്രതികളാണെന്ന് ഇലക്ഷന് വാച്ച് കണ്ടെത്തിയിട്ടുണ്ട്. ലോക്സഭയിലും നിയമസഭകളിലും മൂന്നില്‍ ഒരു ഭാഗം ക്രിമിനലുകളാണ്. ഇതില്‍ 14 ശതമാനം ഗുരുതരമായ കുറ്റങ്ങള്‍ ആരോപിക്കപ്പെടുന്നവരാണ്. ഝാര്‍ഖണ്ഡ്, ബീഹാര്‍, ഉത്തര്‍പ്രദേശ് മുതലായ സംസ്ഥാനങ്ങളിലാണ് ക്രിമിനല്‍ രാഷ്ട്രീയം തഴച്ചുവളരുന്നത്. കൊടും ക്രിമിനലായ ഫൂലന്‍ദേവി പോലും പാര്‍ലമെന്റംഗമായി. രാജ്യത്തെ നിയമനിര്‍മ്മാണസഭകളില്‍ 31 ശതമാനം ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണെങ്കില്‍ അത്തരക്കാര്‍ ഉള്‍പ്പെടുന്ന സഭകള്‍ക്ക് ജനോപകാരപ്രദമായ നിയമങ്ങള്‍ പാസാക്കുവാന്‍ സാധിക്കുമോ? കുറ്റവാളികള്‍ നിയമസഭാംഗമായി അതിന്റെ സുരക്ഷിതത്വത്തില്‍ ക്രിമിനല്‍ കുറ്റങ്ങള്‍ തുടരും. നിലവിലുള്ള എംപിമാര്‍ക്കെതിരെ 522 ക്രിമിനല്‍ കേസുകളുണ്ട്. കുറ്റവാളികളെ നിയമസഭയിലെത്തിച്ച് അവരില്‍ക്കൂടി കാര്യങ്ങള്‍ സാധിക്കുക എന്ന ദുരുദ്ദേശവും ഇതിന് പിറകിലുണ്ട്. നിയമനിര്‍മ്മാണസഭകളെ സംശുദ്ധമാക്കുക എന്ന ഉദ്ദേശ്യം ഇപ്പോഴത്തെ സുപ്രീംകോടതി വിധിയ്ക്ക് പിന്നിലുണ്ടെങ്കിലും ഈ വിധിയുടെ പ്രത്യാഘാതം ഗുരുതരമായിരിക്കും. രാഷ്ട്രീയവൈരാഗ്യം തീര്‍ക്കാന്‍ ഏത് കേസും ദുരുപയോഗിക്കാവുന്ന ഒരു അവസ്ഥ ഇതുവഴി സംജാതമാകും. വിചാരണക്കോടതിവിധിയെ സ്വാധീനിക്കാവുന്ന സാഹചര്യം അസാധാരണമൊന്നുമല്ലല്ലോ.
ഈ വിധി ജനങ്ങള്‍ പൊതുവെ സ്വാഗതം ചെയ്യും. പാമോലിന്‍ കേസ്, ലാവ്ലിന് കേസ് മുതല്‍ സോളാര്‍ തട്ടിപ്പ് കേസില്‍വരെ രാഷ്ട്രീയനേതാക്കള്‍ പ്രതികളാണ്. അത്തരം കേസുകള്‍ ഇപ്പോള്‍ കോടതികളിലുണ്ട്. ഈ വിധിപ്രകാരം കീഴ്ക്കോടതിയില്‍നിന്ന് വിധി വന്നാല്‍ സഭാംഗത്വം നഷ്ടപ്പെടും. തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി ചെലവാക്കുന്ന പണത്തിന്റെ കണക്കുകള്‍ പരിശോധനാവിധേയമാണ്. പൈസ കൊടുത്തും ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും സഭയിലെത്തുന്ന നിരവധിപേരുണ്ട്. ജാതി, മതം, മസില്‍പവര്‍ മുതലായവയും തെരഞ്ഞെടുപ്പ് ജയിക്കുന്നതില്‍ പ്രധാന ഘടകങ്ങളാണ്. പൊതുതെരഞ്ഞെടുപ്പിന് ഇനി ഏകദേശം ഒരു വര്‍ഷം മാത്രമാണുള്ളത്. ഇപ്പോഴത്തെ വിധിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടികള്‍ക്ക് സംശുദ്ധ രാഷ്ട്രീയക്കാരെ തേടി അലയേണ്ടിവരും എന്നുറപ്പാണ്. വിധിക്കെതിരെ അപ്പീല്‍ നല്കാന് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. വിധി പഠിച്ചശേഷം അപ്പീല്‍ നല്‍കണോ എന്ന് തീരുമാനിക്കുമെന്നാണ് നിയമമന്ത്രി കപില്‍ സിബലിന്റെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: