ചെന്നൈ: തമിഴ്നാട്ടില്‍ ഉയര്‍ന്ന ജാതിയിലുള്ള പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയും പിന്നീട് മരണപ്പെടുകയും ചെയ്ത ഇളവരശന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.
ശനിയാഴ്ച പോസ്റ്റു മോര്‍ട്ടം നടക്കും. ഇളവരശന്റെ മൃതദേഹം കണ്ടെത്തിയ ധര്‍മ്മപുരി റെയില്‍വേ ട്രാക്ക് സന്ദര്‍ശിച്ച ശേഷം ഫോറന്‍സിക് വിദഗ്ദ്ധര്‍ നല്കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്.
ജൂലായ് നാലിനായിരുന്നു ഇളവരശന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. ധര്‍മപുരി ജില്ലയിലെ നൈകന്‍കോട്ടയിലെ നതാം കോളനിവാസിയായ ദളിതനായ ഇളവരശന് ഉയര്‍ന്ന ജാതിയിലെ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചത് ഇരു സമുദായങ്ങള്‍ക്കിടയിലും സംഘര്‍ഷത്തിന് വഴിവച്ചിരുന്നു.
കഴിഞ്ഞ നവംബറിലായിരുന്നു വണ്ണിയാര്‍ സമുദായത്തിലെ ദിവ്യയുമായി വിവാഹം. തുടര്‍ന്ന് ദിവ്യയുടെ പിതാവ് നാഗരാജന് ആത്മഹത്യ ചെയ്തു. മിശ്രവിവാഹത്തിനെതിരെ എസ് രാമദോസ്, മുന്‍ കേന്ദ്രമന്ത്രി അന്‍പുമണി എന്നിവരുടെ നേതൃത്വത്തില്‍ പിഎംകെ ശക്തമായ കാമ്പയിന് സംഘടിപ്പിക്കുകയും ജാതിസംഘര്‍ഷം ഉടലെടുക്കുകയും ചെയ്തു.
നതാം കോളനിയിലെ നൂറുകണക്കിന് വീടുകള്‍ തീവച്ച് നശിപ്പിക്കുകയും കൊള്ളയടിക്കുകയും ചെയ്തു. ജൂണ്‍ ഏഴിന് ദിവ്യയുടെ മാതാവ് മദ്രാസ് ഹൈകോടതിയില്‍ നല്കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ദിവ്യ ഹാജരാവുകയും മാതാവിനൊപ്പം താല്‍ക്കാലികമായി താമസിക്കുകയാണെന്ന് കോടതിയില്‍ വ്യക്തമാക്കുകയും ചെയ്തു.
ജൂലായ് മൂന്നിന് കോടതിയില്‍ ഹാജരായ ദിവ്യ ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്ന് അറിയിച്ചിരുന്നു. പിന്നാലെയാണ് ഇളവരശന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: