ന്യൂദല്‍ഹി: ക്രിമിനല്‍ കുറ്റവാളികള്‍ക്ക് പാര്‍ലമെന്റ്-നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കന്നതിനു വിലക്കേര്‍പ്പെടുത്തി സുപ്രീംകോടതി ഉത്തരവ്. നിലവിലെ അംഗങ്ങളായവരെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിച്ചാല്‍ അവരുടെ അംഗത്വം റദ്ദാകുമെന്നും ഉത്തരവുണ്ട്. കോടതി വിധി ഇന്നലെ മുതല്‍ പ്രാബല്യത്തിലായി.
ക്രിമിനല്‍കേസുകളില്‍ പ്രതികളായി ശിക്ഷിക്കപ്പെട്ടവര്‍ക്ക് പരിരക്ഷ നല്കുന്ന ജനപ്രാതിനിധ്യനിയമത്തിലെ ചട്ടം 8(4) റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി നിര്‍ണ്ണായക ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഏതെങ്കിലും കോടതി രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലാവധി ശിക്ഷ വിധിച്ചാല്‍ നിയമസഭാ-പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് അംഗത്വം നഷ്ടമാകുമെന്നും ജസ്റ്റിസ് എ.കെ പട്നായിക് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
നിലിവില്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ഉയര്‍ന്ന കോടതികളില്‍ അപ്പീല്‍ നല്‍കിയവര്‍ക്ക് ഈ വിധി ബാധകമല്ല. എന്നാല്‍ പുതിയ വിധിയോടെ ഇനി കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ അംഗത്വം സ്വാഭാവികമായും റദ്ദാക്കപ്പെടും. അപ്പീല്‍ നല്കുന്നതുകൊണ്ട് കേസിലെ ശിക്ഷയില്‍നിന്നും രക്ഷപ്പെടാമെങ്കിലും അംഗത്വം നഷ്ടമാകും. ജയിലില്‍ കഴിയുന്നവര്‍ക്ക് മത്സരിക്കാനാവില്ലെന്നും ഇവര്‍ക്ക് വോട്ട് ചെയ്യുന്നതിന് അവകാശമില്ലെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
നിയമനിര്‍മ്മാണ സഭയില്‍ അംഗമായ ആളെന്ന നിലയില്‍ ക്രിമിനല്‍കേസുകളില്‍ ശിക്ഷിക്കപ്പെട്ടാലും അപ്പീല്‍ നല്കുകയാണെങ്കില് അയോഗ്യനാവില്ലെന്നായിരുന്നു ജനപ്രാതിനിധ്യ നിയമത്തിലെ 8(4) ചട്ടത്തില്‍ പറയുന്നത്. ഈ ചട്ടമാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. വളരെയധികം പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിധി ഉണ്ടാകുന്നത് തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ കോടതിയില്പ്രതിരോധ നിലപാടുമായി രംഗത്തെത്തിയിരുന്നെങ്കിലും ജസ്റ്റിസുമാരായ എ.കെ.പട്നായിക്,എസ്.ജെ.മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ച് സര്‍ക്കാര്‍ വാദങ്ങള്‍ തള്ളി.
ലില്ലി തോമസ്, എന്‍ജിഒ ആയ ലോക് പ്രഹാരി സെക്രട്ടറി എസ്.എന്‍ ശുക്ല എന്നിവര്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഉത്തരവുണ്ടായിരിക്കുന്നത്. ക്രിമിനലുകള്‍ എംപിമാരും എംഎല്‍എമാരും ആകുന്നത് തടയണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു ഹര്‍ജികള്‍. ജനപ്രാതിനിധ്യ നിയമത്തില്‍ ജനപ്രതിനിധികള്‍ക്ക് സവിശേഷ അധികാരം നല്കുന്ന 8(4) ചട്ടം രാഷ്ട്രീയത്തിലെ ക്രിമിനലുകളെ വളര്‍ത്താന്‍ സഹായിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇവരുടെ വാദം ശരിവെച്ചുകൊണ്ടാണ് സുപ്രധാനമായ വിധി കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
നിലവിലെ ലോക്സഭാംഗങ്ങളില്‍ 162 പേര് ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇതില്‍ 76 പേര് കൊലപാതകം,കൊള്ള തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ പ്രതികളായവരാണ്. 2004ലെ ലോക്സഭയേക്കാള്‍ ക്രിമില്‍ കേസുകളില്‍ പ്രതികളായവരുടെ എണ്ണത്തില്‍ 2009ലെ ലോക്സഭ റെക്കോര്‍ഡിട്ടിരുന്നു. 2004ല്‍ 128 പേരായിരുന്നു ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ട എംപിമാര്‍. ഇതില്‍ 58 പേര് ഗുരുതര കുറ്റകൃത്യങ്ങളില്‍ പ്രതിചേര്‍ക്കപ്പെട്ടവരും. 26 ശതമാനം വര്‍ദ്ധനവാണ് ക്രിമിനലുകളായ ലോക്സഭാംഗങ്ങളുടെ എണ്ണത്തില്‍ ഉണ്ടായത്. ഇതേ തുടര്‍ന്നാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: