ന്യൂദല്‍ഹി: ബോധ്ഗയ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇന്ത്യന്‍ മുജാഹിദീന്റെ ട്വിറ്റര്‍ സന്ദേശമെത്തിയത് പാക്കിസ്ഥാനില്‍ നിന്നെന്നു സൂചന. ട്വിറ്റര്‍ സന്ദേശം അയച്ചത് ക്യാനഡയില് നിന്നായിരുന്നുവെന്നാണ് ആദ്യം അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചത്.
സന്ദേശത്തിന്റെ ഉറവിടം സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘം അമേരിക്കയുടെ സഹായം തേടിയിരുന്നു. എന്നാല്‍ സ്ഫോടനത്തിനു പിന്നില്‍ ഇന്ത്യന്‍ മുജാഹിദീനാണെന്നു തീര്ച്ചപ്പെടുത്താനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതേസമയം ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് എന്ന് അവകാശപ്പെട്ട അക്കൗണ്ട് ട്വിറ്റര്‍ നീക്കം ചെയ്തു. ബോധ്ഗയ സ്ഫോടനം നടക്കുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. അക്കൗണ്ടില്‍ നിന്നുള്ള ആദ്യ ട്വീറ്റ് മുംബൈ സ്ഫോടനം സംബന്ധിച്ചുള്ള മുന്നറിയിപ്പാണ്.
മറ്റൊരു ഭീകരാക്രമണത്തിന് അവസരം കൊടുക്കാതിരിക്കാന്‍ മുംബൈ പോലീസും കേന്ദ്ര സുരക്ഷാ ഏജന്‍സികളും വന്‍ സുരക്ഷാ ക്രമീകരണങ്ങളും ജാഗ്രതയുമാണ് മുംബൈയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: