അഹമ്മദാബാദ്: കൗസര്‍ബി വധക്കേസില്‍ തെളിവുകള്‍ കണ്ടെത്താനാകാതെ സിബിഐ കുഴയുന്നു. കൗസര്‍ബിയുടെ മൃതദേഹം മറവുചെയ്തതായി സിബിഐ കണ്ടെത്തിയ സ്ഥലത്തുനിന്ന് ശേഖരിച്ച മണ്ണില്‍ ശരീരാവശിഷ്ടത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്താന്‍ കഴിയാതായതോടെയാണ് സിബിഐ പ്രതിസന്ധിയിലാകുന്നത്. ജര്‍മനിയിലെ അത്യാധുനിക സൗകര്യങ്ങളുള്ള ഫോറന്‍സിക് ലാബിലാണ് മണ്ണിന്റെ സാമ്പിള്‍ പരിശോധനയേക്ക് അയച്ചത്.
2005ല്‍ ഗുജറാത്ത് പോലീസുമായുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട ഭീകരന് സൊറാബുദ്ദീന്‍ ഷെയ്ഖിന്റെ ഭാര്യയാണ് കൗസര്‍ബി. ഗുജറാത്ത് പോലീസ് സംഘത്തിലെ ചിലര്‍ ചേര്‍ന്ന് കൗസര്‍ബിയെ മാനഭംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയെന്നാണ് സിബിഐ ചാര്‍ജ് ചെയ്തിരിക്കുന്ന കേസ്. സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ സംഭവം അന്വേഷിക്കുന്ന സിബിഐസംഘം 2010ലാണ് പോലീസിനെതിരെ കൗസര്‍ബിയെ കൊലപ്പെടുത്തിയെന്ന കേസ്ചുമത്തിയത്.
ബലാത്സംഗത്തിനുശേഷം കൊലപ്പെടുത്തിയ കൗസര്‍ബിയെ സബര്‍മതി തീരത്തുള്ള ഇല്ലോള് എന്ന സ്ഥലത്ത് കുഴിച്ചിട്ടതായാണ് സിബിഐ കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഈസ്ഥലത്തുനിന്നും ശേഖരിച്ച മണ്ണില്‍ മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയാതായതോടെ അന്വേഷണസംഘം പ്രതിസന്ധി നേരിടുകയാണ്. 2012 ഫെബ്രുവരിയിലാണ് മണ്ണ് ലബോറട്ടറി ടെസ്റ്റുകള്‍ക്കും ഡിഎന്‍എ പരിശോധനയ്ക്കുമായി ജര്‍മനിയിലെ കൊളോണിലുള്ള ലാബിലേക്ക് അയച്ചത്. ഇതില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ ഇല്ല എന്ന റിപ്പോര്‍ട്ട് കഴിഞ്ഞദിവസം സിബിഐക്ക് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: