ന്യൂദല്‍ഹി: രൂപയുടെ മൂല്യം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രായത്തില്‍നിന്നും മന്‍മോഹന്‍സിങ്ങിന്റെ പ്രായത്തിലേക്ക് കുതിക്കുകയാണെന്ന് ബിജെപിയുടെ പരിഹാസം.
‘എന്‍ഡിഎ സര്‍ക്കാര്‍ 2004ല്‍ അധികാരത്തില്‍ നിന്നും മാറുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ നിലവിലെ വയസ്സായിരുന്നു ഡോളറുമായുള്ള രൂപയുടെ വിനിമയ മൂല്യം. പത്തു വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം കൊണ്ട് രൂപയുടെ മൂല്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രായത്തിലെത്തി നില്‍ക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കാര്യക്ഷമതയില്ലായ്മ അതിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ വയസ്സോളം എത്തിക്കുന്ന നിലയിലാണ് കാര്യങ്ങള്‍ പോകുന്നത്.’ ബിജെപി നേതാവ് രവിശങ്കര്‍പ്രസാദ് പറഞ്ഞു.
രാജ്യത്തിന്റെ സാമ്പത്തിക രംഗം ഇത്രയധികം ഗുരുതരമായിട്ടും യുപിഎ സര്‍ക്കാര്‍ ഇപ്പോഴും പറയുന്നത് അടിത്തറ ശക്തമാണെന്നാണ്. പത്തുവര്‍ഷത്തെ ഏറ്റവും വലിയ തകര്‍ച്ചയെയാണ് സാമ്പത്തികരംഗം നേരിടുന്നത്. ഇന്ത്യയില്‍ നിക്ഷേപിച്ച പണമെല്ലാം അമേരിക്ക ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങള്‍ പിന്‍വലിക്കുകയാണ്. ഇന്ത്യക്കാര്‍ രാജ്യത്ത് നിക്ഷേപം നടത്താന്‍ മടിക്കുന്ന സാഹചര്യം ഉടലെടുത്തിട്ടുണ്ട്. ആഭ്യന്തര നിക്ഷേപവും ആഭ്യന്തര നീക്കിയിരിപ്പും ഉണ്ടെങ്കില്‍ മാത്രമേ സാമ്പത്തിക അടിത്തറ ഭദ്രമാണെന്ന് അവകാശപ്പെടാനാവൂ. നാണയപ്പെരുപ്പവും സാമ്പത്തിക കമ്മിയും മാത്രമാണ് ഇന്ത്യയില്‍ യുപിഎ ഭരണത്തിന്‍കീഴില്‍ വര്‍ധിച്ചിരിക്കുന്നതെന്നും രവിശങ്കര്‍പ്രസാദ് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ചുമാറിലെ ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് ഉടനടി സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും രവിശങ്കര്‍പ്രസാദ് ആവശ്യപ്പെട്ടു. അതിര്‍ത്തിയിലെ യഥാര്‍ഥ സാഹചര്യങ്ങള്‍ മൂടിവയ്ക്കുന്നതിനായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്തിനാണ്. പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കരമേനോനും കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയും ചൈനീസ് സന്ദര്‍ശനം നടത്തിയ സമയത്തും ഇന്ത്യയെ വെല്ലുവിളിക്കുന്ന നിലപാടുകളാണ് ചൈനീസ് സൈനികമേധാവികള്‍ നടത്തിയത്. ചൈനയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കുന്നതാണെന്നും ദുഖകരമായ സ്ഥിതിവിശേഷമാണിതെന്നും ബിജെപി കുറ്റപ്പെടുത്തി.
ഭീകരവാദവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. സിബിഐയും ഇന്റലിജന്‍സ് ബ്യൂറോയും തമ്മിലുള്ള ഭിന്നത രാജ്യതാത്പര്യത്തിനെതിരാണ്. കേസന്വേഷണത്തില്‍ എല്ലാഭാഗവും പരിശോധിക്കണമെന്ന നിരവധി വിധികള്‍ കോടതികള്‍ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇസ്രത്ജഹാന് കേസില്‍ കൊല്ലപ്പെട്ടവരുടെ ഭീകരബന്ധത്തെപ്പറ്റി അന്വേഷിക്കാന്‍ സിബിഐ തയ്യാറാകുന്നില്ല. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ എല്ലാ രാഷ്ട്രീയ ഇടപെടലുകളും സിബിഐ ഇല്ലാതെ പൂര്‍ണമാകുന്നില്ല എന്നതാണ് സ്ഥിതിവിശേഷമെന്നും രവിശങ്കര്‍പ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: