ന്യൂദല്‍ഹി: സപ്തംബറോടുകൂടി കേദാര്‍നാഥ് ക്ഷേത്രത്തിലേയ്ക്കുള്ള ഗതാഗതം പുനഃസ്ഥാപിക്കുമെന്ന് ഗതാഗത മന്ത്രി ഓസ്കര് ഫെര്‍ണാണ്ടസ്. ഉത്തരാഖണ്ഡിലെ വെള്ളപ്പൊക്കക്കെടുത്തിയെത്തുടര്ന്ന് സംസ്ഥാനത്തെ ബന്ധിപ്പിച്ച് കടന്നുപോകുന്ന എല്ലാ ദേശീയ പാതകളെയും കേദാര്‍ നാഥ് ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളെയും സപ്തംബറോടുകൂടി ഗതാഗതയോഗ്യമാക്കും.
ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ കേടുപാടുകള്‍ നീക്കേണ്ട റോഡുകള്‍ എവിടെയൊക്കെയാണെന്നും പുതുതായി നിര്‍മിക്കേണ്ടവ എവിടെയൊക്കെയെന്നുമുള്ളതിന്റെ രൂപരേഖ തയ്യാറാക്കി ഒന്നുരണ്ട് മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി ഓസ്കര് ഫെര്‍ണാണ്ടസ് അറിയിച്ചു. കേദാര്‍നാഥ് ക്ഷേത്രത്തിലേക്കുള്ള റോഡുകളെല്ലാം സപ്തംബറില്‍ പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡില്‍ ജൂണ്‍ 16 നും 17 നുമുണ്ടായ ശക്തമായ പ്രളയക്കെടുതിയില്‍ നൂറുകണക്കിന് പേര് മരിച്ചിരുന്നു. മഴയും വെള്ളപ്പൊക്കവും ഹിമാചല്‍ പ്രദേശിനേയും ബാധിച്ചു. റോഡുകളെല്ലാം താറുമാറായതിനെത്തുടര്‍ന്ന് രുദ്രപ്രയാഗ്, ചാമോലി, ഉത്തരകാശി ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തേയും ബാധിച്ചു.
ഉത്തരാഖണ്ഡിലെ കാലവര്‍ഷക്കെടുതി ബാധിച്ച പ്രദേശങ്ങളില്‍ വ്യോമമാര്‍ഗമാണ് ഭക്ഷണം എത്തിച്ചിരുന്നത്. സംസ്ഥാനത്തിന്റെ പ്രശ്നബാധിത പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. ഇവിടുത്തെ സ്ഥിതിഗതികളെക്കുറിച്ച് ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷനു(ബിആര്ഒാമായി ആശയവിനിമയം നടത്തിയതായും അദ്ദേഹം പറഞ്ഞു.ഹിമാലയന്‍ തീര്‍ത്ഥാടനം സപ്തംബര്‍ 30ഓടെ പുനരാരംഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയും വ്യക്തമാക്കി. ഇതാദ്യമായാണ് സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് സ്ഥിരീകരണം നടത്തുന്നത്.
ഗംഗോത്രി, യമുനോത്രി, ബദ്രിനാഥ് എന്നിവിടങ്ങളിലേക്കുള്ള യാത്ര സെപ്റ്റംബര്‍ അവസാനം പുനരാരംഭിക്കും. ഇതിലേക്കായി ദേശീയ ദുരന്ത നിവാരണ സേന തീവ്രയത്നം നടത്തുന്നുണ്ട്, ബഹുഗുണ പറഞ്ഞു. പുണ്യസ്ഥാനങ്ങള്ക്കു സമീപത്തെ റോഡുകളിലെ അവശിഷ്ടങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്യുകയാണ്. കേദാര്‍നാഥിലെ അവശിഷ്ട നിര്‍മാര്‍ജന പ്രവര്‍ത്തനം പത്തു ദിവസത്തിനകം പൂര്‍ത്തിയാക്കും.റോഡുകള്‍ യഥാസമയം പുനര്‍നിര്‍മിക്കാമെന്ന് ബിആര്‍ഒ ഉറപ്പുനല്‍കിയതായും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: