പാറ്റ്ന: ബോധഗയ ഭീകരാക്രമണത്തിലും ബഗാഹ വെടിവെയ്പ്പിലും പ്രതിഷേധിച്ച് ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുശീല്‍ മോദി 24 മണിക്കൂര്‍ നിരാഹാരസമരം ആരംഭിച്ചു. പാറ്റ്നയിലെ ഗാന്ധി മൈതാന്‍ പോലീസ് സ്റ്റേഷനു സമീപത്തെ ശ്രീകൃഷ്ണ മെമ്മോറിയല്‍ ഹാളില്‍ ആരംഭിച്ച നിരാഹാരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ മംഗള്‍ പാണ്ഡെയടക്കമുള്ള നേതാക്കളും പങ്കു ചേര്‍ന്നിട്ടുണ്ട്. ജൂണില്‍ ബഗാഹയിലുണ്ടായ വെടിവെയ്പ്പില്‍ താരു ഗോത്ര വര്‍ഗക്കാരായ ആറു പേരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച മഹാബോധി ക്ഷേത്രത്തില്‍ നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റിരുന്നു.
പ്രതിഷേധ സമരത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു സര്‍ക്കാരിനെ മോദി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബഗാഹയില്‍ പോലീസ് നടപടിക്ക് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷംവീതം നഷ്ടപരിഹാരം നല്‍കാത്ത സര്‍ക്കാരിന്റെ നിലപാട് ക്രൂരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ നല്കിയ മുന്നറിയിപ്പ് കാര്യമായെടുത്ത് ജാഗ്രത പുലര്ത്തിയെങ്കില് മഹാബോധി ക്ഷേത്രത്തിലെ ഭീകരാക്രമണം തടയാനാവുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: