ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ സെക്കന്തരാബാദില്‍ ഹോട്ടല്‍ തകര്‍ന്ന് 13 പേര് മരിച്ചു. 18 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.
രാഷ്ട്രപതി റോഡിലെ രണ്ടു നിലകളുള്ള സിറ്റി ലൈറ്റ് ഹോട്ടലാണ് ഇന്നലെ രാവിലെ തകര്‍ന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും 22 പേരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിച്ചു.
അപകടം നടക്കുമ്പോള്‍ 30 ഓളം തൊഴിലാളികള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. മരിച്ചവരില്‍ രണ്ട് പേര് ഒഡീഷാ തൊഴിലാളികളാണ്. നാല് പേര് ഹോട്ടല്‍ ജീവനക്കാരുമാണെന്ന് വ്യക്തമായിട്ടുണ്ട്. ഹോട്ടല്‍ ഉടമസ്ഥനെതിരെ പോലീസ് കേസേടുത്തു.
കെട്ടിടത്തിന്റെ കാലപ്പഴക്കമാണ് അപകട കാരണമെന്നറിയുന്നു. കെട്ടിടത്തിന് 80 വര്‍ഷം പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
തകര്‍ന്ന ഹോട്ടല്‍ ഉള്‍പ്പെടെ 57 കെട്ടിടങ്ങള്‍ സുരക്ഷിതമല്ലെന്ന് കാണിച്ച് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയവരെ ക്രയിന്‍ ഉപയോഗിച്ചാണ് സുരക്ഷാ പ്രവര്‍ത്തകര്‍ പുറത്തെത്തിച്ചത്. ഹൈദരാബാദ് മുനിസിപ്പില്‍ കോര്പ്പറേഷന് കമ്മീഷണര്‍ കൃഷ്ണാ ബാബു രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: