തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട സിനിമാ, സീരിയല്‍ താരം ശാലുമേനോന്റെ ജ്യാമ്യാപേക്ഷ ഇന്നു കോടതി പരിഗണിക്കും. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ശാലുവിനെ വിശദമായി ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ഡിസിആര്‍ബി ഡിവൈഎസ്പി റെജി ജേക്കബ് നല്കിയ കസ്റ്റഡി അപേക്ഷയും കോടതി ഇന്നു പരിഗണിക്കും.
ശാലുവിന് ബിജു വാങ്ങി നല്കിയ മുന്തിയ വസ്ത്രങ്ങളും ആഭരണങ്ങളും ആഡംബരകാറും കൂടാതെ പണവും ശാലുവിനു മാത്രം അറിയാവുന്ന ആരുടെയോ പക്കല്‍ സൂക്ഷിച്ചിരിക്കുന്നതായും പോലീസ് സംശയിക്കുന്നു. ഇവയെല്ലാം കണ്ടെടുക്കാനോ തെളിവ് ശേഖരിക്കാനോ കഴിഞ്ഞില്ലെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. അതുകൊണ്ടാണ് ശാലുവിനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടു തരണമെന്ന് പോലീസ് ആവശ്യപ്പെടുന്നത്. തട്ടിച്ച പണത്തില്‍ നിന്നും ബിജു ശാലുവിന് ഓരോ പവന് വീതമുള്ള മൂന്നു സ്വര്‍ണ നാണയങ്ങളും ഡയമണ്ട് പതിപ്പിച്ച ഒരു സ്വര്‍ണ മോതിരവും നവരത്ന കല്ലു പതിച്ച മറ്റൊരു മോതിരവും ഒരു സ്വര്‍ണ വളയും സ്വര്‍ണ മാലയും സമ്മാനിച്ചിരുന്നു.
ചങ്ങനാശ്ശേരിയില്‍ ശാലു പുതുതായി പണികഴിപ്പിച്ച ആഡംബര വീടിനും അരവിന്ദാക്ഷ മേനോന് മെമ്മോറിയല്‍ ഡാന്‍സ് സ്കൂളിനും പണം നല്‍കിയത് ബിജുവായിരുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു പ്രതിയായത് സ്വിസ് സോളാറിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന നിലയിലായിരുന്നു. തിരുവനന്തപുരത്തു ബിജു രാധാകൃഷ്ണന് ആരംഭിച്ച സ്വിസ് സോളാര്‍ എന്ന സ്ഥാപനത്തില്‍ ശാലുവായിരുന്നു ബിജുവിന് കൂട്ടാളിയായി പ്രവര്‍ത്തിച്ചത്. ഇടപ്പഴിഞ്ഞിയിലുള്ള ഡോക്റ്റര്‍ മാത്യു തോമസിന്റെ പരാതിയിലും ശാലു പ്രതിയാക്കപ്പെട്ടത് കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന സ്ഥാനം വഹിച്ചിരുന്നതു കൊണ്ടാണ്. പത്രപരസ്യം കണ്ടാണ് ഡോ. മാത്യു തോമസ് ബിജുരാധാകൃഷ്ണനെ സമീപിച്ചത്. ഡോക്റ്ററുടെ വീട്ടിലെ കേടായിരുന്ന സോളാര്‍ പാനല്‍ മാറ്റി സ്ഥാപിക്കാനായി ബിജു രാധാകൃഷ്ണന് ഡോക്റ്ററില്‍ നിന്നും 1,60,000 രൂപ വാങ്ങിയിരുന്നു. തുടര്‍ന്ന് ഡോക്റ്ററുടെ വിശ്വാസം ആര്‍ജിച്ച ബിജു തമിഴ്നാട്ടിലെ മുപ്പന്തലില്‍ ആറ് വിന്‍ഡ് മില്ലുകള്‍ സ്ഥാപിച്ചു കൊടുക്കാമെന്നു പറഞ്ഞാണ് 28 ലക്ഷം രൂപ കൂടി തട്ടിയെടുത്തത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: