ന്യൂദല്‍ഹി: സൈന്യത്തിലെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി അതിര്‍ത്തിസേനയില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കുന്നു.
ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നിന്ന് അനുമതി ലഭിച്ചു. അസിസ്റ്റന്റ് കമാന്‍ഡന്റ് റാങ്കിലേക്ക് 25 വയസുവരെയുള്ളവരെ നേരിട്ട് നിയമിക്കാനാണ് നീക്കമെന്നറിയുന്നു. പാക്കിസ്ഥാന്-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ട്രൂപ്പിനെ നയിക്കുക എന്നതായിരിക്കും ഇവരുടെ ആദ്യനിയോഗമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള സൂചനകള്‍.
സിആര്‍പിഎഫിലും സിഐഎസ്എഫിലും നിലവില്‍ ഉയര്‍ന്ന പദവികളില്‍ സ്ത്രീകളുണ്ട്. എന്നാല്‍ ആഭ്യന്തരസുരക്ഷയില്‍ മാത്രമാണ് ഇവര്‍ സുപ്രധാനപങ്ക് വഹിക്കുന്നത്. അതിര്‍ത്തി സുരക്ഷ പോലുളള ചുമതലകളില്‍ വനിതാ ഓഫീസര്‍മാരുടെ പങ്ക് കുറവാണ്. ഇതാദ്യമായാണ് നിര്‍ണ്ണായക തീരുമാനങ്ങളെടുക്കേണ്ട ഓഫീസര്‍ റാങ്കുകളിലേക്ക് അതിര്‍ത്തി സേനയില്‍ കൂടുതല്‍ വനിതാ ഓഫീസര്‍മാരെ നിയോഗിക്കാനുള്ള നടപടി. രാജ്യത്തിന് വിവിധ വനിതാ ട്രൂപ്പുകളുണ്ടായിരുന്നിട്ടും ആക്രമണസാധ്യത കൂടുതലുള്ള അതിര്‍ത്തിമേഖലയില്‍ വനിതാ കമാന്‍ഡേഴ്സിന്റെ അഭാവം പ്രകടമായിരുന്നു.
വനിതാ ഓഫീസര്‍മാരുടെ റിക്രൂട്ട്മെന്റ് ഡിസംബറോടെ പൂര്‍ത്തിയാക്കി അടുത്തവര്‍ഷത്തോടെ ഇവര്‍ സേവനത്തില്‍ പ്രവേശിക്കുമെന്നാണ് കരുതുന്നത്. ബിഎസ്എഫില്‍ 110 പുതിയ ഓഫീസര്‍മാരെ നിയമിക്കാനുള്ള അനുവാദം ലഭിച്ചിട്ടുണ്ട്. സിആര്‍പിഎഫില്‍ 138 പേരെയും സിഐഎസ്എഫില്‍ 56 പേരെയും നിയമിക്കും.
യുപിഎസ് സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെറിറ്റനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ്. അസിസ്റ്റന്റ് കമാന്‍ഡന്റായി സേവനത്തില്‍ പ്രവേശിക്കുന്ന ഇവര്‍ക്ക് ഭാവിയില്‍ ഡപ്യൂട്ടി കമാന്‍ഡന്റ് അല്ലെങ്കില്‍ ഒരു ബറ്റാലിയന്റെ ചുമതലയുള്ള കമാന്‍ഡന്റ് എന്നി പദവികളിലേക്ക് ഉദ്യോഗക്കയറ്റം ലഭിക്കും.
സ്ത്രീസാന്നിധ്യമുണ്ടെങ്കിലും അതിര്‍ത്തി സേനകളായ ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിലും സശസ്ത്ര സീമാ ബലിലും നിര്‍ണ്ണായക പദവികളില്‍ വനിതകളില്ല.
2009ലാണ് ബിഎസ്എഫ് ദൈനംദിന സുരക്ഷാചുമതലകള്‍ക്കായി വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയമിച്ചു തുടങ്ങിയത്. നിലവില്‍ എഴുന്നൂറോളം സ്ത്രീകള്‍ ഈ ചുമതല നിര്‍വഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: