ന്യൂദല്‍ഹി: വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യം(എന്‍ഡിഎ) മുന്‍തൂക്കം നേടുമെന്ന് ദ വീക്ക്-ഹന്‍സ സര്‍വ്വേ. 197 സീറ്റുകള്‍ നേടി എന്‍ഡിഎ ഏറ്റവും വലിയ മുന്നണിയാകുമെന്നാണ് സര്‍വ്വേഫലം. രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യത ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിക്കാണെന്നും സര്‍വ്വേ കണ്ടെത്തി.
മത സൗഹാര്‍ദം, ഭരണ സുസ്ഥിരത, സാമ്പത്തിക പുരോഗതി, ദരിദ്രരുടെ ഉന്നമനം, നീതി നിര്‍വഹണം, അഴിമതി നിരോധനം, വിലക്കയറ്റ നിയന്ത്രണം എന്നിവ ഉറപ്പാക്കുന്നതില്‍ എന്‍ഡിഎയാണു കൂടുതല്‍ അനുയോജ്യമെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതും ശ്രദ്ധേയമായി.
യുപിഎയ്ക്ക് 184 സീറ്റുകളും മറ്റിതര കക്ഷികള്‍ക്ക് 162 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ ഫലം പറയുന്നു. എന്നാല്‍ യുപിഎയ്ക്ക് വോട്ടിംഗ് ശതമാനത്തില്‍ വലിയ ഇടിവുണ്ടാകും. 2009ല്‍ 37.2 ശതമാനമായിരുന്ന വോട്ടിംഗ് ശതമാനം ഇത്തവണ 31.7 ശതമാനമായി കുറയും. എന്‍ഡിഎയുടെ വോട്ടിംഗ് ശതമാനം 23.3ല്‍ നിന്ന് ഇക്കുറി 26.7 ആയി ഉയരും.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പേര് പിന്തുണച്ചത് നരേന്ദ്രമോദിയെ ആണ്. സര്‍വ്വേയില്‍ പങ്കെടുത്ത 32 ശതമാനത്തിനും മോദിയോടാണ് പ്രിയം. ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് വിശേഷണം വാങ്ങിയ മന്മോഹന്സിങ്ങിനു പക്ഷേ രാഹുല്‍ ഗാന്ധിയേക്കാള്‍ പിന്തുണ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലഭിച്ചത് കൗതുകമായി. മന്‍മോഹന്‍സിങ്ങിനെ 15 ശതമാനം പേര് പിന്തുണയ്ക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്കു വെറും 13 ശതമാനത്തിന്റെ പിന്തുണ മാത്രമാണുള്ളത്.
സോണിയാഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് 8 ശതമാനം പേരാണ്. മൂന്നാംമുന്നണി നേതാക്കളില്‍ നിതീഷ്കുമാറിന് 3 ശതമാനത്തിന്റെ പിന്തുണ മാത്രമാണുള്ളത്. മായാവതിക്കും മമത ബാനര്‍ജിക്കും (4ശതമാനം വീതം) ഇഥില്ക്കൂടുതല് പിന്തുണയുണ്ട്. ഭരണരംഗത്തെ കാര്യക്ഷമതയാണു വോട്ടു നല്കുന്ന സ്ഥാനാര്‍ഥിയുടെ ഏറ്റവും വലിയ ഗുണമായി ഭൂരിപക്ഷം പേരും കാണുന്നത്. ഇതാണ് നരേന്ദ്രമോദി ഏറ്റവും പ്രീയപ്പെട്ട നേതാവാകാന്‍ കാരണമായത്. രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് 60 ശതമാനം പേരും അഭിപ്രായപ്പെട്ടു.
ദാരിദ്ര്യ നിര്‍മാര്‍ജനമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുന്നണികള്‍ തിരഞ്ഞെടുപ്പിനു മുന്‍പ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണമെന്ന് 60 % പേര് അഭിപ്രായപ്പെട്ടു.
പൊതുതെരഞ്ഞെടുപ്പ് നേരത്തേയാക്കുന്നതിനെ അധികമാരും അനുകൂലിക്കുന്നില്ല; അടുത്ത വര്‍ഷം മേയില്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് 74 % പേരുടെ അഭിപ്രായം. പാവപ്പെട്ട ജനങ്ങളുടെ പുനരുദ്ധാരണവും അടിസ്ഥാന സൗകര്യങ്ങളുടെ വികസനവുമാണ് സര്‍വ്വേയില്‍ പങ്കെടുത്ത 38 ശതമാനത്തിന്റേയും പ്രധാന ആവശ്യം. വിലക്കയറ്റവും വലിയ പ്രശ്നമായി സര്‍വ്വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: