ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മോഹനവാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി. വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയമപരമായി നിയന്ത്രിക്കാന്‍ കഴിയില്ല. ഇതിന് മാര്‍ഗരേഖ കൊണ്ടുവരികയാണ് വേണ്ടതെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.
തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ പെരുമാറ്റചട്ടത്തിന് കീഴില്‍ കൊണ്ടുവരുന്ന കാര്യം ആലോചിക്കണമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറോട് സുപ്രീംകോടതി നിര്‍ദേശിച്ചു. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ടെലിവിഷന്‍ അടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെതിരെ നല്കിയ പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതി വിധി.
പ്രകടനപത്രികയിലെ സൗജന്യവാഗ്ദാനങ്ങള്‍ ജനപ്രാതിനിധ്യ നിയമപ്രകാരം അഴിമതിയല്ലെങ്കിലും ഇത്തരം വാഗ്ദാനങ്ങള്‍ ജനങ്ങളെ സ്വാധീനിക്കാന്‍ ഇടയുണ്ട്. അതിനാല്‍ ഇത് നിയന്ത്രിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന് മാര്‍ഗരേഖ കൊണ്ടുവരണമെന്നും കോടതി നിര്‍ദേശിച്ചു. ഇതിനായി സര്‍വകക്ഷിയോഗം വിളിക്കണമെന്നും ജസ്റ്റിസ് വി.സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബഞ്ച് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: