ന്യൂദല്‍ഹി: ബാങ്കുകള്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന് ചിദംബരം. ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്റ് ശക്തമാക്കുന്നതിന് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്കാന് തയ്യാറാകണമെന്നാണ് ധനകാര്യ മന്ത്രി ബാങ്കുകളോട് ആവശ്യപ്പെട്ടത്. ഉയര്‍ന്ന പലിശ നിരക്കും പണപ്പെരുപ്പവുമാണ് സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. റിസര്‍വ് ബാങ്ക് ഈ വര്‍ഷം ജനുവരിയില്‍ മുഖ്യവായ്പ നിരക്കില്‍ കുറവ് വരുത്തിയെങ്കിലും ബാങ്കുകള്‍ വായ്പാ നിരക്ക് കുറയ്ക്കാന്‍ തയ്യാറായില്ലെന്നും ചിദംബരം ചൂണ്ടിക്കാട്ടി. പ്രമുഖ പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യവായ്പാ നിരക്കുകള്‍ കുറച്ചത് സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തമായ അടിത്തറയാകുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ അഞ്ച് ശതമാനത്തില്‍ എത്തിയിരുന്നു.
പലിശ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഓരോ ബാങ്കിനും സ്വാതന്ത്ര്യമുണ്ടെന്നും ചിദംബരം പറഞ്ഞു. പലിശ നിരക്കുകള്‍ കുറയ്ക്കുന്നത് ലാഭത്തെ ബാധിക്കുമോയെന്ന ആശങ്കയാണ് ബാങ്കുകള്ക്കുള്ളതെന്നും ഇന്ത്യന്‍ ബാങ്കുകളുടെ ശരാശരി വായ്പാ നിരക്ക് ഏകദേശം 10 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകള്‍ 10,000 ത്തില്‍ അധികം ശാഖകള്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിദംബരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: